ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. അക്ബര്‍ പത്രാധിപരായി പ്രവര്‍ത്തിച്ച കാലത്ത് സഹപ്രവര്‍ത്തകരായ വനിതാ മാധ്യമപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പത്തിലധികം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ പരസ്യമായി പരാതിപ്പെടുകയും ചെയ്തു.
‘ഏഷ്യന്‍ ഏജ്’- അടക്കമുള്ള പത്രങ്ങളുടെ പത്രാധിപര്‍ ആയിരുന്ന അക്ബര്‍ ആദ്യം കോണ്‍ഗ്രസിലും പിന്നീട് 2014ല്‍ ബിജെപിയിലും ചേരുകയായിരുന്നു. 2015ല്‍ ഝാര്‍ഖണ്ഡില്‍ നിന്ന് രാജ്യസഭയിലെത്തിയ അക്ബര്‍ 2016ലാണ് കേന്ദ്രസഹമന്ത്രിയായത്. വനിതകളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു.
പരാതി നല്കിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്കി പിടിച്ചുനില്ക്കാന് അക്ബര്‍ നോക്കിയെങ്കിലും പ്രധാനമന്ത്രിയുടെ ഇടപെടലോടെ രാജി അനിവാര്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: