അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് റെയില്‍വേ പാളത്തിന് സമീപം ദസറ ആഘോഷം നടക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 60 മരണം. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജോധ പഥകിലെ ചൗര ബസാറിനു സമീപം ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നത് കാണാന്‍ ട്രാക്കിലേക്ക് കയറി നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.
പത്താന്‍കോട്ടില്‍ നിന്നും അമൃത്സറിലേക്ക് വരികയായിരുന്ന ജലന്ധര്‍ എക്സ്പ്രസാണ് അപകടമുണ്ടാക്കിയത്. 15 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി എഡിസിപി ലക്ബീര്‍ സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. കുട്ടികളടക്കം എഴുന്നൂറിലധികം പേര് പാളത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
രാവണന്റെ കോലം കത്തിക്കുന്നത് കാണാന്‍ റെയില്‍പാളത്തില്‍ കയറി നിന്നവര്‍ പടക്കം പൊട്ടുന്ന ശബ്ദത്തിനിടയില്‍ ട്രെയിനിന്റെ ചൂളംവിളി കേള്‍ക്കാതിരുന്നതാണ് അപകട കാരണമെന്ന് ഉത്തരമേഖലാ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: