കണ്ണൂര്‍: പട്ടികവര്‍ഗ കോളനികളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതികളില്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ കാലതാമസം വരുത്തുന്നതില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനുള്ള ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കോഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം അതൃപ്തി രേഖപ്പെടുത്തി.
കുടിവെള്ള പദ്ധതിക്കായി അനുവദിച്ച അഞ്ചു കോടി രൂപയില്‍ രണ്ടു കോടിയുടെ പദ്ധതികള്‍ മാത്രമാണ് ഇതിനകം ആരംഭിക്കാനായതെന്നും പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് ആവശ്യമായ അനുമതി ലഭിക്കുന്നതിലുള്ള തടസ്സമാണ് പദ്ധതികള്‍ നടപ്പിലാവാത്തതിനുള്ള പ്രധാന കാരണമെന്നും തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംപിമാരായ പി കെ ശ്രീമതി ടീച്ചര്‍, കെ കെ രാഗേഷ് എന്നിവര്‍ യോഗത്തില്‍ പറഞ്ഞു. പട്ടികവര്‍ഗ കോളനികളില്‍ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സോഷ്യല്‍ മാപ്പ്, ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാലതാമസവും അനാസ്ഥയും ഉണ്ടാവുന്നതായി യോഗം വിലയിരുത്തി. പാട്യം പഞ്ചായത്തിലെ നരിമട പട്ടികവര്‍ഗ കോളനിയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുതകുന്ന 1.7 കോടി രൂപയുടെ പദ്ധതിക്ക് ആവശ്യമായ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒക്ടോബര്‍ 20നകം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി.
57 കുടിവെള്ള പദ്ധതികള്‍ക്ക് ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയില്‍ നിന്ന് സാധ്യമായവ തെരഞ്ഞെടുത്ത് ഡിസംബറോടെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എഡിസി ജനറല്‍ പി.എം.രാജീവ് യോഗത്തെ അറിയിച്ചു.
കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് ജില്ലയ്ക്കായി നേടിയെടുത്ത 210 കോടിയുടെ ദേശീയ പാതാ റോഡുകളില്‍ ഒന്നിന്റെ പോലും പ്രവൃത്തി നാലുവര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് ശ്രീമതി എംപി കുറ്റപ്പെടുത്തി. റോഡ് നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് കരാറുകാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കണമെന്നും എംപി നിര്‍ദ്ദേശിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന് അനുവദിക്കുന്ന പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതി പ്രകാരം ജില്ലയിലെ ഗ്യാസ് ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്ത 4964 അപേക്ഷകളില്‍ 4274 കണക്ഷനുകള്‍ നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ പി.വി.രമേശന് അറിയിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തില്‍ 9.56 കോടി രൂപ ഉള്‍പ്പെടെ ജില്ലയ്ക്ക് ലഭിക്കാനുള്ള 9.69 കോടി രൂപ എത്രയും വേഗം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, പിഎയു പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: