കൊച്ചി: തുറവൂര്‍ വിശ്വംഭരന്റെ മഹാഭാരത ദര്‍ശനം എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യണമെന്ന് പ്രശസ്ത നിരൂപകയും സാഹിത്യകാരിയുമായ ഡോ.എം.ലീലാവതി. വിശ്വംഭരന് എന്റെ ശിഷ്യന് മാത്രമായിരുന്നില്ല ആചാര്യന് കൂടിയായിരുന്നുവെന്നും ഡോ.എം. ലീലാവതി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച തുറവൂര്‍ വിശ്വംഭരന് സ്മൃതിസദസില്‍ എം. ലീലാവതി തുറവൂര്‍ വിശ്വംഭരന് പുരസ്കാരം ഏറ്റുവാങ്ങി.
നമ്മുടെ കാലത്ത് ജീവിച്ച ഋഷിയായിരുന്നു അദ്ദേഹം. വിശ്വംഭരനെ എനിക്ക് ശിഷ്യനായി കാണാനല്ല ആഗ്രഹം, മറിച്ച് ആചാര്യനായി കാണുന്നതിനോടാണ് താത്പര്യമെന്നും അവര്‍ പറഞ്ഞു. പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് തുറവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സൗഹൃദങ്ങള്‍ക്ക് അതിരുകള്‍ വെയ്ക്കാഞ്ഞ വിശിഷ്ട വ്യക്തിയായിരുന്നു തുറവൂര്‍ വിശ്വംഭരനെന്ന് അദ്ദേഹം പറഞ്ഞു. തുറവൂരിന്റെ ഓര്‍മകള്‍ ശിഷ്യരിലും സുഹൃത്തുക്കളിലും അദ്ദേഹവുമായി ഇടപെട്ടിട്ടുള്ള എല്ലാവരുടെയും ഉള്ളില്‍ തങ്ങി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു. തുറവൂര്‍ വിശ്വംഭരന് പുരസ്കാരം ഡോ.എം. ലീലാവതിയ്ക്ക് ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് സമര്‍പ്പിച്ചു. ഡോ. ലക്ഷ്മി ശങ്കര്‍ പുരസ്കാര പരിചയം നടത്തി. തുറവൂര്‍ വിശ്വംഭരന് ഓര്മ പുസ്തകം ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സഞ്ജയന് എം.വി.ബെന്നിക്ക് നല്കി പ്രകാശനം ചെയ്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം പുസ്തകം പരിചയപ്പെടുത്തി. തപസ്യ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. സതീശന്, സംസ്ഥാന ട്രഷറര്‍ കെ. ലക്ഷ്മീ നാരായണന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, ജില്ലാ സെക്രട്ടറി വി.എന്‍. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: