തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി, ഹിന്ദുമത വിശ്വാസികളായ നാടാര്‍ സമുദായാംഗങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തിയെന്ന് എഎന്‍എ ചെയര്മാന് പി. രാജീവ്ലോചനന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിധി നടപ്പാക്കുമെന്നും റിവ്യൂഹര്‍ജി നല്‍കില്ലെന്നും സര്‍ക്കാരും ആചാരലംഘനത്തിന് വഴിയൊരുക്കരുതെന്ന് മറ്റ് രാഷ്ട്രീയപാര്‍ട്ടികളും പറയുമ്പോള്‍ ഇത് രാഷ്ട്രീയ പ്രശ്നമായി മാറുകയാണ്. ആചാര്യന്മാരുടെയോ മതപണ്ഡിതരുടെയോ സന്ന്യാസി ശ്രേഷ്ഠരുടെയോ അഭിപ്രായങ്ങള്‍ ചോദിക്കാതെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ശബരിമല വിഷയം പൊതുപ്രശ്നമോ, രാഷ്ട്രീയപ്രശ്നമോ അല്ലെന്നും വിശ്വാസികളുടെ മാത്രം കാര്യമാണെന്നും തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം.
സര്‍ക്കാരും ദേവസ്വംബോര്‍ഡും ഹിന്ദുവിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കണം. നാടാര്‍ സംവരണ വിഷയത്തില്‍ വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ സുപ്രീംകോടതി വിധിയുണ്ടായിട്ടും അത് പാലിക്കാതെ മൂന്ന് വര്‍ഷംകഴിഞ്ഞ് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായശേഷമാണ് സര്‍ക്കാര്‍ അനങ്ങിയത്. ശബരിമലയുടെ കാര്യത്തില്‍ വിധി വന്നയുടന്‍ അത് നടപ്പാക്കാനിറങ്ങിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എഎന്‍എ ജനറല്‍ സെക്രട്ടറി നീറമണ്‍കര വാസുദേവന്‍, ട്രഷറര്‍ കെ.കൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: