കട്ടപ്പന: അഞ്ചേരി ബേബി വധക്കേസില്‍ സിപി എം മുന്‍ ജില്ലാ സെക്രട്ടറി എം. എം മണിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മണിയെ ഡിസംബര്‍ നാല് വരെ റിമാന്‍ഡ് ചെയ്തു. മണിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സിപി എം വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രകടനങ്ങളിലും റോഡ് ഉപരോധത്തിലും പ്രവര്‍ത്തകരുടെ കുറവ് പ്രകടമായിരുന്നു.
ഇന്നലെ രാവിലെ 5.45ന് കുഞ്ചിത്തണ്ണിയിലുള്ള വീട്ടില്‍നിന്നാണ് മണിയെ അറസ്റ്റ് ചെയ്തത്. ഡിവൈ. എസ്. പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇരുപതംഗ പോലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്. എതിര്‍പ്പില്ലാതെ മണി അറസ്റ്റിനു വഴങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ നെടുംകണ്ടം പോലീസ് സ്റ്റേഷനിലെത്തിച്ച മണിയെ വൈദ്യപരിശോധനയ്ക്കുശേഷം ഒന്‍പതോടെ നെടുംകണ്ടം ഫസ്റ്റ് ക്ലാസ് മജിസ്്ട്രേറ്റ് ജി. ഹരീഷിന്റെ മുമ്പില്‍ ഹാജരാക്കുകയായിരുന്നു. പത്ത് മിനിട്ട് കൊണ്ട് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മണിയെ പീരുമേട് സബ് ജയിലിലേക്ക് അയച്ചു. മണിക്ക് വേണ്ടി നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷ കോടതി തള്ളി.
കഴിഞ്ഞ മെയ് 25ന് തൊടുപുഴ മണക്കാട് മണി നടത്തിയ വിവാദ പ്രസംഗമാണ് അറസ്റ്റിലേക്ക് നയിച്ചത്. സിപിഎമ്മിന്റെ വൈരികളായ നിരവധി പേരെ പാര്‍ട്ടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസംഗത്തില്‍ മണി വെളിപ്പെടുത്തിയത് ലോകം ഞെട്ടലോടെയാണ് കേട്ടത്. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, പീരുമേട്ടിലെ എം ബാലു തുടങ്ങിയ നിരവധിപേരെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് മണി വെളിപ്പെടുത്തുകയായിരുന്നു. പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സ്വയം കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം നേതാവ് ഒ. ജി മദനന്, എ. കെ ദാമോദരന്‍ തുടങ്ങിയവരും പ്രതികളാണ്. കേസ് അന്വേഷണത്തിന്റെ കാലയളവില്‍ ഇതിനെതിരെ മണി സുപ്രീം കോടതിയില്‍ രണ്ടും ഹൈക്കോടതിയില്‍ രണ്ടും ഹര്‍ജികള്‍ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. ഒരു ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെ നുണപരിശോധന നടത്തണമെന്ന പോലീസിന്റെ നിര്‍ദേശം മണി തള്ളി. ഇതേതുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.
മണിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസ് ഒതുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഉയര്‍ന്നു. ഇതേതുടര്‍ന്നു ഗത്യന്തരമില്ലാതെയാണ് പെട്ടന്നുള്ള അറസ്റ്റ് ഉണ്ടായത്. മണിയെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള നാടകമായിരുന്നു അറസ്റ്റെന്നും സൂചനയുണ്ട്. മണി പ്രസംഗത്തില്‍ സൂചിപ്പിച്ച മറ്റ് കൊലപാതക കേസുകളില്‍ നടപടികള്‍ ഇഴയുകയാണ്.
ഇന്നലെ മണിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്തു ജില്ലയിലെങ്ങും കനത്ത സുരക്ഷയാണൊരുക്കിയിരുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നും 1200 പോലീസുകാരെ ഇതിനായി നിയോഗിച്ചിരുന്നു. നെടുംകണ്ടത്ത് ആയിരത്തോളം പോലീസുകാരെ എസ്. പി ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ കാര്യമായ പ്രതിഷേധം ഒരിടത്തും ഉണ്ടാകാതിരുന്നത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മണിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ നെടുംകണ്ടത്ത് പ്രകടനം നടത്താനും റോഡ് ഉപരോധിക്കാനും നൂറില്‍ താഴെ ആളുകള്‍ മാത്രമാണുണ്ടായിരുന്നത്. സിപിഎം ഇന്ന് ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: