സൗദി: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി കൊല്ലപ്പെടാനിടയായ സംഭവം അത്യന്തം വേദനാജനകവും സംഭവിക്കാന്‍ പാടില്ലാത്തതുമെന്ന് സൗദി ഭരണാധികാരി. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച സല്മാന് രാജാവ് കുറ്റക്കാര്‍ എത്ര ഉന്നതരായാലും കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്കി.
ഒക്ടോബര്‍ രണ്ടിനാണ് സൗദി പൗരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി വിവാഹമോചന സര്‍ട്ടിഫിക്കറ്റിനായി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയത്. അതിനുശേഷം അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍, ഖഷോഗിയെ അപായപ്പെടുത്തിയെന്ന ആരോപണവുമായി തുര്‍ക്കി രംഗത്തെത്തി.
എന്നാല്‍,മൂന്നാഴ്ച ആരോപണങ്ങള്‍ നിഷേധിച്ച സൗദിക്ക് ഒടുവില്‍ കുറ്റസമ്മതം നടത്തേണ്ടി വരികയായിരുന്നു. കോണ്സുലേറ്റിനുള്ളിലുണ്ടായ മല്‍പ്പിടുത്തത്തില്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സൗദി അറ്റോര്‍ണി ജനറലാണ് സ്ഥിരീകരിച്ചത്.
വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ഖഷോഗിയുടെ കൊലയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ജനറല്‍ ഇന്റലിജന്‍സ് വൈസ് പ്രസിഡന്റ്, റോയല്‍ കോര്‍ട്ട് ഉപദേശകന് എന്നിവരെ സ്ഥാനങ്ങളില്‍ നിന്നും നീക്കി. കൂടാതെ നാല് ഉന്നത ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.
18 പേരാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. എന്നാല്‍, സൗദി നടപടി തൃപ്തികരമല്ലെന്നും യാഥാര്‍ത്ഥ്യം മൂടി വയ്ക്കുകയാണെന്നും, ഖഷോഗിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ട് നല്‍കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: