വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പാര്‍ലമെന്റ് അംഗമായ ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ടിനെയാണ് ട്രംപ് പുകഴ്ത്തി സംസാരിച്ചത്. അദ്ദേഹം തന്റെ ആളാണെന്നും തന്നെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഗാര്ഡിയന് റിപ്പോര്‍ട്ടര്‍ ബെന്‍ ജേക്കബിനെ ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ട് ആക്രമിച്ചത്. ഈ സംഭവത്തില്‍ ഗെയ്ന്ഫോര്ട്ടിന് ആറു മാസം തടവും പിഴയും കോടതി ശിക്ഷ നല്‍കിയിരുന്നു.
ഗെയ്ന്‍ഫോര്‍ട്ട് മിടുക്കനായ നേതാവും ഏറെ ആദരിക്കപ്പെടുന്ന സമാജികനുമാണ്. അദ്ദേഹം എന്റെ ആളാണ്. അദ്ദഹവുമായി ആരും പോരാട്ടത്തിനൊരുങ്ങേണ്ട. എന്റെ സ്വഭാവമാണ് അദ്ദേഹത്തിനും. മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു. സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖശോഗിയെ കാണാതായ സംഭവത്തില്‍ മൊണ്ടാനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
ട്രംപിന്റെ അഭിപ്രായപ്രകടനത്തെ വിമര്‍ശിച്ച് ഗാര്ഡിയന് എഡിറ്റര്‍ ജോണ്‍ മല്‍ഹോളണ്ട് രംഗത്തെത്തി. ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തെ ആഘോഷിക്കുന്ന ട്രംപിന്റെ നിലപാട് പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അമേരിക്കന്‍ ഭരണഘടനയ്ക്കു മേലുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാല്‍ ഖശോഗി മാത്രമല്ല, ലോകത്ത് വിവിധയിടങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: