ന്യൂദല്‍ഹി: അമൃത്സറില് 61 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് കാരണമായത് അനുമതിയില്ലാതെ സംഘടിപ്പിച്ച ദസറ ആഘോഷം. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ റെയില്‍വേ ട്രാക്കില്‍ തടിച്ചുകൂടിയതായിരുന്നു അപകടത്തിന് കാരണം. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് റെയില്‍വെയും അമൃത്സര്‍ നഗരസഭാ അധികൃതരും വ്യക്തമാക്കി. എന്നാല്‍ ജില്ലാ ഭരണകൂടം പരിപാടി നടക്കുന്ന വിവരം അറിഞ്ഞിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിയുടെ ഭാര്യയും പരിപാടിയില്‍ പങ്കെടുത്തു. ഇതോടെ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി.
ദസറ ആഘോഷത്തിന്റെ ഭാഗമായുള്ള രാവണ ദഹനത്തിനിടെയാണ് അപകടമുണ്ടായത്. രാവണരൂപം കത്തിക്കുമ്പോഴുള്ള പുക, ട്രാക്കിലേക്ക് പടര്‍ന്നിരുന്നു. ഇത് കാരണം ട്രാക്കിലുണ്ടായിരുന്നവരെ ഡ്രൈവര്‍ കണ്ടിരുന്നില്ല. തങ്ങളുടെ വീഴ്ചയല്ലെന്നും ട്രാക്കില്‍ കയറിനില്‍ക്കുന്നത് കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അന്വേഷണമുണ്ടാകില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: