പയ്യന്നൂര്‍: സംഗീതത്തിന്റെ അപാരതയും വലുപ്പവും കണക്കിലെടുക്കുമ്പോള്‍ സംഗീത കുലപതി എന്നൊരു സ്ഥാനത്തിന് ആരും അര്‍ഹരല്ലെന്നും തന്നെ അത്തരമൊരു ബഹുമതിയാല്‍ ആദരിക്കപ്പെട്ടത് ഞാന്‍ ചെയ്ത സംഗീത സപര്യയില്‍ എന്തോ ഉണ്ട് എന്ന തെറ്റിദ്ധാരണയില്ലാവാമെന്നും സംഗീത കുലപതി ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. വെങ്കല പൈതൃക ഗ്രാമം ശ്രീ വടക്കന്‍കൊവ്വല്‍ ഭഗവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലായി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതം പഠിക്കുന്നവര്‍ സൂര്യനെ പ്രണമിച്ചാണ് തുടക്കമിടാറ്. അപ്പോള്‍ പടിഞ്ഞാറു വശത്ത് പഠിതാവിന്റെ വലിയ നിഴല്‍ പ്രത്യക്ഷപ്പെടുകയും താനെല്ലാം ഹൃദിസ്ഥമാക്കിയെന്നും വൃഥാ മോഹിക്കുന്നു. സൂര്യന് പടിഞ്ഞാറ് അസ്തമിക്കുമ്പോഴും ഇതേ അവസ്ഥയാണ്. ഈ അറ്റമില്ലാത്ത നിഴലിന്റെ അവസ്ഥയാണ് സംഗീതത്തിന്റെ വലിപ്പമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാണപ്പുഴ പത്മനാഭ പണിക്കര്‍ നിര്‍വ്വഹിച്ചു. വേദം കൈമോശം വന്നിടത്ത് നമ്മുടെ സംസ്കാരവും വാസനകളും സ്വഭാവങ്ങളുമെല്ലാം വൈരുദ്ധ്യങ്ങളുടെ തലങ്ങളിലേയ്ക്കു അധപതിപ്പിച്ചു പോയി എന്ന് പാണപ്പുഴ പത്മനാഭപ്പണിക്കര്‍ അഭിപ്രായപ്പെട്ടു. മാനവ സംസ്കാരത്തിന്റെ നെടും തൂണുകളായ സംഗീതം, സാഹിത്യം, മതം, ശാസ്ത്രം എന്നിവ രൂപമെടുത്തത് വേദത്തില്‍ നിന്നാണ്. ഇവ കൈമോശം വരാതെ കാത്തു സൂക്ഷിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിനാണ് നമ്മള് സാക്ഷിയാകേണ്ടി വരികയെന്നും അത്തരമൊരു ദുരന്തത്തില്‍ നിന്നും അടുത്ത തലമുറയ്ക്കു പോലും മോചനം അസാധ്യമായിരിക്കുമെന്നും വേദങ്ങളുടെ പൊരുളിന്റെ അനാര്ത്ഥങ്ങളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു. കാഞ്ഞങ്ങാട് രാമചന്ദ്രനെ ക്ഷേത്രം കാരണവരും വെങ്കല ശില്പ്പിയുമായ ടി.വി.വലിയമ്പു ആദരിച്ചു. പി.ശ്രീധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ.വെദിരമന വിഷ്ണു നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തി. ടി.വി.വലിയമ്പു, ടി.വി.പ്രശാന്ത്, ഭവാനി വിജയന്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബംഗളൂരു നാട്യധര്‍മ്മി നൃത്ത കലാമന്ദിറിന്റെ നേതൃത്വത്തില്‍ ആര്.വിജയ്, അശ്വതി രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്നൊരുക്കിയ നടനം മോഹനം ശാസ്ത്രീയ നൃത്തവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: