പമ്പ: കറുത്ത വസ്ത്രമണിഞ്ഞ് ശരീര ഭാഗങ്ങള്‍ പ്രദര്ശിച്ചിച്ച് സ്വാമി അയ്യപ്പനെ അവഹേളിച്ച യുവതിയെ സുപ്രീംകോടതിയുടെ മറവില്‍ പടിനെട്ടാം പടി ചവുട്ടിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം ഭക്തരുടേയും തന്ത്രിയുടേയും പ്രതിഷേധത്തിനു മുന്നില്‍ പരാജയപ്പെട്ടു. ശബരിമല സന്നിധാനം കണ്ട അസാധാരണമായ പ്രാര്‍ഥനാ പ്രതിഷേധത്തിനു മുന്നില്‍ സര്‍ക്കാരും പോലീസും തോറ്റു പിന്‍വാങ്ങി. ഹിന്ദുത്വത്തെ അപമാനിക്കുന്നത് ശീലമാക്കി മാറ്റിയ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയേയും ഹൈദരാബാദ് സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത ജക്കാലിനേയുമാണ് ഇന്നലെ കനത്ത പോലീസ് സുരക്ഷയില്‍ അയ്യപ്പ ദര്‍ശനത്തിന് മല കയറ്റിയത്.
ശബരിമലയിലെ ആചാരത്തെ തകര്‍ക്കാന്‍ യുവതികളെ പോലീസ് വേഷത്തില്‍ സന്നിധാനത്തെത്തിക്കാന്‍ നടത്തിയ ശ്രമമാണ് തകര്‍ന്നത്. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധം ആളിക്കത്തി. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്ന ഘട്ടമെത്തിയതോടെ കീഴ്ശാന്തിമാരുടെ നേതൃത്വത്തില്‍ പതിനെട്ടാം പടിക്ക് താഴെ നാമജപം നടത്തി. യുവതികള്‍ പതിനെട്ടാം പടി ചവുട്ടിയാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവരും നിലപാട് സ്വീകരിച്ചു. ഇതോടെ പോലീസും സര്‍ക്കാരും പ്രതിരോധത്തിലായി. ഇതിനിടെ രംഗം കൈവിട്ട് പോകുമെന്ന അവസ്ഥയായപ്പോള്‍ ദേവസ്വം മന്ത്രി തന്നെ ഐജിയെ വിളിച്ച് യുവതികളെ മടക്കി അയയ്ക്കാന്‍ നിര്‍ദേശം നല്കി.
രാവിലെ മുതല്‍ പോലീസ് നാടകം
ഇന്നലെ രാവിലെയാണ് രണ്ട് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ ശ്രമിച്ചത്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പോലീസുകാരുടെ അകമ്പടിയോടെയാണ് വലിയ നടപ്പന്തലിന് സമീപം വരെ എത്തിയത്. ദേവസ്വം മന്ത്രിയും ഡിജിപിയും പത്തനംതിട്ട ജില്ലാ പോലീസ് ചീഫും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അറിയാതെയാണ് പോലീസ് പുറപ്പെട്ടതെന്നാണ് പറയുന്നത്. യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ ആഭ്യന്തര വകുപ്പ് ഐജിക്ക് നേരിട്ടു നിര്‍ദേശം നല്‍കിയെന്ന വിവരമാണ് പുറത്തായത്.
പോലീസ് ജാക്കറ്റും ഹെല്‍മെറ്റും ധരിപ്പിച്ച് പോലീസ് കവചത്തില്‍ യുവതികളെ സന്നിധാനത്തിലെത്തിച്ചതില് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. യുവതികള്‍ എത്തുന്നതറിഞ്ഞ് നിരവധി അയ്യപ്പന്മാര് സന്നിധാനത്ത് പ്രതിഷേധവുമായി ഒത്തുകൂടി. കഴിഞ്ഞദിവസം രാത്രിയാണ് ശബരിമല ദര്‍ശനത്തിന് അനുവാദം ചോദിച്ച് കവിത രംഗത്തെത്തിയത്. എന്നാല്‍ രാത്രിയില്‍ സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചു.
സന്നിധാനത്ത് ശരണ പ്രതിരോധം
വലിയ നടപ്പന്തല്‍ എത്തുന്നതിന് മുമ്പേ അയ്യപ്പഭക്തര്‍ ശരണംവിളികളോടെ പ്രതിഷേധം തീര്‍ത്തു. യുവതികളെ യാതൊരു കാരണവശാലും കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് അയ്യപ്പഭക്തര്‍ അറിയിച്ചു. തുടര്‍ന്ന് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തരുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഭക്തര്‍ നിലപാടില്‍ ഉറച്ചുനിന്നു. മലകയറുന്ന ഒരാള്‍ ആക്ടിവിസ്റ്റ് രഹ്നയാണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായി. ആചാരലംഘനം നടന്നാല്‍ നടയടയ്ക്കുക മാത്രമേ തനിക്കു ചെയ്യാനുള്ളൂ എന്ന് തന്ത്രിയും ഐജിയെ അറിയിച്ചു.
യുവതികളെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് പോലീസ് വീണ്ടും അഭ്യര്‍ഥിച്ചു. അനുവദിക്കാനാവില്ലെന്ന് ഭക്തരും നിലപാട് സ്വീകരിച്ചു. ഇതോടെ കവിത മടങ്ങിപ്പോകാന്‍ തയാറായി. താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് നിലപാടെടുത്ത് രഹ്ന ഉറച്ചുനിന്നു. യുവതികളെ ഫോറസ്റ്റ് ഇന്സ്പെക്ഷന് ഓഫീസിലെത്തിച്ച് ഭക്തര്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെക്കുറിച്ച് പോലീസ് വീണ്ടും അറിയിച്ചു. ഇതോടെയാണ് മടങ്ങാന്‍ അവര്‍ തീരുമാനിച്ചത്.
പോലീസ് അകമ്പടിയില്‍ പന്ത്രണ്ടു മണിയോടെ കവിതയേയും രഹ്നയേയും പമ്പയില്‍ എത്തിച്ചു. ഇവര്‍ മലയിറങ്ങിയതിന് ശേഷം സന്നിധാനത്ത് ദോഷപരിഹാരത്തിനായി പറകൊട്ടിപ്പാട്ട് ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: