പമ്പ: ശബരിമല പ്രശ്നത്തില്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ സമവായ നീക്കം. സമരം അവസാനിപ്പിക്കാന്‍ ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. പുനപരിശോധന ഹര്‍ജി നല്കിയാല് സമരം നിര്‍ത്തുമോ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നപരിഹാരത്തിന് മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാണ്. ശബരിമലയില്‍ സമാധാനം ഉണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവിലെ സംഘര്‍ഷത്തിന്റെയും അക്രമങ്ങളുടെയും സാഹചര്യത്തില്‍ വെള്ളിയാഴ്ചയാണ് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നത്. സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കണോ എന്ന കാര്യത്തില്‍ യോഗത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.
ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ മുതലെടുപ്പിന് ആഗ്രഹമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി നടത്തിക്കൊണ്ടു പോകണമെന്ന് ഉള്ളതിനാല്‍ ബന്ധപ്പെട്ടവരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. കഴിഞ്ഞ ദിവസം തന്ത്രി കുടുംബവുമായി മറ്റും ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സ്ത്രീ പ്രവേശനത്തില്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്കുന്ന കാര്യത്തില്‍ അന്ന് തന്നെ തീരുമാനം വേണമെന്ന് പന്തളം കൊട്ടാരം അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് വഴങ്ങിയിരുന്നില്ല.
19ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കാമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം പന്തളം കൊട്ടാരം അടക്കം തളളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: