ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കുന്നിടിക്കലും കലുങ്ക് നിര്‍മ്മാണവും ഇരിട്ടി പട്ടണത്തെ ഗതാഗതക്കുരുക്കിലാക്കുന്നു. അനുബന്ധ റോഡുകളായ ഇരിട്ടി-കൂട്ടുപുഴ, ഇരിട്ടി-തളിപ്പറമ്പ് റോഡും ബുധനാഴ്ച ഗതാഗതകുരുക്കിലായി. രാവിലെ 10 മണിയോടെയാണ് ഇരിട്ടി ടൗണ്‍ അടക്കം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.
കെഎസ്ടിപി റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇരിട്ടി പാലത്തോട് ചേര്‍ന്നുള്ള ഇരിട്ടി കുന്ന് ഇടിച്ച് റോഡ് വീതികൂട്ടല്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് കുന്നും മറുഭാഗത്ത് പുഴയും ചേര്‍ന്ന പാലം മുതല്‍ ഇരിട്ടി പോലീസ് സ്റ്റേഷന് വരെ നീളുന്ന സ്ഥലമാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. ഇവിടെ ഒരു കലുങ്കിന്റെ കൂടി പ്രവര്ത്തികൂടി നടക്കുന്നതിനാല്‍ ഒരു വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമേ ഈ ഭാഗത്തുള്ളൂ. ഇതുകൂടാതെ കുന്നിടിച്ചിട്ട കൂറ്റന്‍ കല്ലുകളും മണ്ണും മറ്റും വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസ്സമുണ്ടാക്കുന്നു. വൈകുന്നേരങ്ങളില്‍ കുറച്ചു ദിവസമായി പെയ്യുന്ന ശക്തമായ മഴയും അതുമൂലമുണ്ടാകുന്ന വെള്ളവും ചെളിയും മറ്റൊരു പ്രതിസന്ധിയായി മാറുകയാണ്. ബുധനാഴ്ച രാവിലെ തുടങ്ങിയ ഗതാഗത തടസ്സം ഉച്ച 12 മണിയോടെ മൂര്‍ദ്ധന്യാവസ്ഥയിലായി. വാഹനങ്ങളുടെ നീണ്ടനിര ഇരിട്ടി പഴയ ബസ് സ്റ്റാന്റ് വരെയും തളിപ്പറമ്പ റോഡില്‍ തന്തോട് വരേയും കൂട്ടുപുഴ റോഡില്‍ പോലീസ് സ്റ്റേഷന് കടന്ന് കല്ലുമുട്ടി വരെയും നീണ്ടു. ബസ്സുകള്‍ അടക്കമുള്ള വലിയ വാഹങ്ങളാണ് സമയക്രമം പാലിക്കാനാവാതെ കുരുക്കില്‍ അകപ്പെട്ടത്. റോഡ് നിര്‍മ്മാണപ്രവര്‍ത്തി ആഴ്ചകളോളം ഇനിയും നീളും എന്നതിനാല്‍ ഗതാഗതക്കുരുക്കും അതുവരെ തുടരാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: