മാവേലിക്കര: പരമ്പരാഗത വ്യവസായമായ ഈറ്റവ്യവസായത്തില് തൊഴിലാളികള്‍ ദുരിതത്തില്‍. നെയ്ത്തുകാര്‍ക്ക് വിതരണം ചെയ്യാനായി പതിനാല് ജില്ലകളിലും ബാംബൂ കോര്‍പ്പറേഷന്റെ ഈറ്റ വിതരണകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. വിവിധ കേന്ദ്രങ്ങളില്‍ നിലവിലുള്ള ജീവനക്കാരും ഓഫീസര്‍മാരും പിരിഞ്ഞുപോയതിന് ശേഷം പുതിയ ആളുകളെ നിയമിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. അതേസമയം പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍പോലും ഈറ്റ ലഭിക്കാത്ത സ്ഥിതിയാണ്.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ മലയാളികള്‍ തള്ളിക്കളയാന്‍ ആരംഭിച്ചതോടെ ഈറ്റ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ഡിമാന്റുണ്ട്. ആട്ടുതൊട്ടില് മുതല്‍ കട്ടിലുകള്‍ വരെ ഈറ്റ, മുള, ചൂരല്‍ ഉല്‍പ്പന്നങ്ങളാണ് മലയാളികള്‍ക്ക് പ്രിയം. ബാംബൂ കോര്‍പ്പറേഷന്റെ അങ്കമാലിയിലെ ആസ്ഥാനത്ത് നിന്നും ആളുകളെത്തിയാണ് പല കേന്ദ്രങ്ങളും തുറക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ചാലക്കുടി മേഖലയിലാണ് ഈറ്റ ഏറ്റവുമധികം വളരുന്നത്. വാഴച്ചാല്‍, ഷോളയാര്‍, കാരാംന്തോട്, പെരിങ്ങല്‍കുത്ത്, ഇട്ട്യാനി വനമേഖലയിലാണ് സമൃദ്ധമായി ഏറ്റവും മികച്ച ഈറ്റയുള്ളത്. വനംവകുപ്പില്‍ നിന്നും ഉത്തരവ് വാങ്ങി ബാംബൂ കോര്‍പ്പറേഷനില്‍ ഹാജരാക്കി കോര്‍പ്പറേഷന്റെ തൊഴിലാളികളെകൊണ്ട് ഈറ്റ വെട്ടിയെടുക്കേണ്ട ഉത്തരവാദിത്തം ചില ഉദ്യോഗസ്ഥര്‍ കൃത്യമായി നിര്‍വഹിക്കുന്നില്ലെന്ന് സാംബവമഹാസഭ പ്രസിഡന്റ് പി.കെ. ശങ്കര്‍ദാസ് പറയുന്നു.
ആവശ്യമായ ഈറ്റ എത്തിച്ചുനല്‍കിയാല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാകുമെന്നാണ് പരമ്പരാഗതതൊഴിലാളികള് പറയുന്നത്. എന്നാല്‍ ഇതിന് ബാംബൂ കോര്പ്പറേഷന് പദ്ധതിയില്ലാത്തതും തൊഴിലാളികളുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതും വ്യവസായത്തിലെ വിരോധാഭാസമാണ്. ഏഴുവര്‍ഷമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഇരുന്നൂറോളം ഈറ്റ സഹകരണസംഘങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള സഹായം നല്കിയാലും തൊഴിലാളികള്‍ക്ക് ആശ്വാസമാകും.
കോര്‍പ്പറേഷന്‍വഴി മിതമായ നിരക്കില്‍ ഈറ്റ വിതരണവും കാര്യക്ഷമമായി നടപ്പാക്കണം. തൊഴിലാളികള്‍ തയ്യാറാക്കുന്ന ഈറ്റ ഉല്‍പ്പന്നങ്ങള്‍ കോര്പ്പറേഷന് തന്നെ ഏറ്റെടുത്ത് വിപണനം ചെയ്യണമെന്നും അല്ലാത്തപക്ഷം അതിനുള്ള സംവിധാനം ഒരുക്കി നല്‍കണമെന്നുമാണ് പരമ്പരാഗതതൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: