ഒഡന്സി: ഇന്ത്യയുടെ സൈന നെഹ്വാള് ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. അതേമസയം കിഡംബി ശ്രീകാന്ത് സെമിയില്‍ തോറ്റ് പുറത്തായി.
ഇന്തോനേഷ്യയുടെ ജോര്‍ജിയ മാരിസ്കയെ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക പത്താം നമ്പറായ സൈന ഫൈനലിലെത്തിയത്. മുപ്പത് മിനിറ്റ് മാത്രം നീണ്ട് മത്സരത്തില്‍ 21-11, 21-12 എന്ന സ്കോറിനാണ് ജയിച്ചുകയറിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ സൈന ഒന്നാം സീഡായ തായ് സു യിങ്ങിനെ നേരിടും.
ലോക ആറാം നമ്പറായ കിഡംബി ശ്രീകാന്ത് സെമിയില്‍ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ ജപ്പാന്റെ കെന്റോ മൊമൊറ്റോയോട് തോറ്റു. സ്കോര്‍: 16-21, 12-21. മത്സരം 42 മിനിറ്റ് നീണ്ടു.
ഇത് ഒമ്പതാം തവണയാണ് ശ്രീകാന്ത് മൊമൊറ്റോയോട് തോല്‍ക്കുന്നത് . പന്ത്രണ്ടാം തവണയാണ് ഇവര്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ മൂന്ന് മത്സരത്തില്‍ മാത്രമേ ശ്രീകാന്തിന് വിജയിക്കാനായുള്ളൂ.
വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- എന്‍. ശിഖ റെഡ്ഡി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നാം സീഡായ യുകി ഫുകുഷിമ- സായക ഹിറോത്ത സഖ്യത്തോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: