കോഴിക്കോട്: ശബരിമലയില്‍ ക്ഷേത്രവിശ്വാസികളെ വേട്ടയാടുന്ന ഇടതു സര്‍ക്കാരിനെതിരെ പാളയത്തില്‍ പട. സിപിഎം-സിപിഐ പാര്‍ട്ടികളില്‍പ്പെട്ടവരാണ് പ്രതിഷേധിച്ച് രാജിവയ്ക്കുന്നത്.
സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം എട്ടോളം പേര് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സിപിഐ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. സുധീഷ്, വെസ്റ്റ്ഹില്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ. കണ്ണന് ഉള്‍പ്പെടെ എട്ടു പേരാണ് സിപിഐയില്‍ നിന്ന് രാജിവച്ചത്. അയ്യപ്പ ഭക്തന്മാരുടെ സഹനസമരത്തെ രാഷ്ട്രീയവത്കരിച്ച് പമ്പയിലും നിലയ്ക്കലിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തന്മാര്ക്കെതിരെ പോലീസ് നടത്തിയ നരനായാട്ട് അപലപനീയവും വേദനാജനകവുമാണെന്ന് സുധീഷ് പറഞ്ഞു.
ടി. ഷനൂബ്, കെ. ബിനുകുമാര്‍, പി.കെ. ശ്രീലത, പി.വി. സുരേഷ്ബാബു, പി. സരോജം, കെ. പവിത്രന്, എം. ഷിംജിത്ത്, പി. സജീവ് എന്നിവരും സിപിഐ അംഗത്വത്തില്‍ നിന്ന് രാജിവച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് വിശ്വാസികളെന്ന നിലയില്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്നും ഇവര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്ര വിശ്വാസികളോടുള്ള പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.
കോഴിക്കോട് പന്തീരാങ്കാവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമായ എം.പി. ഷാലു അടക്കമുള്ളവര്‍ പന്തീരാങ്കാവ് അയ്യപ്പഭക്തസമിതി സംഘടിപ്പിച്ച നാമജപയാത്രയില്‍ പങ്കെടുത്തിരുന്നു. സിപിഎം വിലക്ക് ലംഘിച്ച് നിരവധിപേരാണ് നാമജപയാത്രയില്‍ പങ്കെടുത്തത്. ശബരിമല 18-ാം പടിക്ക് താഴെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി തൂത ബ്രാഞ്ച് സെക്രട്ടറി പ്രസാദ് കാമത്തില്‍ പങ്കെടുത്തത് സിപിഎമ്മിനെ വെട്ടിലാക്കി. കാറല്‍മണ്ണ ക്ഷീര വ്യവസായ സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ കെ. പ്രസാദായിരുന്നു പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: