ചെങ്ങന്നൂര്‍: മാളികപ്പുറത്തമ്മയെ ഉപാസിക്കാന്‍ ഭാഗ്യം ലഭിച്ചത് തന്റെ നിയോഗമാണെന്ന് നിയുക്ത മാളികപ്പുറം മേല്‍ശാന്തി എം.എന്‍.നാരായണന് നമ്പൂതിരി. ഈ നിയോഗം അയ്യപ്പന്റെയും മാളികപ്പുറം ഭഗവതിയുടേയും കൃപാകടാക്ഷവും, ഗുരുസ്ഥാനീയനായ തന്ത്ര വിദ്യാപീഠം അമ്പലപ്പുഴ ശ്രീധരന് നമ്പൂതിരിയുടെ അനുഗ്രഹവുമാണെന്ന് എം.എന്‍. നാരായണന് നമ്പൂതിരി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള രാമങ്കരി ശ്രീധര്‍മ ശാസ്താക്ഷേത്രം മേല്‍ശാന്തിയാണ് തിരുവന്‍വണ്ടൂര്‍ വനവാതുക്കര മാമ്പറ്റ ഇല്ലത്ത്(വൈകുണ്ഠം) നാരായണന് നമ്പൂതിരി. വ്യാഴാഴ്ച രാവിലെ പൂജ കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് നാരായണന് നമ്പൂതിരിയുടെ ഫോണിലേക്ക് ശബരിമല നിന്നും മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട സന്ദേശം എത്തിയത്.
പാലാ-പിഴക് കടനാട് മുടപ്പിലാപ്പിള്ളി ഇല്ലത്ത് നാരായണന് നമ്പൂതിരിയുടേയും, പൊന്നമ്മ അന്തര്‍ജനത്തിന്റേയും നാലു മക്കളില്‍ ഒന്നാമനാണ് നാരായണന് നമ്പൂതിരി. 2014-15 ല്‍ പമ്പാ ഗണപതി ക്ഷേത്രം, ഹനുമാന് സ്വാമി നട എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇതിനു പുറമേ എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രം, തിരുവല്ലം ക്ഷേത്രം,മേജര്‍ വാഴപ്പള്ളി മഹാദേവ ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം,ചങ്ങനാശ്ശേരി പുഴവാത് കാവില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. 2016 -ല്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ വന്നു എങ്കിലും അന്ന് നറുക്കു വീണില്ല. 2017ലും പേര് നല്‍കിയിരുന്നു.ഭാര്യ: ജയശ്രീ നാരായണന് മക്കള്‍: ഗൗതം കൃഷ്ണ, ആദിത്യ കൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: