‘മാധ്യമപ്രവര്‍ത്തനവും ആക്ടിവിസവും രണ്ടും രണ്ടാണ്……’. ഇത് നമ്മുടെ ഒരു മലയാളി മാധ്യമപ്രവര്‍ത്തകയുടെ ഇന്നലത്തെ ട്വീറ്റ് ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയുമായി ബന്ധപ്പെട്ട് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് ശ്രദ്ധിച്ചപ്പോള്‍ അതിന് ഏറെ പ്രാധാന്യമുണ്ട് എന്ന് തോന്നി. ഈ ദിശാമാറ്റം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്നും തോന്നിപ്പോകുന്നു. ശബരിമലയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തും റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരമുണ്ട്. പക്ഷെ അത് തികച്ചും ഹിന്ദു വിരുദ്ധമാവണം, ക്ഷേത്ര വിശ്വാസികളുടെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന വിധത്തിലാവണം എന്ന് എന്തിനാണ് നിര്‍ബന്ധബുദ്ധി കാണിക്കുന്നത് ? അവിടെ നടന്ന സംഭവങ്ങളും അതുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകളും, ഒരു പഴയകാല മാധ്യമ പ്രവര്ത്തകന് എന്ന നിലക്ക്, ശ്രദ്ധിച്ചപ്പോള്‍ അതാണ് മനസിലെത്തിയത്. മാധ്യമപ്രവര്‍ത്തന പഠന വേളയില്‍ പ്രാഥമികമായി പഠിപ്പിക്കുന്നത് വസ്തുതയല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് വസ്തുതയാണ് എന്ന് ഉറപ്പുവരുത്തണം, ഒരുകൂട്ടരുടെയും വികാരങ്ങളെ വേദനിപ്പിക്കാന്‍ ശ്രമിക്കരുത്. അത് നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ ഇവിടെ എത്രത്തോളം പാലിച്ചു? മാധ്യമപ്രവര്‍ത്തനം വെറും മൂന്നാംകിട ആക്ടിവിസമായി മാറുന്നതാണ് അവിടെ കണ്ടത്.
ഒരു നാല് പതിറ്റാണ്ട് കാലത്തെ ശബരിമല റിപ്പോര്‍ട്ടിങ് മനസിലുണ്ട്; അവിടെനിന്നുള്ള വാര്‍ത്തകള്‍, സംഭവങ്ങള്‍ ഒക്കെ നിരീക്ഷിച്ചിരുന്ന ഒരാള്‍ എന്ന് കരുതിയാല്‍ മതി. പത്തനംതിട്ട ജില്ല രൂപീകൃതമാവുന്നതിന് മുന്‍പ്, 1982 വരെ, മിക്കവാറും എല്ലാ പത്രങ്ങളുടെയും ലേഖകന്മാര് തിരുവല്ലയില്‍ ആയിരുന്നു. അവരാണ് ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചില പത്രങ്ങള്‍ക്ക് കോട്ടയത്ത് നിന്നും ലേഖകര്‍ എത്തും. അന്ന് കണ്ടിരുന്ന ഒരു പ്രത്യേകത, തീര്‍ത്ഥാടകനെപ്പോലെയാണ് ലേഖകരും എത്തുന്നത് എന്നതാണ്. ഇന്നത്തേത് പോലെ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഇല്ല എന്നതോര്‍ക്കുക. പലരും സന്നിധാനത്തും പമ്പയിലുമൊക്കെ തങ്ങും. ഒരു ദിവസം രണ്ടും മൂന്നും തവണ മലകയറി ഇറങ്ങേണ്ടതായും വരും. ഒരിക്കലും അന്ന് തീര്‍ത്ഥാടനത്തിനോ ക്ഷേത്രത്തിനോ അവമതിപ്പുണ്ടാകുന്ന വാര്‍ത്തകള്‍ ചമയ്ക്കാന്‍ അന്ന് ആരെങ്കിലും ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നുന്നുമില്ല. കുറ്റങ്ങളും കുറവുകളും കുഴപ്പങ്ങളുമൊക്കെ വാര്ത്തയായിട്ടുണ്ടാവും. പക്ഷെ അതിലും ഒരു ഭാവാത്മക കാഴ്ചപ്പാടുണ്ടായിരുന്നു. ഭക്തര്‍ക്കൊപ്പം നിന്ന് സ്വാമി അയ്യപ്പന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് അവരൊക്കെ ജോലി ചെയ്തത്. മാധ്യമ സ്ഥാപനങ്ങളും തീര്‍ത്ഥാടനത്തിന് കരുത്തും ഓജസ്സും പകരണം എന്നെ കരുതിയിരുന്നുള്ളു. അതിനുതക്കവണ്ണമുള്ള മാധ്യമ പ്രവര്‍ത്തകരെ മാത്രമേ അവരും അവിടേക്ക് ജോലിക്ക് അയച്ചിരുന്നുള്ളൂ. മറിച്ച് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. അതൊക്കെ കഴിയുന്നത്ര വേഗം തിരുത്തപ്പെട്ടിട്ടുണ്ട്.
ഇത് ആദ്യമേ സൂചിപ്പിച്ചത്, അത് മനസിലാക്കിയാല്‍ മാത്രമേ ഇപ്പോള്‍ നടക്കുന്ന റിപ്പോര്‍ട്ടിങ്, വാര്‍ത്ത പ്രസിദ്ധീകരിക്കല്‍, സംപ്രേഷണം ചെയ്യല്‍ എന്നിവയിലുണ്ടായ വലിയ അന്തരം മനസ്സിലാവൂ എന്നതുകൊണ്ടാണ്. ശരിയാണ്, ശബരിമലയുമായി ബന്ധപ്പെട്ട് കുറെ വിഷമതകള്‍ ഉള്ള സമയമാണിത്. സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം നട തുറന്നത്. യുവതീ പ്രവേശനം അനുവദനീയമാണ് എന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നു. അത് ശരിയല്ലെന്നും കോടതി വിധിക്കെതിരെ പലരും റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട് എന്നും അതുവരെ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് എന്നും തന്ത്രി കുടുംബവും പന്തളം രാജ കുടുംബവുമൊക്കെ ആവശ്യപ്പെട്ടു. ഈ നിലപാടിനൊപ്പം കേരളത്തിലെ ഹൈന്ദവ സമൂഹവും അണിനിരന്നു. ചരിത്രം ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഒരു തീരുമാനവുമെടുത്തില്ല. മാത്രമല്ല സര്‍ക്കാരിന്റെ കീഴിലെ ഒരു സാദാ വകുപ്പിനേക്കാള്‍ അധഃപതിച്ചുകൊണ്ട് അവര്‍ നീങ്ങി. സംസ്ഥാന സര്‍ക്കാരാവട്ടെ സിപിഎം നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭക്തജനങ്ങളെ വെല്ലുവിളിക്കാനും നേരിടുമെന്ന് ഭീഷണിപ്പെടുത്താനുമൊക്കെ തയ്യാറായി. അതാണ് യഥാര്‍ഥത്തില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഉണ്ടാക്കിയത്. ഇത് എത്രപേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പമ്പയില്‍ നിന്നും സന്നിധാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തു?
നിലയ്ക്കലില്‍ ഏഴെട്ട് ദിവസമായി വനവാസി അമ്മമാരും സഹോദരിമാരും താല്‍ക്കാലിക ഷെഡ് കെട്ടി പ്രാര്‍ഥനായജ്ഞം നടത്തിവന്നിരുന്നു. തങ്ങളാണ് ശബരിമല പൂങ്കാവനത്തിന്റെ കാവല്ക്കാര് എന്ന് കരുതുന്നവരാണ് ആ വനവാസി കുടുംബങ്ങള്‍. അവര്‍ നാമജപത്തിന് തയ്യാറാക്കിയ താല്‍ക്കാലിക പന്തല്‍ ഒരു ദിവസം പുലര്‍ച്ചെ പോലീസിനെ വിട്ട് അടിച്ചുതകര്‍ത്തു. അവിടെയുണ്ടായിരുന്ന സ്വാമി അയ്യപ്പന്റെ ഫോട്ടോ ബൂട്ടിട്ടവര്‍ ചവിട്ടി മെതിച്ചു; നിലവിളക്ക് വലിച്ചെറിഞ്ഞു. അയ്യപ്പന്റെ പൂങ്കാവനത്തില്‍ അയ്യപ്പന്റെ അനുചരന്മാരായ അമ്മമാരാണ് ഇതിനൊക്കെ വിധേയരായത്. എത്ര മാധ്യമങ്ങള്‍ അത് വേണ്ടവിധം റിപ്പോര്‍ട്ട് ചെയ്തു?
ശരിയാണ്, ചില പ്രകോപനങ്ങള്‍, അക്രമ സൂചനകള്‍ നിലയ്ക്കലില്‍ ഉണ്ടായി. അതിനെയൊന്നും ഒരാളും ന്യായീകരിക്കുകയില്ല. അതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കട്ടെ. അക്രമത്തെ ആരെങ്കിലും അനുകൂലിക്കുമെന്നോ പ്രോത്സാഹിപ്പിക്കുമെന്നോ തോന്നുന്നില്ല. അവിടെത്തന്നെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ അമ്മമാര്‍ പ്രാര്‍ഥനായജ്ഞം നടത്തിയത്. അയ്യപ്പ സ്വാമിയേ ഭജിച്ചുകൊണ്ട് അവര്‍ ആ ദിനം ചിലവിട്ടു. അതുകഴിഞ്ഞ് അവര്‍ മടങ്ങി. ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ. അതുപോലെ തന്നെയല്ലേ പമ്പയില്‍ തന്ത്രി കുടുംബത്തിലെ ആ മുത്തശ്ശിയും മകളും പന്തളം രാജ കുടുംബാംഗങ്ങളും മറ്റും ഭജന നടത്തിയത്? അവര്‍ ഗണപതി ക്ഷേത്രത്തിന് താഴെ ഇരുന്ന് ജപിക്കുകയായിരുന്നു. എന്തിനാണ് അവരെ അറസ്റ്റ് ചെയ്തത്? ഏതെങ്കിലും മാധ്യമങ്ങള്‍ അത് ഉന്നയിച്ചോ? അത് ഒരു വിവാദമാക്കണ്ട. പക്ഷെ അതൊരു വലിയ വാര്‍ത്തയല്ലേ? ഭജന നടത്താന്‍ പറ്റില്ല എന്ന അവസ്ഥ ഉണ്ടാക്കിയത് എന്തിനാണ്? അതും ശബരിമലയില്‍. ഇത് ഒരു മാധ്യമപ്രവര്ത്തകന് കാണേണ്ടതായിരുന്നില്ലേ?
നിലക്കലിലും പമ്പയിലും പിന്നീട് നടന്ന ക്രൂരമായ ലാത്തിച്ചാര്‍ജ് ആണ് മറ്റൊന്ന്. അതില്‍ പമ്പയിലെ കാര്യങ്ങള്‍ നോക്കൂ. അവിടെ നേരത്തെ സൂചിപ്പിച്ചത് പോലെ നാമം ജപിച്ചിരുന്നവരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ അടിച്ചുതകര്‍ത്തത്. പമ്പയില്‍ ഇരുന്ന് നാമം ജപിക്കുന്നത് എങ്ങിനെ പൊലീസിന് തടയാനാവും? അവര്‍ അവിടെ ഒരു അതിക്രമവും നടത്തിയിരുന്നില്ല. നിരോധനാജ്ഞയുമുണ്ടായിരുന്നില്ല. വേറെ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ദേവാലയത്തിലായിരുന്നു എങ്കില്‍ അത് നടക്കുമായിരുന്നോ. കേരളത്തിലെ എത്ര പത്രങ്ങള്‍ അത് വേണ്ടവിധം റിപ്പോര്‍ട്ട് ചെയ്തു? ആരൊക്കെ അത് പ്രധാന വാര്‍ത്തയാക്കി? എത്ര ചാനലുകള്‍ ഈ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നു? കുറെ തമിഴ്- കന്നഡ പത്രങ്ങള്‍ ശബരിമലയിലെ പോലീസ് നരനായാട്ടാണ് മുഖ്യവാര്‍ത്തയാക്കിയത് എന്നുകൂടി ഓര്‍മ്മിക്കുക.
സ്ത്രീ പ്രവേശനം അംഗീകരിക്കാന്‍ ഒരു അയ്യപ്പ ഭക്തനും കഴിയില്ല എന്നതിന്റെ സാക്ഷ്യപത്രമാണല്ലോ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി നടന്ന പ്രാര്‍ഥനായജ്ഞങ്ങള്‍. അതേ വികാരത്തോടെയാണ് നട തുറന്നപ്പോള്‍ അയ്യപ്പന്മാരെത്തിയത്. അവരുടെ മുന്നിലൂടെ ആദ്യനാള്‍ ഒരു യുവതി, പോലീസ് അകമ്പടിയോടെ, മല കയറുന്നത് കണ്ടാല്‍ ആരാണ് പ്രതികരിക്കാതിരിക്കുക? സ്വാഭാവികമാണ് ആ പ്രതികരണം. അയ്യപ്പഭക്തര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല. പലരും പ്രതികരിച്ചത് അതൊക്കെക്കൊണ്ടാണ്. ആ സമയത്ത് മലകയറുന്നവരും ഇറങ്ങുന്നവരും മാത്രമേയുള്ളു. സന്നിധാനത്താവട്ടെ പലയിടങ്ങളില്‍ നിന്നുമായി എത്തിയവരും. അവരാണ് പ്രതികരിച്ചത്. ആദ്യ സംഭവമുണ്ടായപ്പോള്‍ അതിനെ എന്തായിട്ടാണ് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘വനത്തില്‍ ഒളിച്ചിരിക്കുന്ന സമരക്കാര്‍ പ്രകോപനമുണ്ടാക്കി ……. ‘ എന്നും മറ്റും. എത്ര മാത്രം സത്യവിരുദ്ധമായിരുന്നു അതെന്ന് ഇന്ന് ആ റിപ്പോര്‍ട്ടര്‍മാര്‍ ഒന്ന് വിലയിരുത്തുമോ? അയ്യപ്പന്മാര് അസഭ്യം പറഞ്ഞുവെന്നും മറ്റും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അതിന്റെ ക്ലിപ്പ് അവരുടെ കയ്യിലുണ്ട്. അതില്‍ അങ്ങിനെയൊന്നുമില്ലതാനും. രണ്ടാം തവണ രണ്ടു സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ കണ്ട ഭക്തരുടെ വികാരം കണ്ടില്ലേ. അതാണ് ഭക്തരുടെ വികാരം. അത് തിരിച്ചറിയാതെയുള്ള നീക്കങ്ങളാണ് മാധ്യമ സുഹൃത്തുക്കള്‍ നടത്തുന്നത്, സര്‍ക്കാരും. മാധ്യമപ്രവര്‍ത്തനത്തിന്റെ നിലവാരം എവിടെ എത്തിയിരിക്കുന്നു?
ശബരിമല പ്രശ്നത്തില്‍ സംസ്ഥാനത്തെമ്പാടും പ്രാര്‍ഥനാ സഭകളും റാലികളും തുടങ്ങിയത് മുതല്‍ കുറെ മാധ്യമങ്ങള്‍ സാധാരണയിലേറെ അസ്വസ്ഥമായിരുന്നു. പാര്‍ട്ടികളുടെയും മത സംഘടനകളുടെയും ചാനലുകള്‍, പത്രങ്ങള്‍ ഒക്കെ പരിഭ്രാന്തി കാണിച്ചാല്‍ മനസിലാക്കാം. അവര്‍ എന്തും ചെയ്യട്ടെ. പക്ഷെ സ്വതന്ത്രം, നിഷ്പക്ഷം എന്നൊക്കെ പറയുന്നവര്‍ ഒരു പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് നാട്ടില്‍ നടക്കുന്നതൊക്കെ കാണാതെ പോകാന്‍ ശ്രമിച്ചാലോ? ലക്ഷങ്ങള്‍ നാമജപവുമായി റോഡിലിറങ്ങിയത് പ്രയോജനരഹിതമാണ് എന്ന് വരുത്തിത്തീര്‍ക്കാനും ആസൂത്രിത ശ്രമങ്ങള്‍ നടന്നു. അതൊരു അജണ്ടയായി മാറ്റി. ആ അമ്മമാരുടെ വികാരവും വിചാരവും കാണേണ്ട ചുമതല ഈ ടിവി മാധ്യമങ്ങള്ക്കില്ലായിരുന്നോ? അവര്‍ ആര്‍ക്കോവേണ്ടി എന്തിനാണ് കുഴലൂതിയത്? കഴിഞ്ഞ ദിവസങ്ങളില്‍ പമ്പ സജീവ വേദിയായപ്പോള്‍ അത് വ്യക്തമായി, ഹിന്ദു വിരുദ്ധനീക്കത്തിന്റെ ഭാഗമായിരുന്നു അതെന്ന്.
ദേവസ്വം ബോര്‍ഡിലെയോ സര്‍ക്കാരിലെയോ വേറെ ആരുടെയോ ദല്ലാള്‍ പണിയാണ് നിഷ്പക്ഷ മാധ്യമങ്ങള്‍ ചെയ്തിരുന്നത് എന്നും കോടാനുകോടി അയ്യപ്പ ഭക്തരുടെ വികാരങ്ങളെ അപമാനിച്ചുകൊണ്ട് എന്താണ് ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് നേടാനാവുന്നത് എന്ന ചോദ്യം ബാക്കിനില്ക്കുന്നു. അത് മലയാളികള്‍ വിലയിരുത്തട്ടെ. ഒരു കാര്യം കൂടി; ഏഷ്യാനെറ്റ് ചെയര്മാന് ആയിരുന്ന രാജീവ് ചന്ദ്രശേഖറുടെ ഒരു ട്വീറ്റ് ആണ്…. (ഈ ദിവസങ്ങളില്‍ അദ്ദേഹം സന്നിധാനത്ത് ഉണ്ടായിരുന്നു). ‘ശബരിമല പ്രശ്നം ഏതെങ്കിലും വിധത്തിലുള്ള വിവേചനത്തിന്റേതല്ല; അത് അനേകം അയ്യപ്പ ഭക്തരുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റേതുമാണ്. അത് അര്‍ഹിക്കുന്ന സംവേദനക്ഷമതയോടെ കൈകാര്യം ചെയ്യണം’. ഇത് മാധ്യമ ലോകത്തിനും ബാധകമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: