പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ കൈക്കൊണ്ട ഹിന്ദു വിരുദ്ധ നിലപാടിനെതിരെ അമ്മമാരടക്കം ആയിരങ്ങളുടെ പ്രതിഷേധം കത്തിപ്പടര്‍ന്നു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലിലും എരുമേലിയിലും നടന്ന ധര്മസമരത്തില് അമ്മമാരും യുവതികളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലും പമ്പയിലും ഉപവസിച്ചു.
അതിനിടെ സര്‍ക്കാര്‍ നിലപാടിനെതിരെ നാമം ജപിച്ച് പ്രതിഷേധിച്ച തന്ത്രി കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം പോലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയും അറസ്റ്റു ചെയ്ത് ജയിലിലടച്ചും സമരങ്ങളെ തച്ചുതകര്‍ക്കാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍മസമിതി സമരം നടത്തിയത്. പമ്പ ഗണപതി കോവിലിനു സമീപം തന്ത്രി കുടുംബാംഗങ്ങള്‍ നാമജപയജ്ഞം നടത്തി പ്രതിഷേധിച്ചു. ഇതിനിടെയാണ് തന്ത്രി കുടുംബത്തിലെ മുതിര്‍ന്ന അംഗം ദേവകി അന്തര്‍ജനം, മകള്‍ മല്ലിക എന്നിവരെ പോലീസ് ഒരു പ്രകോപനവുമില്ലാതെ അറസ്റ്റു ചെയ്തത്. ശബരിമലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തന്ത്രി കുടുംബത്തെ ഇങ്ങനെ അപമാനിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, കെ. സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പമ്പയില്‍ ധര്‍ണയാരംഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
നിലയ്ക്കലും എരുമേലിയിലും അമ്മമാരുടെ വന്‍ ഉപവാസ സമരം രാവിലെ പത്തു മണിയോടെ ആരംഭിച്ചു. ശരണമന്ത്രങ്ങളും അയ്യപ്പനാമങ്ങളും ഉരുവിട്ട്, അയ്യപ്പന്റെ ചിത്രങ്ങള്‍ വച്ച് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലാണ് ഉപവാസം നടന്നത്. തികച്ചും സമാധാനപരമായ ഉപവാസങ്ങളില്‍ ആയിരക്കണക്കിന് അമ്മമാരാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പങ്കാളികളായത്.
അമ്മമാരുടെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഉപവസിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്നായര് ഉദ്ഘാടനം ചെയ്തു. ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ശബരിമല പ്രശ്നത്തില്‍ തുടക്കമിട്ട പ്രതിഷേധം തുലാമാസ പൂജ കഴിയും വരെ തുടരുമെന്ന് ബിജെപി അറിയിച്ചു.
നിലയ്ക്കലെ ഉപവാസം എസ്എന്‍ഡിപി യോഗം വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി ഭാവാമൃത ചൈതന്യ ഉപവാസ സമരത്തിന് തിരി തെളിയിച്ചു. എരുമേലിയില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍ നടന്ന ഉപവാസ യജ്ഞം പൂഞ്ഞാര്‍ കൊട്ടാരം പന്തളം രാജാവിന്റെ സഹോദരി പൂരാടം തിരുനാള്‍ മംഗളാഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.
ചൊവ്വാഴ്ച രാത്രി മുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന നിലയ്ക്കലില്‍ എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. ബുധനാഴ്ച പുലര്‍ച്ചയോടെ നിലയ്ക്കലെ ധര്ണപ്പന്തല് പോലീസ് പൊളിച്ചിരുന്നു. ഇത് ചെറിയ ലാത്തിച്ചാര്‍ജിന് ഇടയാക്കി.
അതിനിടെ നിലയ്ക്കലില്‍ റിപ്പബ്ലിക് ടിവി, ടിവി 18 എന്നിവയുടെ വാഹനങ്ങള്‍ക്കു നേരെ ചിലര്‍ അക്രമം അഴിച്ചുവിട്ടു. നിലയ്ക്കല്‍, വടശേരിക്കര, സന്നിധാനം എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ ശബരിമല നട തുലാമാസ പൂജയ്ക്ക് തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി മഹാ ആഴിയില്‍ ദീപം പകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: