നിലയ്ക്കല്‍: ബുധനാഴ്ച ഉച്ചയോടെ നിലയ്ക്കലില്‍ നാമജപയജ്ഞത്തില്‍ പങ്കെടുത്ത ഭക്തരെ മര്‍ദിച്ചതും സംഘര്‍ഷം സൃഷ്ടിച്ചതും പോലീസിന്റെ മുന്‍കൂട്ടിയുള്ള പദ്ധതി. പുണ്യപൂങ്കാവനത്തില്‍ പോലീസ് അഴിഞ്ഞാടിയത് മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കി നിരോധനാജ്ഞ പ്രഖ്യാപിക്കാനായിരുന്നു എന്നു വ്യക്തമായി.
അതിന്റെ മറവില്‍ യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള കുടിലതന്ത്രമാണ് സര്‍ക്കാരും പോലീസും നടപ്പാക്കിയത്. നിലയ്ക്കല്‍ അടിസ്ഥാന ഇടത്താവളത്തിന്റെ ആദ്യ കവാടത്തിന് സമീപം പതിനൊന്ന് ദിവസമായി ശബരിമല ആചാര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍ നാമജപയജ്ഞം നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കുകയും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ നാമജപയജ്ഞത്തില്‍ പങ്കെടുത്ത ഏതാനും ഭക്തരെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്തലിലുണ്ടായിരുന്ന സ്ത്രീകളും വനവാസികളുമടക്കമുള്ള ഭക്തരെ അടിച്ചോടിച്ചശേഷം പോലീസ് പന്തല്‍ പൊളിച്ചുമാറ്റി.
പിന്നീട് ഭക്തര്‍ സംഘടിച്ചെത്തുകയും നാമജപയജ്ഞം തുടരുകയും ചെയ്തു. എന്നാല്‍ സംഘര്ഷത്തിനയവുണ്ടായില്ല. നിലയ്ക്കല്‍ ക്ഷേത്രത്തിന്റെ കവാടത്തിന് സമീപം ബുധനാഴ്ച രാവിലെ മുതല്‍ ശബരിമല കര്‍സമിതിയുടെ നേതൃത്വത്തില്‍ അമ്മമാരുടെ നാമജപയജ്ഞവും നടക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും പോലീസിന് നേരെ അക്രമമുണ്ടായി എന്നുവരുത്തിത്തീര്ത്താണ് പോലീസ് നടപടികള്‍ തുടങ്ങിയത്. പിന്നീട് ഭക്തരെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നാമജപയജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലേറും നടത്തി. അമ്മമാരും കുട്ടികളുമടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലടക്കം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. തുടര്‍ന്ന് പോലീസ് തേര്‍വാഴ്ചയാണ് പുണ്യപൂങ്കാവനത്തില്‍ നടന്നത്.
സംഘര്‍ഷമുണ്ടാക്കാന്‍ മുന്‍കൂട്ടി തയാറെടുത്തതുപോലായിരുന്നു പോലീസിന്റെ നടപടികള്‍. വലിയ തോതില്‍ മഫ്തി പോലീസ് ഭക്തര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിരുന്നു. യൂണിഫോമിലുള്ള പോലീസുകാരില്‍ ഭൂരിപക്ഷവും നെയിംപ്ലേറ്റ് ധരിച്ചിരുന്നുമില്ല. നിലയ്ക്കലിലെ സുരക്ഷയ്ക്ക് ചുക്കാന്‍പിടിക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉന്നത ഉദ്യോഗസ്ഥന് പോലീസ് നടപടിയില്‍ അമിത താല്‍പ്പര്യം കാണിച്ചതായും ഭക്തജനങ്ങള്‍ ആരോപിക്കുന്നു. പലസ്ഥലങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങള്‍ക്കിടയില്‍ അവിശ്വാസികളും മഫ്തിപോലീസും കടന്നുകയറിയത് അക്രമത്തിന് വഴിതെളിച്ചു.
ബുധനാഴ്ച രാവിലെ മുതല്‍ പമ്പയിലെ പന്തളം രാജാവിന്റെ മണ്ഡപത്തിന് സമീപം തന്ത്രി കുടുംബവും ഭക്തരും നാമജപയജ്ഞം നടത്തിയിരുന്നു. ഇവിടേയും പോലീസ് പ്രകോപനം സൃഷ്ടിക്കുകയും പലതവണ ലാത്തിച്ചാര്‍ജിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. നിരവധി ഭക്തര്‍ക്ക് ഇവിടേയും പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ ചിതറിയോടിയ ഭക്തരെ പോലീസ് പിന്തുടര്ന്ന് അടിച്ചുവീഴ്ത്തി. സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടിടത്തിന്റെ മുകളില്‍നിന്നും ജീവനക്കാരിട്ടുകൊടുത്ത കമ്പുകളുമായാണ് ഭക്തരെ പോലീസ് നേരിട്ടത്. തുലാമാസപൂജകള്‍ക്ക് നട തുറക്കുമ്പോള്‍തന്നെ സംഘര്‍ഷം സൃഷ്ടിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഗൂഢാലോചനയെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതിന് അടിവരയിടുന്ന കാര്യങ്ങളാണ് ഇന്നലെയും പമ്പയിലും സന്നിധാനത്തും അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: