പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമയെയും അറസ്റ്റ് ചെയ്ത് റോഡിലൂടെ വലിച്ചിഴച്ച് പോലീസ്. ശോഭാ സുരേന്ദ്രന്റെ വസ്ത്രം കീറി. തുടര്‍ന്ന് മണിക്കൂറുകള്‍ വെള്ള മുണ്ട് പുതച്ചാണ് പോലീസ് കസ്റ്റഡിയില്‍ ഇരുന്നത്. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്ന പരാതിയുണ്ട്.
ഇവരോടൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത, സെക്രട്ടറി സിന്ധുരാജ്, ട്രഷറര്‍ ലതാ മോഹന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ ദേവി, ജനറല്‍ സെക്രട്ടറി അഞ്ജന സുരേഷ്, ട്രഷറര്‍ രാജി രാജ് തുടങ്ങിയവരും അറസ്റ്റു ചെയ്യപ്പെട്ടു.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. പത്തനംതിട്ടയില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരെ വടശ്ശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിനു മുന്നില്‍ വന്‍ പോലീസ് സന്നാഹം ബസ് തടഞ്ഞുനിര്‍ത്തി 20 ഓളം പോലീസുകാര്‍ ഉള്ളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ഇടതുവശത്തുള്ള ഊടുവഴിയിലൂടെ ബസ് അകത്തേക്ക് പ്രവേശിപ്പിച്ച് സ്കൂളിന് മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തകരെ വലിച്ചിറക്കി. പോലീസിന്റെ ബലപ്രയോഗത്തില്‍ ശോഭാ സുരേന്ദ്രന് ഉള്‍പ്പടെ നിലത്തു വീണു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് സമീപത്തെ സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി. ബാബു സ്ഥലത്തെത്തി വനിതാ നേതാക്കളെ കാണണമെന്ന് അഭ്യര്‍ഥിച്ചത് പോലീസ് നിരസിച്ചു. മാധ്യമപ്രവര്‍ത്തകരെയും കടത്തിവിട്ടില്ല. ഏറെനേരത്തിനു ശേഷമാണ് ബിജെപി ജില്ലാ പ്രസിഡന്റുള്‍പ്പടെയുള്ള നേതാക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ആവശ്യമായ വനിതാ പോലീസ് ഇല്ലാതെയാണ് വനിതാ പ്രവര്‍ത്തര്‍ക്കെതിരെ പോലീസ് നടപടി ഉണ്ടായത്. അറസ്റ്റിനിടെ മഹിളാമോര്‍ച്ച ജില്ലാ ട്രഷറര്‍ രാജി രാജിന്റെ കൈക്ക് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി സിന്ധു രാജിന്റെ നെറ്റിക്ക് സാരമായ പരിക്കുണ്ട്. സംഭവമറിഞ്ഞെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറിലേറെ റോഡ് ഉപരോധിച്ചു. ഉച്ചയോടെ ഒന്നാക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നാമജപയാത്രയായി നഗരം ചുറ്റി. മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: