ചങ്ങനാശേരി: പരിപാവനമായ ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പെരുന്ന എന്‍എസ്എസ് ഹിന്ദുകോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 105-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. ഹിന്ദു മതവിഭാഗത്തിന്റെ കാര്യങ്ങളിലും സംവിധാനങ്ങളിലും ഇടപെടുന്ന സര്‍ക്കാരിന് മറ്റു മതവിഭാഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ധൈര്യമുണ്ടോ. ഹൈന്ദവഭക്തര്‍ ഇത് മനസ്സിലാക്കുന്നുണ്ട്. എതിര്‍ക്കേണ്ട ഭാഗത്ത് ശക്തമായി നിലയുറപ്പിച്ചുകൊണ്ട് എന്‍എസ് ഉണ്ടാവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ ചട്ടുകമാക്കി ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിലയില്ല എന്ന സ്ഥിതി വന്നു ചേര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധസൂചകമായി നാമജപഘോഷയാത്രകള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി.
പന്തളം രാജകൊട്ടാരത്തെയും തന്ത്രി കുടുംബത്തെയും, അയ്യപ്പസേവാസമാജം, അയ്യപ്പസേവാസമിതി, യോഗക്ഷേമസഭ എന്നിവരെ ചര്‍ച്ചയ്ക്ക് വിളിച്ച് അപമാനിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. സമാധാനപരമായി ഏതറ്റം വരെയും നീതിക്കായി പോരാടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: