ബെംഗളൂരു: ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണെന്ന് അടുത്ത പുറപ്പെടാ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വി.എന്‍.വാസുദേവന്‍ നമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു ദൗത്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അയ്യപ്പന്റെ അനുഗ്രഹം കൊണ്ടും, തന്നെ സ്നേഹിക്കുന്ന എല്ലാ അയ്യപ്പ ഭക്തരുടേയും പ്രാര്‍ഥന കൊണ്ടാണ് ഇത്തരത്തില്‍ ഒരു സൗഭാഗ്യം തനിക്ക് ലഭിച്ചത്. ഗുരുനാഥന്മാരുടെയും പൂര്‍വികരുടെയും അനുഗ്രഹവും ഇതിനോടൊപ്പമുണ്ട്. ശ്രീധര്‍മശാസ്താവിനെ പൂജിക്കുകയെന്നത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യകര്‍മമാണെന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.
ഇപ്പോള്‍ ബെംഗളൂരു ശ്രീജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി. പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്നിലെ വരിക്കാശ്ശേരി ഇല്ലത്തെ അംഗമാണ് 43 വയസ്സുകാരനായ വാസുദേവന്‍ നമ്പൂതിരി. ഇതിന് മുമ്പ് ഇദ്ദേഹം ഗുജറാത്തിലെ വാപ്പി അയ്യപ്പക്ഷേത്രത്തിലും കെനിയയിലെ നൈറോബി അയ്യപ്പ ക്ഷേത്രത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷഷം മുമ്പാണ് ബെംഗളൂരു ശ്രീ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായത്. മൂന്ന് വര്‍ഷമായി പുറപ്പെടാ മേല്ശാന്തിയായിത്തന്നെയാണ് ജാലഹള്ളി ക്ഷേത്രത്തില്‍ പൂജകള്‍ അനുഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: