ശബരിമല വിഷയത്തിലെ സുപ്രീംകോടതിവിധി വിശ്വാസി സമൂഹത്തെ സംബന്ധിക്കുന്നിടത്തോളം വേദനാജനകവും, വെല്ലുവിളിയുമാണ്. അതിലേറെ വിശ്വാസി സമൂഹത്തെ നിരാശരാക്കുന്നതാണ് കേരള സംസ്ഥാന സര്‍ക്കാരിന്റെ ഈ വിധിയോടുള്ള നിലപാടുകള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാടുകള്‍ പലപ്പോഴും വിശ്വാസി സമൂഹത്തോടുള്ള പകപോക്കലാണന്ന് തോന്നുന്ന തരത്തിലാണ്. ശബരിമലയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട സര്‍ക്കാര്‍ കടമ മറന്നാല്‍ സഹിഷ്ണതയുള്ള ഹിന്ദുസമൂഹം നിശബ്ദരായി എന്നും നിലകൊള്ളുമെന്ന് വിശ്വസിക്കുന്നത് ശരിയാകണമെന്നില്ല. വിശ്വാസി സമൂഹത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. അനാവശ്യമായ ധാര്‍ഷ്യഠ്യവും, പിടിവാശിയും ഉപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാണം. ശബരിമല കളങ്കമില്ലാതെ തുടരുവാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുതന്നെയാണ്. അല്ലാതെ വന്നാല്‍ അത് ദൂര വ്യപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നുള്ളതില്‍ സംശയമില്ല.
സൗകര്യങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ഏക്കറുകണക്കിന് വനഭൂമി ഏറ്റെടുക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശബരിമലയിലെ പൂങ്കാവനത്തെയും, മൃഗങ്ങളുടെ ആവസ വ്യവസ്ഥയും ഇതു തകിടം മറിക്കും എന്നുള്ളതില്‍ സംശയമില്ല. സത്യത്തില്‍ ദേവസ്വം ബോര്‍ഡ് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് താല്പര്യമില്ലാത്ത വിഷയങ്ങളെ ഉയര്‍ത്തി ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപിന്നില്‍ അവിശ്വാസികളുടെ ധിക്കാരം മാത്രമാണ്.
ഭാരത ഭരണഘടന പ്രകാരം ഓരോ മതത്തില്‍പ്പെട്ടവര്‍ക്കും അവരുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും പുലര്‍ത്തുവാനുള്ള അവകാശമുണ്ട്. ചില ചെറിയ നിയന്ത്രണങ്ങള്‍ മാത്രമാണ് ശബരിമല ക്ഷേത്രത്തിനുള്ളത്. ഇന്ത്യയില്‍ നിലവിലുള്ള പല നിയമങ്ങളും ആചാരത്തിനും, അനുഷ്ഠാനത്തിനും പ്രാമുഖ്യം ഇപ്പോഴും നല്‍കിവരുന്നുണ്ട്. ആചാരവും, അനുഷ്ഠാനവും നമ്മുടെ സംസ്കാരവുമായി നേരിട്ട് ബന്ധമുള്ളതാണ്. ഇവ ഇല്ലാതായാല്‍ നാം നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സംസ്കാരത്തിനുതന്നെ ക്ഷതം സംഭവിച്ചേക്കാം.
ശബരിമലയില്‍ യുവതികളുടെ പ്രവേശനം ഒഴിവാക്കപ്പെടുന്നത് ആചാര അനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലും, ശാസ്ത്രീയതയിലും, പ്രായോഗികതയിലും കൂടിയാണെന്ന് മനസ്സിലാക്കാം. വന്യമൃഗങ്ങളുടെ ആവാസ സ്ഥാനവും, വന നിബിഡവുമാണ് ശബരിമല. വലിയ തിക്കും തിരക്കും പലപ്പോഴും ക്ഷേത്രത്തില്‍ അനുഭവപ്പെടാറുമുണ്ട്. ഇത് നിയന്ത്രണ വിധേയമാകാറുമില്ല. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റേതാണ്. ദര്‍ശനത്തിനെത്തുന്ന ഭക്തനും, ദര്‍ശനം നല്കുന്ന ദേവതയും ഒന്നുതന്നെയാണെന്നുള്ള സന്ദേശം നല്കുന്ന അപൂര്‍വ്വ ക്ഷേത്രമാണ് ശബരിമല. ഈ ക്ഷേത്രത്തില്‍ അതിന് തക്കതായ ആചാരവും, അനുഷ്ഠാനവും പുലര്‍ത്തേണ്ടതുണ്ട്. ഇത് നമ്മുടെ ഭരണഘടന നല്കുന്ന അവകാശങ്ങളില്‍പ്പെടുന്നവയുമാണ്. ആര്‍ത്തവകാലത്തെപ്പറ്റി വിവിധ മത ഗ്രന്ഥങ്ങള്‍ക്കൂടി അംഗീകരിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുവാന്‍ കഴിയില്ല. ഹിന്ദുമതത്തില്‍ വ്യത്യസ്തങ്ങളായ ആചാര അനുഷ്ഠാനങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. ഒരു ക്ഷേത്രത്തിലെ ആചാരത്തെപ്പറ്റി തീരുമാനിക്കുവാനുള്ള അവകാശം ക്ഷേത്ര ആചാര്യ•ാര്‍ക്കും, തന്ത്രിമാര്‍ക്കും ഉളളതാണ്.
പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മറ്റ് പല സംഘടനകളും പറഞ്ഞിട്ടും, പ്രസ്തുത ഹര്‍ജിയുടെ തീര്‍പ്പുണ്ടാകുന്നതിന് മുമ്പുതന്നെ ശബരിമല വിധി നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അനാവശ്യ തിടുക്കം സംശയകരമാണ്. വിശ്വാസി സമൂഹത്തെ തെരുവിലേക്കിറക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം സര്‍ക്കാര്‍ നടത്തുകയാണോ എന്നു സംശയം ജനിപ്പിക്കുന്നതാണ് നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന്റെ പല നടപടികളും. സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിട്ടുള്ള പല വിധികള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുനടപടികളും ഉണ്ടായിട്ടില്ല. ഇതര മതവിഭാഗങ്ങളുടെ പല വിഷയങ്ങളിലും കുറ്റകരമായ മൗനമാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ശബരിമല വിധിവന്ന അടുത്ത ദിവസം മാര്‍സിസ്റ്റ്പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്നുതന്നെ സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യം വെളിവാകുന്നതാണ്. ആചാരങ്ങള്‍ക്കും, അനുഷ്ടാനങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കുമുപരി ടൂറിസത്തിനുള്ള സാദ്ധ്യതയാണ് ഈ വിധിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. പരമമായ ജ•-സാഭല്യത്തെ അടിസ്ഥാനമാക്കിയുള്ള ആചാരം ഭരണഘടനയ്ക്കും എത്രയോ മുമ്പുതന്നെ തുടര്‍ന്നുവരുന്ന ശബരിമലയില്‍ അവ തകിടംമറിച്ച് വലിയ സാമ്പത്തിക സ്രോതസ്സായി ഈ ക്ഷേത്രഭൂമിയെ മാറ്റുവാനുള്ള ശ്രമമാണ് നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
വിശ്വാസി സമൂഹത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ കളിപ്പാവയായി അധഃപതിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരും, ദേവസ്വംബോര്‍ഡും ചോദിച്ചുവാങ്ങിയ വിധിയാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായത്. ഈ വിധിക്കെതിരെ ധാര്‍മ്മികമായി പുനഃപരിശോധന ഹര്‍ജി നല്‍കേണ്ട ദേവസ്വം ബോര്‍ഡും സര്‍ക്കാരും തിടുക്കത്തില്‍ വിധി നടപ്പിലാക്കും എന്നു ശാഠ്യം പിടിക്കുന്നത് സംശയകരമാണ്.
2007 നവംബറില്‍ ജി. സുധാകരന് ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം വിശ്വാസി സമൂഹത്തിനെതിരായിരുന്നു. ശബരിമല വിധി വന്നതിനുശേഷം വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കുന്നതിനെപ്പറ്റി ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞതിനെ മുഖ്യമന്ത്രി ശകാരിച്ചതും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയായി കണക്കാക്കപ്പെടാവുന്നതാണ്. എത്രയും വേഗം യുവതികളെ ശബരിമലയില്‍ കയറ്റും എന്നു നിര്‍ബന്ധം പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിനുതന്നെ എന്തൊക്കെ സൗകര്യങ്ങളാണ് അതിനായി ഒരുക്കേണ്ടത് എന്ന് നിശ്ചയമില്ല.
(കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന വൈസ്പ്രസിഡന്റ് ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: