ജിദ്ദ : അവസാന നിമിഷം മിറാന്‍ഡയുടെ മാജിക്കില്‍ ബ്രസീലിന് നാടകീയ വിജയം. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അവര്‍ പരമ്പരാഗത വൈരികളായ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒറ്റ ഗോളിന് വീഴ്ത്തി.
മത്സരം സമനിലയിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമിലാണ് മിറാന്‍ഡ, അര്‍ജന്റീനയെ ഞെട്ടിച്ച് ഗോള്‍ നേടിയത്. 93-ാം മിനിറ്റില്‍ നെയ്മര്‍ ബോക്സിലേക്ക് ഉയര്‍ത്തിവിട്ട കോര്‍ണര്‍ കിക്കില്‍, ഉയര്‍ന്ന് ചാടി തലവെച്ചാണ് മിറാന്‍ഡ സ്കോര്‍ ചെയ്തത്്.
നീണ്ടൊരു ഇടവേളയക്ക് ശേഷം ബ്രസീലിനെ നേരിടുന്ന അര്‍ജന്റീന ശക്തമായ പ്രതിരോധം തീര്‍ത്ത് അവരുടെ ആക്രമണങ്ങളുടെ മുനയൊടിച്ചു. എന്നാല്‍ അവസാന നിമിഷം അവരുടെ പ്രതിരോധം പാളി. ഇത് മുതലാക്കി മിറാന്‍ഡ ഗോളും നേടി.
നെയ്മറുടെ നേതൃത്വത്തില്‍ ഇറങ്ങിയ മഞ്ഞപ്പട അവസാന നിമിഷങ്ങളില്‍ ഒന്നിലെറെ നല്ല നീക്കങ്ങള്‍ നടത്തി. കസീമിറോയും , റിച്ചാര്‍ലിസണും അവസരങ്ങള്‍ തുലച്ചു. അര്‍ജന്റീനയ്ക്കും നല്ലൊരു അവസരം കിട്ടി. ലിയാന്‍ഡ്രോ പരേഡ്സിന്റെ ഷോട്ട് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണെ കീഴ്പ്പെടുത്തിയെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രീല് ജീസസ്, ബാഴ്സലോണയുടെ ഫിലിപ്പ് കുടിഞ്ഞോ, ലിവര്‍പൂളിന്റെ റോബര്‍ട്ടോ ഫിര്‍മിനോ, നെയ്മര്‍ തുടങ്ങിയ പ്രമുഖരെ അണിനിര്‍ത്തിയാണ് ബ്രസീല്‍ അര്‍ജന്റീനയെ നേരിടാനിറങ്ങിയത്. അതേസമയം അര്‍ജന്റീനിയന്‍ നിരയില്‍ സൂ്പ്പര്‍ താരം ലയണല്‍ മെസി ഉണ്ടായിരുന്നില്ല.
ഇത് 105-ാം തവണയാണ് ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്നത്. ഇതില്‍ 41 മത്സരങ്ങളില്‍ വിജയിച്ച ബ്രസീല്‍ മുന്നിട്ടു നില്‍ക്കുകയാണ്. അര്‍ജന്റീനയ്ക്ക് 38 മത്സരങ്ങളിലേ വിജയിക്കാനായൂള്ളു. 26 മത്സരങ്ങള്‍ സമനിലയായി.
2017 ജൂണില്‍ ഓസ്ട്രേലിയയില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. 2016 ല്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: