ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്നലെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ വധിച്ചു. വ്യാഴാഴ്ച അതിര്‍ത്തിയിലെ തൗര്ണ ഏരിയയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സേന നടത്തിയ തെരച്ചിലിലാണ് കശ്മീരിലെ ബാരാമുള്ളയില്‍ രണ്ടും ഉറിയിലെ രാംപൂര്‍ സെക്ടറില്‍ മൂന്നും ഭീകരരെ സേന വകവരുത്തിയത്.
വെള്ളിയാഴ്ച രാവിലെ രാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുയറാന് ശ്രമിച്ച മൂന്നു പാക്കിസ്ഥാന് ഭീകരരെയാണ് സേന വധിച്ചത്. തുടര്‍ന്ന് നടന്ന പട്രോളിംഗില്‍ വൈകീട്ടോടെയാണ് ബാരാമുള്ളയില്‍ രണ്ട് ഭീകരരെ വധിച്ചത്. വാഹനപരിശോധനയ്ക്കിടെ ഭീകരര്‍ പോലീസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. സംശയത്തെ തുടര്‍ന്നു ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞുനിറുത്തി പരിശോധിക്കുന്നതിനിടെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ വെടിവയ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഭീകരരില്‍നിന്നു രണ്ട് എകെ-47 തോക്കുകളും രണ്ട് ചൈനീസ് തോക്കുകളും മൂന്ന് ഗ്രനേഡുകളും സേന പിടിച്ചെടുത്തു. വാഹനത്തിന്റെ ഡ്രൈവറെ സേന അറസ്റ്റ് ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ട ഭീകരര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബാരാമുള്ള സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ഇംതിയാസ് ഹുസൈന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: