എല്ലാ കാര്യങ്ങള്‍ക്കും കാരണനായി നില്ക്കുന്ന കാലപുരുഷന്‍ എന്നു കേട്ടതും വിദുരര്‍ക്ക് ആ കാരണപുരുഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം.
വിദുരര്‍ക്കുള്ള മറുപടി നല്കുന്നതില് ഏറെ സന്തോഷമാണ് മൈത്രേയമഹര്ഷിക്കുള്ളത്. ശ്രീകൃഷ്ണ ഭഗവാന്റെ വാക്കുകളെ മഹര്‍ഷി ഉള്ളില്‍ അയവിറക്കി. പണ്ട് സനത്കുമാരാദി മുനിമാര്‍ക്ക് ഇത്തരം സംശയങ്ങള്‍ തീര്‍ത്തുകൊടുത്തത് ആദിയിലും ശേഷത്തിലും ഉള്ള ആദിശേഷന്, സാക്ഷാല്‍ സങ്കര്‍ഷണമൂര്‍ത്തി തന്നെയാണ്. അനന്ത ഭഗവാനില്‍ നിന്നും ലഭിച്ച ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് സനത്കുമാരമഹര്ഷി സാംഖ്യായന് ഈ വിദ്യകള്‍ പകര്‍ന്നു നല്‍കിയത്. സാംഖ്യായനന്‍ വിദ്യ ബൃഹസ്പതിക്കും പരാശരനും നല്കി കര്‍ത്തവ്യം നിറവേറ്റി. അതാണ് പഞ്ചകയജ്ഞ സംസ്കാരത്തിന്റെ മുഖമുദ്ര. ഏതൊക്കെയോ മഹര്‍ഷിമാരുടെ താല്പര്യത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ശേഷിക്കുന്ന എല്ലാ അറിവുകളും. ആ മഹര്ഷിമാരോട് എല്ലാവരും യഥാര്‍ഥത്തില്‍ കടപ്പെട്ടവരാണ്.
ഈ കടപ്പാടുകള്‍ എങ്ങിനെയാണ് വീട്ടിത്തീര്ക്കുന്നത്? നമുക്ക് ലഭിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഈ കടം വീടുന്നത്. അതു തന്നെയാണ് സാംഖ്യായനന്‍ ചെയ്തത്. സാംഖ്യായനനില് നിന്നും വിദ്യ സമ്പാദിച്ച ബൃഹസ്പതിയും പരാശരനും അത് ശിഷ്യപരമ്പരകള്‍ക്ക് ഉപദേശിച്ചു.
പരാശരനില് നിന്നും എനിക്കു ലഭിച്ച വിദ്യ ശ്രീകൃഷ്ണ പരമാത്മാവിന്റെ അനുഗ്രഹത്താല്‍ പോഷിപ്പിക്കപ്പെട്ടതാണെന്ന് മൈത്രേയ മഹര്‍ഷിക്ക് വ്യക്തമായി അറിയാം. ഋഷികടങ്ങള് വീട്ടാനുള്ള അവസരമാണ് വിദുരരിലൂടെ തനിക്കു ലഭിച്ചിരിക്കുന്നത്.
പണ്ട് ഭഗവാന് മഹാവിഷ്ണുവിന്റെ അനന്തശയ്യയില്‍ ശയിക്കാനാരംഭിച്ചപ്പോഴാണ് പ്രപഞ്ചത്തില്‍ നൈമിത്തിക പ്രളയമുണ്ടായത്. പ്രളയാനന്തരം ആ അനന്തനാരായണന്റെ നാഭിയില്‍ നിന്നും വിരിഞ്ഞ താമരയില്‍ നിന്നും ബ്രഹ്മദേവന് അവതാരം കൊണ്ടു. ഏറെ തപസ്സുകള്ക്കു ശേഷം കാലം അനുകൂലമായപ്പോള്‍ സൃഷ്ടികര്‍മം തുടങ്ങി.
സൃഷ്ടികര്‍മത്തിനു തനിക്കു സാധ്യമായത് ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹത്താലാണ്. എന്നാല്‍, തന്റെ സന്താനങ്ങള്‍ അനുഭവിക്കുന്ന പലവിധ വേദനകള്‍ ബ്രഹ്മദേവനെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു. വിഷ്ണുവിനെ സ്തുതിക്കുന്നതിനിടയില്‍ അക്കാര്യം സൂചിപ്പിക്കുവാന്‍ ബ്രഹ്മദേവന് മറന്നില്ല.
ക്ഷുത്തൃട്ത്രിധാതുഭിരിമാ മുഹരര്ഭ്യമാനാഃ
ശീതോഷ്ണവാതവരിഷൈരിതരേതരാച്ച
കാമാഗ്നിനാച്യുതരുഷാച സുദുര്ഭരേണ
സംപശ്യതോ മന ഉരുക്രമസീദതേ മേ
ഹേ ഭഗവാന്, ഈ കുട്ടികള്‍ വിശപ്പ്്, ദാഹം തുടങ്ങിയ ഊര്മികളില് നിന്നും ത്രിധാതുക്കളില്(വാതം, പിത്തം, കഫം) നിന്നും, ശീതം, ഉഷ്ണം, കാറ്റ്, മഴ, ഇത്യാദികളില്‍ നിന്നുമുള്ള വൈഷമ്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കാമമാകുന്ന അഗ്നിയും ഒരിക്കലും അടങ്ങാത്ത ദേഷ്യവും അവരുടെ അസഹ്യമായ ജീവിതഭാരവും കണ്ട് എന്റെ ഹൃദയം തകരുന്നു.
എന്നാല്‍, ഇക്കാര്യത്തിലും ചില കാരണങ്ങളുണ്ട് എന്ന് വ്യക്തം.
ലോകോ വികര്‍മ നിരതഃ കുശലേപ്രമത്തഃ
കര്മണ്യയം ത്വദുദിതേ ഭവതര്ചനേ സ്വേ
യസ്താവദസ്യ ബലവാനിഹ ജീവിതാശ്വം
സദൃച്ഛിനത്ത്യനിമിഷായ നമോസ്തു തസ്മൈ
ലോകര്‍ വേണ്ടകാര്യങ്ങളില് ശ്രദ്ധചെലുത്താതെ വികര്മങ്ങളില് തല്പരരായിരിക്കുന്നതാണ് പ്രശ്നം. ചെയ്യുന്ന കര്‍മങ്ങള്‍ ഭഗവദര്ച്ചനയാണ് എന്ന മനോഭാവത്തോടെ ചെയ്യാത്തതാണ് ഈ ലോകത്തില്‍ അവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അപര്ണഭാവം വന്നാല്‍ അവര്‍ക്ക് ഇത്തരത്തില്‍ ദുഃഖം ഉണ്ടാകുന്നത് ഒഴിവാക്കാനാകും ഇങ്ങനെ ആശനിരാശകളില്‍ നിന്ന് മോചിപ്പിക്കുന്ന ഭഗവാന് നമസ്കാരം.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: