നിലയ്ക്കല്‍: പമ്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കി. നിലയ്ക്കലില്‍ പോലീസ് കണ്ട്രോള് റൂം തുറന്നു. നേരത്തെ പമ്പാ പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചായിരുന്നു സന്നിധാനത്തെ പോലീസ് നടപടികള്‍ പുരോഗമിച്ചിരുന്നത്. ഇവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് കണ്ട്രോള് റൂം തുറന്നത്.
എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ശബരിമല പരിസരത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കാന്‍ ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് പോലീസ്.
അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ തുടരുകയാണ്. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ശബരിമല സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണ്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. പച്ചക്കറി കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ് തുറന്നിട്ടുള്ളത്. മറ്റു കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിന്റെ കര്‍ശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഫ്ളൈയിംഗ് സ്ക്വാഡും മറ്റും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ജാഗരൂകരായി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: