മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പാക്കിസ്ഥാന് ഭീകരന് അജ്മല്‍ കസബിന്റെ വധശിക്ഷ രാജ്യത്തിന്റെ വിജയമാണെന്ന് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നിഗം പ്രതികരിച്ചു. കസബിന്റെ വധശിക്ഷ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള ആദരാഞ്ജലികൂടിയാണെന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ മഹാരാഷ്ട്രയില്‍ നിന്നുള്ള 57 കാരനായ പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സഹായിച്ചതും ഉജ്ജ്വല്‍ നിഗം തന്നെയായിരുന്നു.
ഉജ്ജ്വല്‍ നിഗം എന്ന പ്രഗത്ഭനായ അഭിഭാഷകനെ രാജ്യം ശ്രദ്ധിക്കുന്നത് 1993ല്‍ മുംബൈ ബോംബ് സ്ഫോടന പരമ്പരയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിതനായതിനു ശേഷമാണ്. തന്റെ ഇതുവരെയുള്ള അഭിഭാഷക ജീവിതത്തില്‍ 30ല്‍ പരം കുറ്റവാളികള്‍ക്ക് വധശിക്ഷാ വിധി നല്കാന് അദ്ദേഹത്തിനായിട്ടുണ്ട്. 600ല്‍ അധികം കുറ്റവാളികള്‍ക്ക് ജീവപര്യന്തവും.
മുംബൈ ആക്രമണക്കേസില്‍ കസബിനെതിരെ ചുമത്തപ്പെട്ട 86 കുറ്റാരോപണങ്ങളില്‍ 80ഉം ശരിയാണെന്ന് ഉജ്ജ്വല്‍ നിഗം കോടതിയില്‍ തെളിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത പാക്കിസ്ഥാന് നിര്‍മ്മിത കൊലപാതകയന്ത്രം എന്ന് നിഗം വിശേഷിപ്പിച്ച കസബിന് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അദ്ദേഹത്തിനായി. മുംബൈ സെഷന് കോടതി 2010 മെയില്‍ വിധിച്ച വധശിക്ഷ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും പരമോന്നത കോടതിയും വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കസബ് ശിക്ഷയിളവിനായി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും 2010 മെയ് മാസം രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30നാണ് പൂനയിലെ ഏര്‍വാട ജയിലില്‍ കസബിന്റെ വധശിക്ഷ നടപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: