ന്യൂദല്‍ഹി: പോലീസ് സ്മൃതി ദിനത്തില്‍ പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയിലെ ചാണക്യപുരിയില്‍ ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സേനയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന് കണ്ഠമിടറി. തന്റെ പ്രസംഗം അല്പനേരത്തേക്ക് നിര്‍ത്തിയ അദ്ദേഹം നിശബ്ദനായി സദസ്സിനു മുന്നില്‍ നിന്നു.
‘ജമ്മു-കശ്മീരില്‍ സമാധാനം കൈവരിക്കാന്‍ പ്രയത്നിക്കുന്ന, തീവ്രവാദത്തിനെതിരേ പോരാടുന്ന ഓരോ ജവാനെയും സ്മരിക്കേണ്ട ദിനമാണിന്ന്. നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ജവാന്മാര് വലിയ സേവനമാണ് ചെയ്യുന്നത്.
ഇവരുടെയെല്ലാം പ്രയത്നഫലമായാണ് നക്സല്‍ ബാധിത പ്രദേശങ്ങളുടെ എണ്ണം കുറയുന്നത്’, പ്രധാനമന്ത്രി പറഞ്ഞു. ധൈര്യശാലികളായ ജവാന്മാരോടും പോലീസ് സേനയോടും രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 ദേശീയ പോലീസ് ദിനമായാണ് ആചരിക്കുന്നത്. 1959ലെ ചൈനീസ് സേനയുടെ ആക്രണത്തില്‍ രക്തസാക്ഷിത്വം വഹിച്ച വഹിച്ച 10 പോലീസുകാരുടെ സ്മരണയിലാണ് രാജ്യം പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്.പോലീസ് സ്മൃതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി തുടങ്ങിയവര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: