ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പരമോന്നത കോടതിയുടെ വിധിയെതുടര്‍ന്നുള്ള പ്രതിഷേധം അപകടകരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ഇതരസംസ്ഥാനങ്ങളിലും രാജ്യമൊട്ടാകെയും, എന്തിന് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കും വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിധിയായിപ്പോയി ഇത്. വിഷയത്തിന്റെ ഗഹനതയറിയാതെ, ക്ഷേത്രസംബന്ധമായ ആചാരാനുഷ്ഠാനങ്ങളുടെ പ്രാധാന്യമറിയാതെ ജനകോടികളുടെ വിശ്വാസത്തെ കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള വിധി പരമോന്നത നീതിപീഠത്തിന്റെയായാലും ഒട്ടും ഉചിതമായില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഭരണഘടനയിലുള്ള സ്ത്രീപുരുഷ സമത്വം എന്ന ഒരൊറ്റ ആശയത്തില്‍ മാത്രം തൂങ്ങിപ്പിടിച്ചുകൊണ്ട് (അതും യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശന നിരോധനം ഇല്ലാത്തപ്പോള്‍) ഇതര ഘടകങ്ങളെയൊന്നും കണക്കിലെടുക്കാതെ വിഷയത്തെ അതിന്റെ സമഗ്രതയില്ക്കാണാതെയുള്ള ഈ വിധി നമ്മുടെ ദുര്‍വിധി തന്നെ! ഇതിനെതിരെ പ്രതികരിക്കേണ്ടത്, ശക്തമായി പ്രതിഷേധിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും ധര്‍മ്മമാണ്.
വാസ്തവത്തില്‍ ഹിന്ദുസംസ്കാരത്തോടും അതിലുള്ള ആചാരാനുഷ്ഠാനങ്ങളോടും ആദരവുള്ള അവയെ മാനിക്കുന്ന നിരവധി ഇതരമതസ്ഥപ്രമാണികളായ വ്യക്തികളുടെകൂടി അനുഭാവപൂര്‍വ്വമായ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
നൂറ്റാണ്ടുകളായി ആചരിച്ചുകൊണ്ടിരിക്കുന്ന ഒരു ആചാരവിഷയത്തില്‍ നിര്‍ണ്ണായകമായ ഈ വിധി പ്രസ്താവിക്കുന്നതിനുമുമ്പ് ഈ വിഷയത്തില്‍ നിഷ്ണാതത്വമുള്ള വ്യക്തികളുടെ പക്ഷംകൂടി പരമോന്നത കോടതികേള്ക്കേണ്ടിയിരുന്നു. ക്ഷേത്രാചാര വിഷയത്തില്‍ അവസാന വാക്കായ തന്ത്രിയുടെ, വിഷയഗ്രാഹ്യമുള്ള ഹിന്ദു സന്യാസിവര്യന്മാരുടെ, ഹൈന്ദവസംഘടനകളുടെ, ശബരിമല ക്ഷേത്രത്തില്‍ പാരമ്പര്യാവകാശമുള്ള പന്തളം കൊട്ടാരത്തിന്റെ, വിശ്വാസികളായ ഭക്തസമൂഹ പ്രതിനിധികളുടെ, യഥാര്‍ത്ഥ സ്ത്രീഭക്തകളുടെയൊക്കെ പക്ഷത്തെ പൂര്‍ണ്ണമായി അവഗണിച്ച് കേവലം ഭാഗികമായ ഒരു വീക്ഷണകോണിലൂടെ മാത്രം വിഷയത്തെ വിലയിരുത്തി എത്തിച്ചേര്‍ന്ന ഈ വിധി ദൂരവ്യാപകമായ ദുഷ്ഫലങ്ങള്‍ക്ക് വഴിതെളിക്കുമെന്നതില്‍ സംശയമില്ല.
ശോചനീയമെന്നുപറയട്ടെ കേരളസര്‍ക്കാര്‍ പക്ഷത്തുനിന്നും പ്രശ്നപരിഹാരത്തിനായി ഇതുവരെ ഒരു ചുവടുപോലും മുന്നോട്ടു വച്ചിട്ടില്ലായെന്നത് വളരെ ഖേദകരമാണ്. തുടക്കത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശുഭസൂചകമായ ഒരു പ്രസ്താവനയിറക്കിയിരുന്നു. അതായത് ബോര്‍ഡ് ഈ വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്ന്. പക്ഷെ അതിനെ ഉടന്‍തന്നെ തള്ളിക്കൊണ്ടുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന കടുത്ത നിരാശയുളവാക്കി.
കോടതി വിധിതന്നെ ഇത്തരത്തിലായതിന്റെ ഒരു മുഖ്യഘടകം കേരള സര്‍ക്കാരിന്റെ പ്രതികൂലമായ സത്യവാങ്മൂലമാണെന്ന് സുവിദിതമാണ്. ഇത്തരുണത്തില്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രതികരണവും അനിവാര്യമാണ്. ഇവിടെ രാഷ്ട്രീയമില്ല; ഒരു നിക്ഷിപ്ത താത്പര്യവുമില്ല.
ഫലത്തില്‍ വളരെ സംഘര്‍ഷഭരിതമായ ഒരന്തരീക്ഷം സംസ്ഥാനത്തൊട്ടാകെ സംജാതമായിരിക്കുകയാണ്. ഇതിനൊരറുതി വരുത്തണമെങ്കില്‍ സര്‍ക്കാരും കോടതിയും ഹൈന്ദവവികാരത്തെ മാനിച്ചുകൊണ്ടുള്ള നിലപാടെടുത്തേ പറ്റൂ. ജനശക്തിയുടെ ആര്‍ത്തിരമ്പുന്ന പ്രകടനങ്ങളാണ് എല്ലായിടത്തും കാണുന്നത്. എന്തുകൊണ്ട് ഭരണാധികാരികള്‍ ഇത് കാണുന്നില്ല? അതോ എന്തെങ്കിലും കുത്സിതമായ ഉദ്ദേശ്യം ശബരിമല ക്ഷേത്ര സങ്കേതത്തെ തകര്‍ക്കുക, വിശ്വാസത്തെ ധ്വംസിക്കുക, ആചാരാനുഷ്ഠാനങ്ങളുടെ അസ്ഥിവാരം ഇളക്കുക ഇത്തരം നിഗൂഢ ലക്ഷ്യങ്ങളുടെ സാക്ഷാല്ക്കാരത്തിനാണോ ഈ ഹിന്ദുവിരുദ്ധ നിലപാട് എടുത്തിരിക്കുന്നത്? ഗൗരവപൂര്‍വ്വം ആലോചിക്കേണ്ട വിഷയമാണിത്. അങ്ങനെയാണെങ്കില്‍ അത് വിജയിക്കില്ലെന്നുറപ്പാണ്. ശക്തമായതും നീണ്ടതുമായ എതിര്‍പ്പുണ്ടാകും. ഇതൊരു ധര്മ്മയുദ്ധമായിത്തന്നെ കാണാം. അന്തിമ വിജയം നേടും, എന്തുവിലകൊടുത്തും.
സത്യമേവജയതേ.
സ്വാമി വിവിക്താനന്ദ സരസ്വതി(ചിന്മയമിഷന് സംസ്ഥാന മേധാവി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: