വാഷിങ്ടണ്‍. പ്രമുഖ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി(59)കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. സംഭവത്തില്‍ സൗദി സ്വദേശികളായ 18 പേര് അറസ്റ്റിലായതായും സൗദി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ പിടിവലിക്കിടെ ഖഷോഗി കൊല്ലപ്പെട്ടു എന്നാണ്സംഭവത്തെക്കുറിച്ചുള്ള സൗദി ഭാഷ്യം. എന്നാല്‍ പിടിവലിക്കിടെ ഖഷോഗി എങ്ങനെ കൊല്ലപ്പെട്ടുവെന്നോ അറസ്റ്റിലായ 18 പേര് ആരെല്ലാമെന്നോ സൗദി ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.
തുര്‍ക്കിയിലെ സൗദി സ്ഥാനപതി കാര്യാലയത്തില്‍ ഖഷോഗി അപ്രത്യക്ഷനായി 18 ദിവസത്തിനു ശേഷമാണ് സൗദി അറേബ്യ ഖഷോഗിയുടെ മരണം സ്ഥിരീകരിച്ചത്. വാഷിങ്ടണ്‍ പോസ്റ്റില്‍ ജനശബ്ദം എന്നപേരില്‍ എഴുതിയിരുന്ന പംക്തിയാണ്ഖഷോഗിയെ മാധ്യമലോകത്തു പ്രശസ്തനാക്കിയത്. സൗദി കിരീടാവകാശി എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയുന്ന മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്നു ഖഷോഗി. അതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ കാരണമായതും.
തുര്‍ക്കി പോലീസ് സംഘം ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ബെല്‍ഗ്രേഡ് വനത്തില്‍ തിരിച്ചല്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവന്നശേഷമാണ് ഖഷോഗി കോണ്‍സുലേറ്റില്‍ മരിച്ചെന്ന സ്ഥിരീകരണം സൗദിയുടെ ഭാഗത്തുനിന്നുണ്ടായതെന്നത് ശ്രദ്ധേയമാണ്. സൗദിയില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധന്‍ ഉള്‍പ്പെട്ട 15 അംഗ കൊലയാളി സംഘം ആദ്യം ഖഷോഗിയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയും പിന്നീട് ഏതോ വിഷദ്രാവകം കുത്തിവച്ച് നിശബ്ദനാക്കിയശേഷം ശരീരം കഷണങ്ങളാക്കി മുറിച്ച് സൂട്ട്കേസിലാക്കി ബെല്‍ഗ്രേഡ് വനത്തിലോ സമീപത്തെ വയലിലോ മറവു ചെയ്തിരിക്കാമെന്നാണ് തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
പ്രമുഖ സൗദി ആയുധവ്യാപാരി അഡ്നാന് ഖഷോഗിയുടെ അനന്തരവനാണ് ജമാല്‍ ഖഷോഗി. സൗദിയിലെ സമ്പന്ന കുടുംബാംഗം. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ കാമുകന് ദോദി ഫയദിന്റെ(സെക്കന്‍ഡ് കസിന്) അടുത്തബന്ധുവുമാണ്.
ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 1.30നാണ് തുര്‍ക്കിക്കാരിയായ പ്രതിശ്രുത വധു ഹദീസ് സെന്ഗിസുമൊത്ത് ഖഷോഗി സൗദി കോണ്‍സുലേറ്റിലെത്തിയത്. ഹദീസുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സൗദിക്കാരി ആദ്യഭാര്യയുമായുള്ള വിവാഹം നിയമപരമായി വേര്പെടുത്തിയതിന്റെ രേഖ ഖഷോഗിക്ക് ആവശ്യമായിരുന്നു. ഇതു വാങ്ങാനാണ് വാഷിങ്ടണില്‍ നിന്ന് ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. അപേക്ഷകൊടുത്തപ്പോള്‍ ഒക്ടബര്‍ 2ന് ഉച്ചയ്ക്കെത്തി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊള്ളാന്‍ അറിയിച്ച് തിരിച്ചുവിടുകയായിരുന്നു. ഒക്ടോബര്‍ 2നു വൈകിട്ട് 5നാണ് ഖഷോഗിയെ കാണാനില്ലെന്ന വിവരം തുര്‍ക്കി അധികൃതര്‍ക്കു ലഭിക്കുന്നത്.
സൗദി സ്ഥാനപതികാര്യാലയത്തിന് ഉള്ളിലേക്കുപോയ ഖഷോഗിയെ മൂന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടര്‍ന്നാണ് ഹദീസാണ് തുര്‍ക്കി അധികൃതരെ വിവരം അറിയിച്ചത്. ഈ നേരമത്രയും ഹദീസ് ഖഷോഗിയെ കാത്ത് കോണ്‍സുലേറ്റിനു മുന്നില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. തുര്‍ക്കി അധികൃതര്‍ക്കൊപ്പം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരേയും അവര്‍ വിവരം ധരിപ്പിച്ചിരുന്നു. ഹദീസ് പരാതിപ്പെടുംമുമ്പ് ഖഷോഗി കൊല്ലപ്പെട്ടതായാണ്തുര്ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ ഉപദേഷ്ടാവ് യാസിന് അക്തായിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ഖഷോഗിയുടെ ആപ്പിള്‍ വാച്ചില്‍ പതിഞ്ഞ ശബ്ദദൃശ്യരേഖകളില് നിന്നാണ് ഖഷോഗി കൊല്ലപ്പെട്ടതെങ്ങനെയെന്ന വിവരം തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമായ മിറ്റിനു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: