മാലയിട്ട് വ്രതമെടുത്ത് അയ്യപ്പനെ ധ്യാനിച്ചിരിക്കുന്നവരെല്ലാം അറിയപ്പെടുന്നത് അയ്യപ്പനെന്നാണ്. അയ്യപ്പന് എവിടെ ഇരുന്നാലും നിരീക്ഷിക്കുന്നത് നടക്കും. അത് ജമ്മുവില്‍ നിന്നായാലും നാഗാലാന്‍ഡില്‍ നിന്നായാലും മിസോറാമില്‍ നിന്നായാലും. ഏതാണ് വിജയദശമിനാളില്‍ കണ്ടത്. അധര്‍മ്മത്തെ നിഗ്രഹിച്ച് ധര്‍മ്മം സ്ഥാപിച്ച പുണ്യദിനമാണ് വിജയദശമി. അധര്‍മ്മികള്‍ക്ക് ശബരിമലയില്‍ നല്ല പ്രഹരമേല്‍പ്പിച്ചു അയ്യപ്പന്. എന്തൊക്കെ ആക്രോശമായിരുന്നു ഭരണാധികാരികള്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രത്യേകിച്ചും. പണിയൊന്നുമില്ലാത്ത മന്ത്രിമാരും മന്ത്രിണികളും ശബരിമല വിഷയത്തില്‍ വെല്ലുവിളികളുടെ പ്രളയം തന്നെ സൃഷ്ടിച്ചു. ശബരിമലയില്‍ യുവതികളെ കയറ്റിയേ അടങ്ങൂ എന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു. എന്തുവിലകൊടുത്തും സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് വീമ്പടിച്ചു. ആദ്യദിവസം മനോജ് എബ്രഹാമെന്ന ഐ.ജി. ക്വട്ടേഷന്‍ പണി ഏറ്റെടുത്തു. കുറേ പോലീസുകാരെയും കൂട്ടി നിലയ്ക്കലില്‍ എത്തിയ ഉടന്‍ നാമജപ പന്തലുകള്‍ പൊളിച്ചുമാറ്റുന്ന പണി തീര്‍ത്തു. പിന്നെ നാമജപം നടത്തിയിരുന്ന അമ്മമാര്‍ക്കുനേരെയായി പരാക്രമം. പിന്നീട് കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിച്ചു. എന്നിട്ടരിശം തീരാതെ കണ്ണില്‍ കണ്ട സ്കൂട്ടറുകളും ബൈക്കുകളും ബസുകളും അടിച്ചുതകര്‍ത്തു. വണ്ടി മറിച്ചിട്ടു. ജീവഭയം കൊണ്ട് ഓടിയവരെ പോലും പിന്നാലെ പോലീസ് ഓടിച്ചെന്ന് തല്ലിച്ചയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ല.
ശബരിമലയില്‍ കുഴപ്പമുണ്ടാക്കുന്നത് ആര്‍എസ്എസ് ആണെന്ന് ദേവസ്വം മന്ത്രി പത്രസമ്മേളനം നടത്തിപ്പറഞ്ഞു. കലാപമാണവരുടെ ലക്ഷ്യമെന്ന വാദം തെളിയിക്കാന്‍ ഒരു വാട്സ് ആപ്പ് സന്ദേശവും മന്ത്രി മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചു. ഇത് ആര്‍എസ്എസുകാര്‍ നല്‍കിയതാണെന്നതിന് തെളിവെന്താണെന്നാരും ചോദിക്കരുത്. അദ്ദേഹത്തിനു തെളിവൊന്നും വേണ്ട. നുണയുടെ മൊത്തക്കച്ചവടക്കാരനായി മാറിയിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രന്. 12 വര്‍ഷമായി സ്ത്രീ പ്രവേശനത്തിന് സുപ്രീംകോടതിയില്‍ കേസ് നടത്തുന്നത് ആര്‍എസ്എസുകാരാണെന്ന് കടകംപള്ളി ആവര്‍ത്തിക്കുകയാണ്. അതിനായി 4 പേരുകളും മന്ത്രി നിരത്തുന്നു. ‘ആര്‍എസ്എസോ, അതെന്താണെന്ന്’ ഈ നാലുപേരും ചോദിച്ചിട്ടുണ്ട്. ആര്‍എസ്എസ് ആചാരങ്ങള്‍ക്കൊപ്പമാണെന്ന് ആര്‍എസ്എസിന്റെ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് തന്നെ വ്യക്തമാക്കിയാലും കടകംപള്ളിക്ക് വിശ്വാസം വരില്ല. ചെന്നായയ്ക്ക് ആട്ടിന്കുട്ടിയോടുള്ള സമീപനമാണ് ദേവസ്വംമന്ത്രിക്ക്. വെള്ളം കലക്കിയത് തങ്ങളല്ലെന്ന് ആട്ടിന്‍കുട്ടി പറഞ്ഞാലും ”എന്നാല്‍ തന്റെ തന്തയായിരിക്കും, അതുകൊണ്ട് തന്നെ കൊന്ന് തിന്നണം.” എന്നപോലെ നുണ നിരന്തരം വിളമ്പുന്ന കള്ളപ്രചരണത്തില്‍ മന്ത്രി ഉറച്ചുനില്‍ക്കും.
ആര്‍എസ്എസിന്റെ കാര്യം വരുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ നിലപാടതാണ്. ഗാന്ധിവധം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ചതുകണ്ടില്ലെ? ഗാന്ധിവധവുമായി ആര്‍എസ്എസിന് ബന്ധമില്ലെന്ന് കോടതി വിധിച്ചു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും വന്നു. എന്നിട്ടും ഇക്കൂട്ടര്‍ക്ക് വിശ്വാസം വന്നില്ല. അതുപോലെയാണ് ശബരിമല പ്രശ്നത്തിലെ നിലപാടും. മന്ത്രി ഇ.പി. ജയരാജന് പറയുന്നത് കേട്ടില്ലെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും ക്രിമിനലുകളെ ആര്‍എസ്എസ് ശബരിമലയില്‍ വിന്യസിച്ചു. കഞ്ചാവ് കച്ചവടക്കാര്‍, കൊലയാളികള്‍ തുടങ്ങിയവരാണ് ശബരിമലയില്‍ വന്നിട്ടുള്ളത്. അങ്ങിനെ വന്നവരാണ് ശബരിമലയിലെത്തിയതെന്ന് ജയരാജന് വലിയവായില്‍ വിളമ്പിയിരിക്കുന്നു. ഒരു കഞ്ചാവ് കൈവശമുള്ളവനെയെങ്കിലും അവിടെ നിന്ന് പിടികൂടിയോ? 1600 ല്‍പരം പോലീസുകാരെ അവിടെ വിന്യസിച്ചുവല്ലോ. ഒരു ക്രിമിനലുകളെയെങ്കിലും പിടിക്കാനായോ? പിന്നെന്താണ് പോലീസിന്റെ പണി. ഭാര്യാ സഹോദരി പി.കെ. ശ്രീമതി എം.പിയുടെ വൈകിവന്ന വിവേകം പോലും മന്ത്രി ജയരാജന് ഇല്ലാതെ പോയല്ലോ. യുവതികള്‍ ഇന്നുതന്നെ ശബരിമല ചവിട്ടണമെന്ന് എന്തിന് വാശിപിടിക്കുന്നു എന്നാണ് ശ്രീമതി ചോദിച്ചത്. കാത്തിരുന്നുകൂടെ അതെ കാത്തിരുന്നുകൂടെ. ധൃതി കാണിക്കണോ?
മുഖ്യമന്ത്രി ദുബായില്‍ നിന്നാണ് പ്രസ്താവനയിറക്കിയത് ശബരിമലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന്. എന്താണ് സര് പറയുന്നതിന് ആധാരം. മുഖ്യമന്ത്രി വിടുവായത്തം വിളമ്പാമോ? ശബരിമല സവര്‍ണ കേന്ദ്രമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണത്രേ. ശബരിമല രാജകുടുംബവും തന്ത്രിയും മേല്‍കീഴ് ശാന്തിയുമെല്ലാം ബ്രാഹ്മണരാണ്. പക്ഷേ ശതാബ്ദങ്ങളായി അവിടെ എത്തുന്നവരില്‍ 90 ശതമാനവും അബ്രാഹ്മണരാണ്. അവിടെ ജാതി ഭേദമില്ല. ഒരിക്കലെങ്കിലും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയെങ്കില് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യമാകുമായിരുന്നു.
മുഖ്യമന്ത്രീ, നിങ്ങള്‍ക്ക് പിഴച്ചു. ജയരാജന് സഖാവ് പറഞ്ഞപോലെ അയ്യപ്പന് ശിക്ഷിക്കും. അയ്യപ്പന് താങ്കള്‍ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ശിക്ഷ എന്ത് എന്നേ അറിയാനുള്ളൂ. ചരിത്രത്തില്‍ ആദ്യമായാണ് ശബരിമലയില്‍ പൂജ മുടങ്ങിയത്. അതിന് സാഹചര്യം ഒരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടാണ് സര്‍ക്കാരിന.് പോലീസിന്റെ ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ച് യുവതികളെ ശബരിമലയില്‍ എത്തിക്കുന്നതിന് സൗകര്യമൊരുക്കാന്‍ ഒരുങ്ങി. സുപ്രീംകോടതി അങ്ങനെ വിധിച്ചിട്ടില്ല. മാത്രമല്ല, സമയപരിധിയും വിധി നടപ്പാക്കാനും പറഞ്ഞിട്ടുമില്ല. എന്നിട്ടും തുലാമാസത്തെ പൂജയ്ക്ക് നടതുറന്ന ആദ്യദിവസം തന്നെ യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ പോലീസിന് എന്തിന് നിര്‍ദ്ദേശം നല്കി? അത് നടന്നോ?
രണ്ടാം ദിവസം മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഒരു യുവതിയെ ശബരിമലയിലേക്ക് ആനയിച്ചു. അതും വിജയിച്ചില്ല. മൂന്നാം ദിവസം വാശിയോടെ കമാന്‍ഡോകളുടെ മറവില്‍ ഒളിപ്പിച്ച് സന്നിധാനത്തിനടുത്തു വരെ യുവതികളെ പോലീസ് ആനയിച്ചു. യുദ്ധസന്നാഹത്തോടെ നിലയുറപ്പിച്ച പോലീസിന് യുവതികളെ അയ്യപ്പന് മുന്നിലെത്തിക്കാനായോ? ഒടുവില്‍ യുവതികള്‍ മലചവിട്ടിയാല്‍ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രിക്ക് പറയേണ്ടി വന്നില്ലെ? ശബരിമലയിലെ തന്ത്രിയും മേല്‍ശാന്തിയും ഒഴിച്ചുള്ള മുഴുവന്‍ പൂജാരിമാര്‍ക്കും പരികര്‍മ്മികള്‍ക്കും ശ്രീകോവിലിന്റെ പടിതൊട്ടിറങ്ങി പുറത്ത് കുത്തിയിരിപ്പ് നടത്തേണ്ടി വന്നില്ലെ? ഒരു മണിക്കൂറോളം പൂജമുടങ്ങിയില്ലേ? കോടിക്കണക്കിന് ഭക്തരുടെ ഹൃദയത്തിന് മുറിവേല്‍പ്പിച്ച് പൂജ മുടക്കിയ സര്‍ക്കാരിന് ശിക്ഷ എന്തെന്ന് കാത്തിരുന്നു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: