കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയായ പ്രധാന് മന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഗ്രാമീണ്‍ മാനദണ്ഡ പ്രകാരം ജില്ലയില്‍ നിലവില്‍ ഗുണഭോക്താക്കളില്ലാത്ത സാഹചര്യത്തില്‍ ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളെ പട്ടികയിലുള്‍പ്പെടുത്തണമെന്ന് ദിശ യോഗത്തിലാവശ്യമുയര്ന്നു. ഗ്രാമീണ്‍ പിഎംഎവൈ പദ്ധതി മാനദണ്ഡ പ്രകാരം വീടിന് അനുമതി കൊടുക്കാന്‍ സാധിക്കാത്ത, എന്നാല്‍ വീടില്ലാത്ത ആയിരത്തിലധികം ആളുകള്‍ ജില്ലയിലുള്ള പശ്ചാത്തലത്തിലാണിത്.
നിലവില്‍ സെക്ക് (സോഷ്യോ എക്കണോമിക് കാസ്റ്റ് സെന്‍സസ്) പട്ടികയില്‍ നിന്നാണ് ഗ്രാമീണ്‍ പിഎംഎവൈയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇതു പ്രകാരം സംസ്ഥാനത്ത് പദ്ധതിക്ക് ഗുണഭോക്താക്കളില്ലാത്തതിനാല് 201819 വര്‍ഷം പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടാര്‍ജറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ല. ഇതുകാരണം പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് യോഗം വിലയിരുത്തി. അതിനാല്‍ തന്നെ പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജില്ലയിലേക്ക് ടാര്‍ജറ്റ് നിശ്ചയിച്ചു തരണമെന്നും യോഗം ആവശ്യപ്പെട്ടു.
2016-17 വര്‍ഷം 1636 വീടുകളും 2017-18 വര്‍ഷം 496 വീടുകളുമാണ് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ പദ്ധതി പ്രകാരം എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് 686 വീടുകള്‍ക്കാണ് ഈ രണ്ട് വര്‍ഷങ്ങളിലായി അനുമതി ലഭിച്ചത്. ഇതില്‍ 554 വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാവുകയും ചെയ്തു. തിരിച്ചടക്കേണ്ടതല്ലാത്ത നാല് ലക്ഷം രൂപയാണ് പി എം എ വൈ ഗ്രാമീണ്‍ പദ്ധതി പ്രകാരം ഓരോ വീട് നിര്‍മ്മിക്കുന്നതിനും ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: