ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ഇടതു തീവ്ര സംഘടനകള്‍ ശ്രമിക്കുമെന്ന കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇടതു തീവ്ര സംഘടനയില്‍പ്പെട്ട അവിശ്വാസികളെ ശബരിമല കയറ്റാന്‍ പോലീസ് എല്ലാ സഹായവും ചെയ്തു നല്‍കിയത് ശബരിമലയില്‍ ഇന്നലെ സംഘര്‍ഷത്തിന് കാരണമായെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ശബരിമല സന്നിധാനത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കേണ്ടതായിരുന്നെന്നും സന്നിധാനത്ത് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന നില കൈവിട്ടു പോയേനെയെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഇടതു പാര്‍ട്ടികള്‍, ഇടതു വനിതാ സംഘടനകള്‍, വനിതാ അവകാശ സംഘടനകള്‍ എന്നിവര്‍ക്ക് പുറമേ തീവ്ര ഇടതു സംഘടനകളും ശബരിമലയില്‍ പ്രവേശിക്കുന്നതിന് ശ്രമിക്കുന്നതായി ഒക്ടോബര്‍ 16നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അരവിന്ദ് നാഥ് ഝാ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നത്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഹിന്ദു സംഘടനകളും ഹിന്ദു സമുദായ സംഘടനകളും യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കണം. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നുണ്ട്.
ശബരിമലയില്‍ എന്തെങ്കിലും പ്രതികൂല സംഭവങ്ങള്‍ക്ക് ഇടവരുത്തരുതെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരും കേരളാ പോലീസും ഇടതു തീവ്ര അനുഭാവികളായ വിശ്വാസികളല്ലാത്ത സ്ത്രീകളെ മലയിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതാണ് ശബരിമലയില്‍ സംഘര്‍ഷത്തിന് കാരണമായിത്തീര്‍ന്നത്. അയ്യപ്പഭക്തരെ അനുനയിപ്പിക്കുന്നതിനോ ശാന്തരാക്കുന്നതിനോ ശ്രമിക്കാതെ അത്യന്തം പ്രകോപനം സൃഷ്ടിക്കുന്ന നടപടികളാണ് ശബരിമലയില്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: