തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍. മുഖ്യമന്ത്രിയുടെ ‘പ്രസ്റ്റീജ്’ പ്രശ്നം എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
സംസ്ഥാനം കണ്ടിട്ടില്ലാത്ത തരത്തില്‍ പ്രതിഷേധം ഉടലെടുത്തിട്ടും നയം കൈക്കൊള്ളാതെ മുഖ്യമന്ത്രിയും ചില മന്ത്രിമാരും വെല്ലുവിളി ഉയര്‍ത്തുന്നത് പാര്‍ട്ടിപ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കി. ജാതി മതഭേദമില്ലാതെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കഴിയാതെ കുഴങ്ങുകയാണ് പ്രാദേശിക നേതൃത്വം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉത്തരം മുട്ടുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന മുഖ്യമന്ത്രിക്കെതിരെ അണികളെ തിരിച്ചു വിടാനുള്ള അവസരവും കോടിയേരി ഉപയോഗിക്കുന്നുണ്ട്. അതിനാലാണ് രഹ്ന ഫാത്തിമയുമായി മലകയറിയതുമായി ബന്ധപ്പെട്ട് കടകംപള്ളിയുടെ അഭിപ്രായത്തെ തള്ളിപ്പറഞ്ഞ് കോടിയേരി എരിതീയില്‍ എണ്ണ ഒഴിച്ചത്.
മുഖ്യമന്ത്രിയുടെ പിടിവാശി ഘടക കക്ഷികളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന് ആദ്യം പ്രതികരിച്ച സിപിഐ, വിഷയം കലുഷിതമായതോടെ മിതത്വം പാലിക്കുകയാണ്. മറ്റ് ഘടകകക്ഷികളും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.
ശബരിമലയില്‍ സദാചാരബോധമില്ലാത്ത ആക്ടിവിസ്റ്റുകളോ ഇടത് തീവ്രവാദത്തില്പെട്ടവരോ കയറാന്‍ ഇടയുണ്ടെന്ന് നടതുറക്കുന്നതിന് തലേന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രഹ്നയെ മല ചവിട്ടിപ്പിച്ചത്. പോലീസ് സേനയില്‍ ഇത് കടുത്ത അമര്‍ഷത്തിന് ഇടയാക്കി. യുവതികളെ കയറ്റുന്നതിനോട് പോലീസിനും താല്‍പ്പര്യം കുറവാണ്.
ശബരിമല സീസണില്‍ പല പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടി ചോദിച്ച് വാങ്ങിയാണ് പോകുന്നത്. അത്രയ്ക്ക് പവിത്രമായി ശബരിമലയെ ജീവനക്കാര്‍ കരുതുന്നു. ഇത് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സേനയിലുള്ളവരും അമര്‍ഷത്തിലാണ്. സമൂഹ മാധ്യമങ്ങളില്‍ പോലീസിന് നാണക്കേടുണ്ടാക്കുന്ന പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നാറാണത്തു ഭ്രാന്തനെപ്പോലെ കല്ല് ഉരുട്ടി കയറ്റി തിരികെ ഇടുന്നതുപോലെ യുവതികളെ കയറ്റി ഇറക്കുന്നു എന്നാണ് അധിക്ഷേപം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ നിലപാടിനെതിരെ ബോര്‍ഡ് അംഗം ശങ്കരദാസ് നിലപാട് എടുക്കുന്നത് ബോര്‍ഡിലും ഭിന്നത രൂക്ഷമാക്കി. പതിനെട്ടാം പടിയില്‍ നാമജപവുമായി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചതില്‍ സിപിഎം യൂണിയനില്‍പ്പെട്ട ജീവനക്കാരും ഉണ്ടായിരുന്നു. ബോര്‍ഡിലെ ജീവനക്കാരെല്ലാം യുവതീ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.
കോടതി വിധി നടപ്പാക്കാന്‍ മതജാതി വിഷയങ്ങളെ കൂട്ടിക്കലര്‍ത്താനുള്ള ശ്രമം രഹ്ന ഫാത്തിമയുടെ മലകയറ്റത്തോടെ പൊളിഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി. ഏതു വിധേനയും തന്റെ തീരുമാനം നടത്തണമെന്നാണ് പോലീസിന് മുഖ്യമന്ത്രി നല്കിയ നിര്‍ദേശം. എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് പോലീസ്. നിലയ്ക്കലിലും പമ്പയിലും നടത്തിയ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ടും പോലീസിന് ഉത്തരം പറയേണ്ടി വരും.
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: