തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധക്കാരെ നേരിടാനും ചുംബനസമരങ്ങള്‍ക്കു നേതൃത്വം നല്കിയ രഹ്ന ഫാത്തിമയെ മല കയറ്റാനും പോലീസ് നടത്തിയ നീക്കങ്ങള്‍ എല്ലാം നിയമവിരുദ്ധം. പോലീസ് ആക്ടിന്റെയും സിആര്‍പിസിയുടെയും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ് ശബരിമലയില്‍ അരങ്ങേറിയത്.
ശബരിമലയില്‍ നാമജപം നടത്തിയ വിശ്വാസികളെ അറസ്റ്റുചെയ്ത നടപടിക്രമങ്ങള്‍ പൂര്‍ണമായും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു. അറസ്റ്റ് സമയത്ത് ഉദ്യോഗസ്ഥര്‍ പേരും ചുമതലയും വ്യക്തമാക്കുന്ന നെയിംബോര്‍ഡുകള്‍ ധരിച്ചിരിക്കണം എന്നത് നിര്‍ബന്ധമാണ്. 1997 ലെ ഡി.കെ.ബാസുവും പശ്ചിമബംഗാളും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതി അറസ്റ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനു അനുബന്ധമായി കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡിയറിലും (സിആര്‍പിസി) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിനു മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കാരണം വിശദമാക്കുകയും മെമ്മോ നല്‍കുകയും ചെയ്യണമെന്നുണ്ട്. അഞ്ചോ അതിലധികമോ ആള്ക്കാര് പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവരെ ഒരുസ്ഥലത്തു നിന്നും ഒഴിവാക്കുന്നതിന് ഈ നിബന്ധനകള്‍ക്ക് ഇളവുണ്ട്. എന്നാല്‍ പോലീസ് ആക്ടിലെ സെക്ഷന്‍ 40 പ്രകാരം ഇത്തരക്കാരെ മൂന്നുമണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വയ്ക്കാനുമാവില്ല. അറസ്റ്റ് ചെയ്യണമെങ്കില്‍ നിബന്ധനകള്‍ പാലിക്കണമെന്ന് വ്യക്തം. എന്നാല്‍ പമ്പയില്‍ തന്ത്രികുടുംബത്തെ അറസ്റ്റ് ചെയ്തപ്പോഴും പലയിടത്തും നാമജപക്കാരെ നീക്കം ചെയ്ത് അറസ്റ്റു രേഖപ്പെടുത്തിയപ്പോഴും പല ഉദ്യോഗസ്ഥര്‍ക്കും നെയിംബാഡ്ജുകളുണ്ടായിരുന്നില്ല.
രഹ്നയ്ക്കും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജാക്കലിനും ഇന്നലെ പോലീസ് സുരക്ഷയൊരുക്കിയതും നിയമംലംഘിച്ചായിരുന്നു. പോലീസ് ഹെല്‍മറ്റും ഷീല്‍ഡും നല്കി പോലീസുകാരുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങളും നല്‍കിയാണ് രഹ്നയെയും ഹൈദരാബാദില്‍ നിന്നുള്ള യുവതിയെയും ശബരിമല നടയിലെത്തിക്കാന് ശ്രമം നടത്തിയത്. പോലീസ് ആക്ടിലെ സെക്ഷന്‍ 43 പ്രകാരം കലാപരമോ ശാസ്ത്രസംബന്ധിയായ ആവശ്യത്തിനോ അല്ലാതെ പോലീസ് യൂണിഫോമോ പോലീസ് യൂണിഫോം എന്നു തോന്നല്‍ ഉളവാക്കുന്ന വസ്ത്രങ്ങളോ ധരിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തിയാണ്. ഈ നിയമലംഘനത്തിനാണ് പോലീസ് കുട പിടിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നുവെന്ന പേരില്‍ ശബരിമലയില്‍ നിയമപരിപാലനം നടത്തേണ്ടവര്‍ പരസ്യമായ നിയമലംഘനങ്ങള്‍ നടത്തുന്ന അവസ്ഥയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: