ശബരിമല വിഷയത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന തൃപ്പൂണിത്തുറ എംഎല്‍എയുടെ പ്രസ്താവന കണ്ടപ്പോള്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മാഷിനെ ഓര്‍ത്തുപോയി. ശബരിമല അയ്യപ്പന്റെ വിവാഹം കഴിഞ്ഞു. കന്നി മാസത്തില്‍ കന്നി അയ്യപ്പന്മാര് വെള്ളപ്പൊക്കം കാരണം വരാത്തതുകൊണ്ട് മുന്‍നിശ്ചയപ്രകാരം മാളികപ്പുറത്തമ്മയുമായി വിവാഹിതനായി. അയ്യപ്പന് ബ്രഹ്മചാരിയല്ലാതായതിനാല് യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നൊക്കെയാണ് എംഎല്‍എയുടെ ജല്പ്പനങ്ങള്.
തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ഒരു തരത്തിലുള്ള കൃത്രിമ ഭാവങ്ങളും വിശ്വംഭരന് മാഷിന് ഉണ്ടായിരുന്നില്ല. കാര്യങ്ങള്‍ വിശദീകരിക്കും. വോട്ടുപോലും ചോദിക്കില്ലായിരുന്നു. രാഷ്ട്രീയ രംഗത്തുള്ള പരിചയക്കുറവുകൊണ്ടല്ല, മറിച്ച് ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ വീക്ഷണമുള്ളതുകൊണ്ടായിരുന്നു ഇത്. രാമരാജ്യ കാലംമുതലേ ഭാരതത്തിലെ രാജാക്കന്മാര് ജനാധിപത്യത്തെ മാനിച്ചിരുന്നു. എന്നാല്‍ നാം ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യം ഒരിക്കലും മതാധിപത്യത്തിനോ ജാതിയാധിപത്യത്തിനോ ധനാധിപത്യത്തിനോ കീഴ്പ്പെടാന്‍ പാടില്ല. മതാധിപത്യത്തിന് വഴിപ്പെട്ട് ഒരു ഭരണം നിലവില്‍ വന്നാല്‍ ആ ഭരണം മതതാല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കേണ്ടി വരും. സമുദായങ്ങള്‍ക്ക് വിധേയമായി ഒരു ഭരണം നിലവില്‍ വന്നാല്‍ സാമുദായിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടി വരും. ധനത്തിനും പ്രലോഭനങ്ങള്‍ക്കും വിധേയമായി നിലവില്‍ വരുന്ന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെയും ധനികരുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം സര്‍ക്കാരുകള്‍ക്ക് രാഷ്ട്രഹിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനാധിപത്യത്തെ ഈ മൂന്ന് ദോഷങ്ങളും കാര്‍ന്നുതിന്നുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വിശ്വംഭരന് മാഷ് രാഷ്ട്രീയത്തിലിറങ്ങിയത്.
ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സര രംഗത്തിറങ്ങിയത്. പലരും അത്ഭുതത്തോടെ ചോദിച്ചു, എന്തുകൊണ്ട് അങ്ങ് രാഷ്ട്രീയത്തിലിറങ്ങി? മറുപടി പെട്ടെന്നായിരുന്നു. രാഷ്ട്രീയത്തിലും കൊള്ളാവുന്നവരുണ്ടെന്നും, അങ്ങനെയുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവന്ന് ഈ രംഗം ശ്രേഷ്ഠമാക്കണമെന്നുമുള്ള സന്ദേശം നല്കാന് വേണ്ടിയാണ് മത്സരരംഗത്തിറങ്ങിയത് എന്നായിരുന്നു മറുപടി. തോറ്റതിനുശേഷം ചോദിച്ചപ്പോള്‍ പറഞ്ഞു; ‘ഞാന്‍ മത്സരിച്ചത് എനിക്ക് ജയിക്കാനല്ല, ഒരഴിമതിക്കാരനെ തോല്പ്പിക്കാനാണ,് അതില്‍ ഞാന്‍ വിജയിച്ചു.’
വിശ്വംഭരന് മാഷ് പ്രഥമദൃഷ്ട്യാ പരുക്കനായും ഗൗരവക്കാരനായും അരസികനുമായി കാണപ്പെട്ടു. എന്നാല്‍ അടുത്തറിയാന്‍ ശ്രമിച്ചവര്‍ക്ക് അദ്ദേഹം വളരെ സരളചിത്തനും സരസനുമായി അനുഭവപ്പെട്ടു. വീട് വലിയ ഗ്രന്ഥശാലയാക്കി രാവുകളെ പകലാക്കി കഠിന പ്രയത്നത്തിലൂടെ ജ്ഞാനസാഗരമായി മാറുകയായിരുന്നു അദ്ദേഹം. കോളേജില്‍ പണമടയ്ക്കാനില്ലാത്തതുകൊണ്ട് പഠനമുപേക്ഷിച്ച് പടിയിറങ്ങാന്‍ നിശ്ചയിച്ചപ്പോള്‍ സ്നേഹസമ്പന്നനായ അധ്യാപകന് പണമടച്ച് സഹായിച്ചത് ആ പ്രതിഭയെ തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. മഹാരാജാസിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ടവനായി അദ്ദേഹം മാറി. അതുകൊണ്ടായിരിക്കാം അധ്യാപകനായി ആ കലാലയം അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. എറണാകുളത്തിന്റെ സൗഹൃദ സായാഹ്നങ്ങളില്‍ നടന്നിരുന്ന ചര്‍ച്ചകളും സംവാദങ്ങളും മാഷിന്റെ സാന്നിദ്ധ്യം കൊണ്ട് ഭാരത സംസ്കൃതിയുടെ പാഠശാലകളായി പരിണമിക്കുകയായിരുന്നു.
സപ്ത ഋഷികള്‍ രത്നാകരനെ കണ്ടെത്തി ധര്മ്മമന്ത്രദീക്ഷനല്കി വല്മീകത്തിലിരുത്തി വാല്മീകി മഹര്ഷിയാക്കിയതുപോലെ എം.എ. സാറും മഹാകവി അക്കിത്തവും തുറവൂര്‍ വിശ്വംഭരന് സാറും അനേകം യുവപ്രതിഭകളെ തപസ്യയാകുന്ന വല്മീകത്തിലേക്ക് ആനയിച്ചിട്ടുണ്ട്.
ഇതിഹാസങ്ങളെ നിരൂപണം നടത്തിയും പ്രഭാഷണ പരമ്പര നടത്തിയും സംസ്കൃതിയെ വികലമാക്കുന്ന ബുദ്ധിജീവികള്‍ക്ക് വിശ്വംഭരന് സാര്‍ എന്നും ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ വിമര്ശനയോഗ്യതയുള്ളവര് മാത്രമേ വിമര്‍ശിക്കാവൂ. ഒരു ജന്മത്തിന്റെ തപസ്യകൊണ്ട് ഋഷിത്വം നേടിയ വാല്മീകിയും, ജ്ഞാനതപസ്സുകൊണ്ട് ജഗത്ഗുരുത്വം സ്വായത്തമാക്കിയ വേദവ്യാസനും രചിച്ച ഇതിഹാസങ്ങളെ വിമര്‍ശിക്കാന്‍ ഇവരെക്കാള്‍ യോഗ്യരായവരെ തുനിയാവൂ. ഏറ്റവും ചുരുങ്ങിയത് എഴുതിയവരുടെയെങ്കിലും യോഗ്യത വേണം. അല്ലാത്തവരുടെ നിരൂപണം കുരുടന്മാര് ആനയെ കണ്ടതുപോലിരിക്കുമെന്ന് ആദ്ദേഹം പരിഹസിക്കുമായിരുന്നു. ആത്മീയതയുടെയും ധാര്‍മ്മിക ബോധത്തിന്റെയും പരിസരത്ത് നിന്നുകൊണ്ടല്ലാതെ, ഭൗതികവാദത്തിന്റെയും യുക്തിരഹിതയുക്തിവാദത്തിന്റെയും പശ്ചാത്തലത്തില്‍നിന്ന് ഭാരതീയദര്‍ശനങ്ങളെ വീക്ഷിച്ചവര്‍ക്ക് എന്നും ഇത്തരം അപകടം സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തപസ്യയുടെ യോഗങ്ങളില്‍ ആശയപരമായ ചര്‍ച്ചയില്‍ അന്തിമവാക്ക് അദ്ദേഹത്തിന്റെതായിരുന്നു. തപസ്യ നടത്തിയ തീര്‍ത്ഥയാത്രകള്‍ക്ക് വൈചാരിക അടിത്തറ നല്‍കുന്നതിലും അദ്ദേഹം ഗണ്യമായ പങ്കുഹിച്ചിട്ടുണ്ട്. യാത്രകളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സഹയാത്രികര്‍ക്ക് ആവേശമായിരുന്നു. ഓരോ ചരിത്ര-പൈതൃക കേന്ദ്രങ്ങളിലെത്തുമ്പോഴും ആ സ്ഥലപുരാണം ആഴത്തിലും പരപ്പിലും അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സാംസ്കാരിക തീര്‍ത്ഥയാത്രകള്‍ പലപ്പോഴും പഠന ഗവേഷണ യാത്രയായി അംഗങ്ങള്‍ക്ക് അനുഭവപ്പെട്ടു. വിശ്വംഭരന് സാര്‍ ഒഴിച്ചിട്ട ഇടം ഇന്നും ശൂന്യമായിതന്നെ കിടക്കുകയാണ്. വിശ്വംഭരന് സാറിന്റെ മരണമില്ലാത്ത സ്മരണകള്‍ക്കു മുന്പില് ശിരസ്സ് നമിക്കുന്നു.
(തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: