കൊച്ചി: ദേവസ്വം മന്ത്രിയുടെ ആസൂത്രിത ഗൂഢാലോചനയാണ് പാവനമായ ശബരിമല ക്ഷേത്രസങ്കേതത്തെ കലാപഭൂമിയാക്കിയതെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു. ക്ഷേത്ര വിശ്വാസികൾ നടത്തിവന്ന സമാധാനപരമായ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് മന്ത്രി പദ്ധതിയൊരുക്കിയത്. മന്ത്രിയുടെ ഗൂഢപദ്ധതി വിജയിപ്പിക്കാൻ കൂട്ടുനിന്ന ചിലരും പോലീസുമാണ് ഇതിലെ കൂട്ടുപ്രതികൾ. പോലീസ് പ്രകോപനം സൃഷ്ടിച്ച് പ്രശ്നങ്ങൾ വഷളാക്കുകയാണ്.
എഎച്ച്പി ഭാരവാഹിയുടെ ശബ്ദ സന്ദേശം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാനാണ് മന്ത്രി വാർത്താ സമ്മേളനം നടത്തിയത്. മന്ത്രിയുടെ നിലവാരം സൂക്ഷിക്കാൻ കഴിയില്ലെങ്കിലും പാർട്ടി നേതാവിനേക്കാളും മന്ത്രി തരം താഴരുത്. ശബരിമലയിൽ ഭക്തജനങ്ങളെ തല്ലിച്ചതച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം – ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
കോടതി വിധി നടപ്പിലാക്കാൻ നിരീശ്വരവാദികളെയും പാർട്ടി ഗ്രാമങ്ങളിലെ ചാവേറുകളെയും സജ്ജമാക്കുകയാണ് സിപിഎം. സർക്കാർ പിടിവാശി അവസാനിപ്പിക്കണം. ശബരിമലയുടെ പ്രാധാന്യം ഇല്ലാതാക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ പരിശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ന് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ദേവസ്വം മന്ത്രി നുണ പ്രചാരണം നിർത്തി ശബരിമലയെ വിവാദ ഭൂമിയാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ആചാരപരിഷ്കരണങ്ങൾ അടിച്ചേല്പിക്കുന്നതാകരുത്. വിശ്വാസി സമൂഹത്തെ കണക്കിലെടുത്തു വേണം ശബരിമലയിലെ ആചാരപരിഷ്കരണങ്ങളെന്ന ആവശ്യത്തെ സർക്കാർ അവഗണിക്കരുത് – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: