പത്തനംതിട്ട: കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ നടന്ന ഗൂഢാലോചനയുടെ ബാക്കിപത്രമാണ് ശബരിമലയിലും വടശ്ശേരിക്കരയിലും കണ്ടതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ വടശ്ശേരിക്കരയില്‍ നടത്തിയ നാമജപയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
നിലയ്ക്കലില്‍ വേഷംമാറി അമ്മമാരുടെ നാമജപത്തില്‍ കയറി അക്രമം നടത്തിയതും ഇന്നലെ പമ്പയില്‍ നിന്ന് അവിശ്വാസികളെ പോലീസ് വേഷം ധരിപ്പിച്ച് മലകയറ്റിയതും ഇതേ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന്റെ മുഖ്യസൂത്രധാരന്‍ ആരാണ് എന്നത് ജനങ്ങള്‍ക്കറിയാം. വിശ്വാസം നശിപ്പിച്ച് ഹിന്ദുമതത്തെ ഇല്ലാതാക്കിയാല്‍ മാത്രം വളരുന്ന ഇസത്തിന്റെയും മതത്തിന്റെയും പ്രതിനിധികളാണ് അക്രമം ആസൂത്രണം ചെയ്തതും നയിച്ചതും. സുപ്രീംകോടതി വിധികളിലും മറ്റും ഇതരമതസ്ഥരുടെ കാര്യങ്ങളില്‍ സാമൂഹിക ആഘാതങ്ങള്‍ പരിശോധിച്ച് സമയം കളഞ്ഞ് വിധി നടപ്പാക്കാതിരിക്കുന്നവര്‍ ശബരിമലയുടെ കാര്യത്തില്‍ കാണിച്ച ധൃതി ശബരിമലയുടെ സര്‍വ്വനാശം ലക്ഷ്യമാക്കിയുള്ള കമ്യൂണിസ്റ്റ് ചിന്താഗതിമാത്രമാണ്. മന്ത്രി കടകംപള്ളിയും ഐജി മനോജ് എബ്രഹാമും നടപ്പാക്കിയ ഗൂഢാലോചനയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ശശികല ആവശ്യപ്പെട്ടു.
കര്‍മസമിതി രക്ഷാധികാരി വാസുദേവന്‍ അമ്പാട്ട് അധ്യക്ഷനായി. കെ.ജി. സുരേന്ദ്രന്, എസ്എആര്‍ കുമാര്‍, പി.ആര് ബാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: