നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിനനുസരിച്ച് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്ക് പരമിതിയുണ്ടാകും, പല ഘടകങ്ങളും, ജീവിത ചുറ്റുപാടുകളും, വളര്‍ന്ന സാഹചര്യങ്ങളുമെല്ലാം അടിസ്ഥാനമാക്കി പ്രായത്തിന്റെ കൂടി അടിസ്ഥാനത്തില്‍ പല വ്യക്തികള്‍ക്ക് വ്യത്യസ്തമായ രീതിയിലൂടെ വേണം ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയുമുണ്ടാകാനുള്ള പന്ഥാവ് തെരഞ്ഞെടുക്കേണ്ടത്.
കഥയിലൂടെ സന്ദേശം നല്‍കുക എന്നതാണ് ഏറ്റവും ലളിതമായ പന്ഥാവ്. ഏതു പ്രായക്കാര്‍ക്കും നിലവാരമുള്ളവര്‍ക്കും ആ വഴി ലളിതമാണ് എന്നു മാത്രമല്ല രസകരവുമാണ്. ആ കഥകള്‍ക്കകത്ത് കഥാപാത്രങ്ങളുടെ അനുഭവങ്ങള്‍ ചേര്‍ത്തിട്ടുണ്ടാകണം. കഥാപാത്രങ്ങള്‍ പറയുന്നതും പരസ്പരം നല്കുന്ന സന്ദേശങ്ങളുമുണ്ട്. കഥയില്‍ വിവരിക്കുന്ന ഉപദേശങ്ങളുമുണ്ട്. അതിലും കടന്നതായ ജീവിത യാഥാര്‍ഥ്യങ്ങളുടെ പ്രസ്താവനകളുണ്ട്. ഇതെല്ലാം നടത്തുന്നത് കഥയിലൂടെയാണെന്നതാണ് പ്രാധാന്യമുള്ള കാര്യം. അതിനായി ഭാരതീയ ഋഷിവര്യന്മാര് എഴുതിവെച്ച അനേകം ഗ്രന്ഥങ്ങളുണ്ട്, അവയാണ് പുരാണങ്ങള്‍.
പുരാണങ്ങളില്‍ അതിശയോക്തിയുണ്ട്; അവിശ്വസനീയമായിട്ടുള്ളതുമുണ്ട്. അങ്ങിനെയാകാന്‍ കാരണം; പുരാണങ്ങളിലുള്ളത് പ്രധാനമായും കഥകളാണെന്നും ചരിത്രഭാഗങ്ങള്‍ കുറവാണെന്നും നാം ഓര്‍മിക്കണം. ഈ കഥകളില്‍ തത്ത്വശാസ്ത്രങ്ങളും കാണും എന്നറിയിക്കാനാണ്.
പുരാണകഥകളില്‍ ഭൂരിഭാഗവും രാജാക്കന്മാരുടേതാണ്. അതിനു കാരണം ഓരോ രാഷ്ട്രത്തിന്റെയും കാര്യത്തില്‍ 24 മണിക്കൂറും ഊണിലും ഉറക്കത്തിലും കര്‍മനിരതരാകേണ്ടവരാണ് അവര്‍. വ്യക്തികളെക്കുറിച്ചുള്ള വിവരണമാണ് ഏറ്റവും സങ്കീര്‍ണമായ വിവരണം. അതിനാല്‍ അനുനിമിഷം സംഘര്‍ഷപൂരിതമായ ജീവിതം നയിക്കുന്ന കഥാപാത്രത്തിന്റെ അനുഭവങ്ങള്‍ ഏറ്റവും ശ്രേഷ്ഠമായ കഥയായിത്തീരും അല്ലെങ്കില്‍ അനുഭവങ്ങളായിത്തീരും.
ഭാഗവതം വായിക്കുന്നവര്‍ക്കറിയാം ശ്രീകൃഷ്ണനുള്പ്പെടെയുള്ളവര് രാജാക്കന്മാരായിരുന്നു. കംസനും പ്രഹ്ളാദനും ഹിരണ്യകശിപുവും ജരാസന്ധനും മഹാബലിയും ധ്രുവനും അംബരീഷനു ഗജേന്ദ്രനും പ്രാചീന ബര്‍ഹിസും രാജാക്കന്മാരായിരുന്നു. പുരാണങ്ങളിലെല്ലാം ഇതുകൂടാതെ ത്രിമൂര്‍ത്തികളുടെയും ത്രിശക്തികളുടെയും കഥകളും നമുക്കു കാണാം. അവര്‍ പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങളില്‍ ഏതാണ്, എവിടെയാണ്, ഏതവസരത്തിലാണ് പ്രാധാന്യമേറുന്നതെന്നു കാണിക്കാനുള്ള വഴിയാണ് ആ കഥകള്‍.
കഥകളുടെ അന്തസ്സത്തയില്‍ വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കാനാണെങ്കില്‍ ആ കഥയില്‍ സരസ്വതി ജയിക്കുന്നതു കാണാം. ശക്തിയുടെ പ്രാധാന്യമാണ് വിവരിക്കുന്നതെങ്കില്‍, ആ കഥയില്‍ വിജയിക്കുന്നത് പാര്‍വതിയായിരിക്കും. സൃഷ്ടി സ്ഥിതി സംഹാര ശക്തികളില്‍ ഓരോ അവസരത്തില്‍ ഏതു സന്ദേശമാണോ നല്‍കാനായി കഥ പറയുന്നത് ആ സന്ദേശത്തിന്റെ അടിസ്ഥാന കഥാപാത്രം ഉയര്ന്നുനില്ക്കുന്നതായി കഥകളിലൂടെ പ്രദര്‍ശിപ്പിക്കുന്നു.
അംബരീഷന്റെ കഥയിലൂടെ ഭക്തിയും ആചാരാനുഷ്ഠാനത്തിന്റെ പ്രാധാന്യവും, ത്യാഗഭാഗവും ഋഷിമാരോടുള്ള സമര്‍പ്പണവും പ്രദര്‍ശിപ്പിക്കുന്നു. ഭകതിയും സമര്‍പ്പണഭാവവും പ്രഹ്ളാദനിലൂടെയും, സ്വാര്‍ഥതയും അമിതശക്തിയും അഹങ്കാരവും ധിക്കാരവും പരിധി കടക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ഹിരണ്യകശിപുവിലൂടെയും കാണിക്കുന്നു.
യാഗവും ക്രൂരമായ മൃഗബലിയും ആത്മീയമാര്‍ഗമല്ല എന്ന് പ്രാചീന ബര്‍ഹിസ്സിന്റെ കഥയിലൂടെയും ഹൃദയമലിഞ്ഞുള്ള പ്രാര്‍ഥനയുടെ മഹത്വം ഗജേന്ദ്രമോക്ഷത്തിലൂടെയും നമ്മെ അറിയിക്കുന്നു. അറിവിനായുള്ള തപസ്സ്് ധ്രുവനിലൂടെയും, തന്റെ ഉറച്ച ഭക്തിയുടെ പ്രദര്‍ശനം കഥകളായി അവതരിപ്പിക്കുനോള്, സാധാരണക്കാര്‍ക്കത് ആസ്വാദ്യകരമായിത്തീരുന്നു. ആവര്‍ത്തിച്ചു കേള്‍ക്കുമ്പോഴും വിരസത ഒഴിവാക്കുകയും ചെയ്യും. കഥ പറയുന്ന വ്യക്തി അതില്‍ എന്തു വേണമെങ്കിലും ചേര്‍ക്കാം. എന്തു വേണമെങ്കിലും കളയാം. അതിനു കാരണം അതു കഥയാണെന്നതു തന്നെ.
18 പുരാണങ്ങളിലും ഉപപുരാണങ്ങല്ലും ദേവന്മാരുടെയും രാജാക്കന്മാരുടേയും കഥകളോടൊപ്പം ഋഷിമാരുടെയും സാധാരണ വ്യക്തികളുടെയുംവരെ കഥകളുള്‍പ്പെടുത്തി മനസ്സ്, ശരീരം, കുടുംബം, സംസ്കാരം, സമൂഹം, രാഷ്ട്രം, മാനവരാശി, സര്‍വചരാചരങ്ങള്‍ ഇവര്‍ക്കെല്ലാം ധന്യമായ നന്മ വരുത്താനുള്ള സന്ദേശങ്ങളും ഈ കഥകള്ക്കകത്തുണ്ട്.
ഈ പുരാണ കഥാപാത്രങ്ങളുടെ കഥകള്‍ക്കകത്ത് ധാര്‍മിക മൂല്യങ്ങളുടെ അനുഭവങ്ങളും അതില്‍ നല്കുന്ന ഉപദേശങ്ങളും വരുന്നുണ്ട്. മേല്‍വിവരിച്ച കഥാപാത്രങ്ങളുടെ ജീവിതാനുഭവം നമുക്ക് മാര്‍ഗദര്‍ശകമാണ്.
അവതാരമായി വരുന്ന നരസിംഹ മൂര്‍ത്തി പ്രഹ്ലാദന് ധന്യമായ ഉപദേശങ്ങള്‍ കൊടുക്കുന്നുണ്ട്. ഭരതന് രഹുഗുണനും സുനീതിയെന്ന അമ്മ ധ്രുവനും, കപിലന് മാതാവായ ദേവഹൂതിക്കും നാരദ മഹര്‍ഷി പ്രാചീന ബര്ഹിസിനും അതിധന്യമായ ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.
പുരാണ കഥാശ്രവണം പലരില്‍നിന്നും പലപ്രാവശ്യം വേണം. അതിനുകാരണം നേരത്തെ സൂചിപ്പിച്ചിരുന്നു. ശരീരത്തിന് ആഹാരവും പോഷകാംശങ്ങളും നിരന്തരം വേണ്ടതുപോലെ മനസ്സിനും നിരന്തരം അതുവേണം.
മനസ്സിനെ തിന്മയില്നിന്ന് നന്മയിലേക്ക് ഈ കഥകളുടെ ശ്രവണത്തിലൂടെ നാം കൊണ്ടുപോകുമ്പോള്‍ നമ്മുടെ ചിന്തകളില്‍ മാറ്റമുണ്ടാകും. ചിന്തകളിലെ മാറ്റം കര്‍മത്തിലും കര്‍മഫലങ്ങളിലും പ്രതിഫലിക്കും. മനസ്സിലെ വാശി, പക, ദേഷ്യം, അസൂയ, ഭയം, അവജ്ഞ, വിദ്വേഷം… എന്നിവയെല്ലാം ഇല്ലാതാക്കാനായില്ലെങ്കിലും കുറയ്ക്കാനാകും. ഇതാണ് നന്മയിലേക്കുള്ള പ്രയാണം.
കഥകളും കഥാവിവരണങ്ങളിലെ അതിശയോക്തികളും ഭക്തിയും പൂര്‍ണരൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ടാകും. അവര്‍ കൂടുതലും ഇഷ്ടപ്പെടുക ജീവിതാനുഭവങ്ങളും ഇടയ്ക്ക് ചില കഥകളുമാണെങ്കില്‍, ആ ഉയര്‍ന്ന പദവിക്കാര്ക്കുള്ളതാണ് ഇതിഹാസമായ ഭാരതം. ഇതിഹാസം എന്ന പദത്തിനുതന്നെ ചരിത്രമെന്നാണ് അര്‍ഥം. പാണ്ഡവരുടെയും കൗരവരുടെയും അവരുടെ കൂടെ നിന്നവരുടെ അനുഭവങ്ങളാണ് അതിബൃഹത്തായ മഹാഭാരതത്തില്‍ വിവരിക്കപ്പെടുന്നത്.
ഈ ചരിത്രപുരുഷന്മാരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ അനവധി കഥകളും ചേരുന്നു. പുരാണകഥകളില്‍നിന്ന് ഭിന്നമാണ് മഹാഭാരത കഥകള്‍ എന്ന് നാം വ്യക്തമായി അറിയണം. ഇതിഹാസത്തിലെ കഥകളില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യഥാര്‍ഥ ചരിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഉദാഹരണത്തിന് ക്രൂരത, ലാളിത്യം, എളിമ, ചതി, വഞ്ചന, ത്യാഗം, ജയ-പരാജയങ്ങള്‍ ഇവയെല്ലാം എങ്ങനെ ജീവിതത്തില്‍ പകര്‍ത്തണം അഥവാ പകര്ത്താതിരിക്കണമെന്ന് കാക്കയുടെയും ആനയുടെയും സിംഹത്തിന്റെയും മുയലിന്റെയും ആമയുടെയുമെല്ലാം കഥകളിലൂടെ പാണ്ഡവര്‍ക്കും കൗരവര്‍ക്കും വിവരിച്ചുകൊടുക്കുന്നു. കഥയുടെ അലോസരമുണ്ടാക്കാതെ അനുഭവങ്ങളുടെ കാഠിന്യവും ഇല്ലാതെ രണ്ട് വഴികളിലേയും നന്മകള് ചേര്‍ത്ത് എഴുതിയതാണ് 1,25,000 ശ്ലോകങ്ങളുള്ള മഹാഭാരതം.
പുരാണങ്ങളില്‍ കഥകള്‍ക്കു പ്രാധാന്യം കൊടുത്തപ്പോള്‍ മഹാഭാരതത്തില്‍ കേന്ദ്രബിന്ദു പാണ്ഡവരുടെയും കൗരവരുടെയും ജീവിതരീതിയാണ്. ആ ജീവിതാനുഭവങ്ങള്ക്കിടയ്ക്ക് സാധാരണ കഥകളും അതിഗഹനമായ ഉപദേശങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും നിറഞ്ഞുനില്ക്കുന്നു.മഹാഭാരതത്തില്‍ അതിഗഹനമായ ഉപദേശങ്ങളുണ്ട്. ഭഗവദ്ഗീത, ഭീഷ്മോപദേശം, വിദുരോപദേശം തുടങ്ങി അനവധി ഉല്‍കൃഷ്ടമായ ഉപദേശങ്ങളുടെ സമാഹാരവും മഹാഭാരതത്തിലുണ്ട്. ഈ ഉപദേശങ്ങള്‍ക്കെല്ലാം അതിഗഹനമായ ജീവിതയാഥാര്‍ഥ്യ വിവരണങ്ങളുടെ ചൈതന്യവുമുണ്ട്.
അതുകൊണ്ട് മഹാഭാരതത്തില്‍ അനുഭവങ്ങള്‍ക്കകത്ത് കഥകളും ഉപദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും ധന്യമായ രീതിയില്‍ വിവരിക്കുന്നു. ഇവിടെ ആത്മീയത, ഭക്തി എന്നിവയ്ക്കൊന്നും അഗാധമായ പ്രാധാന്യമില്ലതന്നെ. പ്രായോഗിക ജീവിത ധര്‍മശാസ്ത്രമാണ് മഹാഭാരതം.
(സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശിലകള്‍ എന്ന പുസ്തകത്തില്‍ നിന്ന്
ഡോ.എന്‍.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: