അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് 61 പേരുടെ മരണത്തിനിടയായ ട്രെയിന്‍ അപകടത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
അമരീന്ദര്‍ സിംഗ് അമൃത്സറിലെത്തി അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ സന്ദര്‍ശനം മാറ്റിവച്ചാണ് അമരീന്ദര്‍ അമൃത്സറിലെത്തിയത്. ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്കു ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. നിരവധി പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ദസറയുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതു കണ്ടുകൊണ്ടു പാളത്തില്‍ കൂട്ടംകൂടി നിന്നവര്ക്കിടയിലേക്കാണു ട്രെയിന്‍ പാഞ്ഞുകയറിയത്. റെയില്‍വേ ട്രാക്കിനു സമീപമായിരുന്നു രാവണന്റെ കോലം കത്തിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: