ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയത് നേട്ടമായി വരുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും. നിര്‍ണായകമായ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് തന്നെ വധശിക്ഷ നടപ്പിലാക്കിയത് ഈ ലക്ഷ്യം വച്ചാണ്. ഇതിലൂടെ ഭീകരര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം. എങ്കിലും കസബിനെ തൂക്കിലേറ്റാന്‍ ഇന്ത്യയ്ക്ക് നാലു വര്‍ഷം വേണ്ടിവന്നുവെന്നത് യാഥാര്‍ഥ്യം തന്നെ. ആക്രമണത്തിന്റെ നാലാം വാര്‍ഷികത്തിന് അഞ്ചു ദിവസം ശേഷിയ്ക്കേ വധശിക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ അതിന്റെ പേരില്‍ അഭിമാനിക്കാനോ ആവേശം കൊള്ളാനോ കേന്ദ്രസര്‍ക്കാരിന് അവകാശമില്ല.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരു ഇപ്പോഴും വധശിക്ഷയ്ക്ക് വിധേയനാകാതെ ജീവിക്കുന്നുവെന്നതാണ് കാരണം. 2001 ഡിസംബര്‍ മൂന്നിന് നടന്ന പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് അഫ്സല് ഗുരുവിനെ ശിക്ഷിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ ശ്രീകോവിലിനു നേരെയുള്ള ആസൂത്രിത ആക്രമണത്തില്‍ 12 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഫ്സല് ഗുരുവിന് 2005 ആഗസ്റ്റ് നാലിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2006 ഒക്ടോബറിന് വധശിക്ഷ നടപ്പിലാക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. 2011 ആഗസ്റ്റ് നാലിന് അഫ്സല് ഗുരു രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ഇത് ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വമായ കാലതാമസം വരുത്തുകയാണ്.
യുപിഎ ഘടകകക്ഷികളായ നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഗുരുവിനെ വധിക്കുന്നതിനെതിരെ രംഗത്തുവന്നതിനാലാണിത്. കാശ്മീര്‍ മന്ത്രിസഭ അഫ്സല് ഗുരുവിനെ വധിക്കുന്നതിനെതിരെ പ്രമേയം പോലും പാസാക്കി. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അന്തിമ നിലപാട് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ലോക്സഭയെ അറിയിച്ചതാണിത്.
ദയാഹര്‍ജി സമര്‍പ്പിച്ച ശേഷം യുക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് വ്യക്തമായ സമയക്രമം ഭരണഘടന അനുശാസിക്കുന്നില്ലെന്ന് ചട്ടം ചൂണ്ടിക്കാട്ടിയാണ് ഗുരുവിന്റെ വധശിക്ഷ വൈകിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സുവ്യക്തമായ നിലപാട് അറിയിച്ചാല്‍ വധശിക്ഷയ്ക്ക് അനുമതി നല്കാതിരിക്കാന് രാഷ്ട്രപതിക്ക് കഴിയില്ല.
ഗുരുവിന്റെ വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ ബിജെപി രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയായിരുന്നു. അതിന് ഉത്തേജനം നല്‍കുന്നതാണ് കസബിന്റെ വധശിക്ഷ. അഫ്സല് ഗുരുവിനെ എത്രയും വേഗം തൂക്കിലേറ്റണമെന്നും ബിജെപി ഇന്നലേയും ആവശ്യപ്പെട്ടു. അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തള്ളി അദ്ദേഹത്തെ തൂക്കിലേറ്റണമെന്ന് നരേന്ദ്രമോഡി ട്വിറ്ററിലും എഴുതി. കസബിനെ പോലുള്ള തീവ്രവാദികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നത് അഫ്സലിനെ പോലുള്ള ‘ഗുരു’ക്കളാണെന്നിരിക്കെ സുപ്രീംകോടതി വിധിച്ച വധശിക്ഷ വൈകിക്കുന്നത് എന്തിനെന്ന ചോദ്യവും പ്രസക്തമാകുന്നു.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: