സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ കയറി, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ ബ്ര്ഹമചര്യവ്രതത്തിനു ഭംഗം വരുത്തി അദ്ദേഹത്തെ ഗൃഹസ്ഥനാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പുരോഗമനവാദികളായ പ്രാര്ത്ഥനാവകാശവാദികളോട്:
സഹോദരിമാരെ, നിങ്ങള്‍ ആരെക്കാണാനാണ് ശബരിമലയില്‍ പോകാന്‍ ആഗഹിക്കുന്നതു? അവിടെ അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യം ഉണ്ട്, ചൈതന്യം ഉണ്ട് എന്നൊക്കെ ആരുടെ വാക്കുകള്‍ കേട്ട് വിശ്വസിച്ചിട്ടാണ് നിങ്ങള്‍ അവിടേക്കു പോയി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്?
തന്ത്ര ശാസ്ത്ര വിധിപ്രകാരം മന്ത്രോച്ചാരണങ്ങളിലൂടെ ദേവചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ സന്നിവേശിപ്പിച്ച ”സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റു ബ്രാഹ്മണ തന്ത്രിയുടെയും” അവരുടെ പിന്മുറക്കാരുടെയും വാക്കുകള്‍ കേട്ടിട്ടാണോ? അഷ്ടമംഗല ദേവപ്രശ്നം നടത്തി ദൈവഹിതം ആരാഞ്ഞറിയിക്കുന്ന ദൈവജ്ഞര്‍ പറഞ്ഞത് കേട്ടിട്ടാണോ? അതോ നൂറ്റാണ്ടുകളായി ശബരിമല അയ്യപ്പസ്വാമിയുടെ ദര്‍ശനത്തിനുവേണ്ടി മല കയറി ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന, ”പ്രാകൃതരും അപരിഷ്കൃതരും അന്ധവിശ്വാസികളും” ആയ കോടിക്കണക്കിനു അയ്യപ്പഭക്തരുടെ വാക്കുകള്‍ കേട്ടിട്ടോ? അതോ മനപ്പൂര്‍വം ആചാരലംഘനം നടത്തി, തങ്ങള്‍ ഭഗവാനെക്കാള്‍ കേമന്മാരാണ് എന്ന് അഹങ്കരിക്കുന്ന പുരോഗമനവാദികള്‍ പറഞ്ഞിട്ടാണോ? അവിടെ അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് സുപ്രീംകോടതി പറഞ്ഞുവോ, പിണറായി പറഞ്ഞുവോ?
ശബരിമലയിലെ ദേവത, ആര്ത്തവകാലീനകളായ സ്ത്രീകളില്‍ നിന്ന് അകന്നിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതിനു വേണ്ടി അദ്ദേഹം തന്റെ കൊട്ടാരത്തിലെയോ കൊട്ടാര പരിസരത്തിലെയോ ആരോടും അവിടം വിട്ടുപോകാന്‍ പറയുകയല്ല ഉണ്ടായത്. സ്വയം എല്ലാ ഭൗതിക സുഖങ്ങളും ത്യജിച്ചു കാട്ടില്‍ ഒരു മലമുകളില്‍ ചെന്ന് തന്റെ ബ്രഹ്മചര്യം തുടരുകയാണ് ചെയ്തത്. യഥാര്‍ത്ഥ ഭക്തര്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ അംഗീകരിക്കും. അത് അംഗീകരിക്കാത്തവര്‍ വെറും വിനോദസഞ്ചാരികളാണ്.
ഒരു യഥാര്‍ത്ഥ ഭക്തന്/ഭക്ത ക്ഷേത്രത്തില്‍ പോകുന്നത് അവകാശങ്ങള്‍ സ്ഥാപിക്കാനല്ല. ”ഞാന്‍”, എന്റെ അവകാശങ്ങള്‍” എന്ന സ്വാര്‍ത്ഥചിന്തകള്‍ വെടിഞ്ഞു, ”സര്‍വം ഭഗവന്മയം” എന്ന അര്‍പ്പണ – സമര്‍പ്പണ മനസ്സോടെ ആയിരിക്കണം ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍. ഭക്തിയുടെ, ക്ഷേത്രാരാധനയുടെ ഈ ബാലപാഠം പോലും മനസ്സിലാക്കിയിട്ടില്ലാത്ത നിങ്ങള്‍ അവകാശം സ്ഥാപിക്കാന്‍ വേണ്ടി ഭക്തവേഷം കെട്ടുന്നത് കാണുമ്പോഴും അതിനെ അന്ധമായി പിന്തുണക്കുന്ന വേദാന്തികളെയും കാണുമ്പോള്‍ സഹതാപം തോന്നുന്നു.
– എന്‍.വി ശങ്കരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: