തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന്റെ നടപടി ഭരണഘടന വിരുദ്ധമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനുമുന്നില്‍ നടത്തിയ നാമജപ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് ഏതൊങ്കിലുമൊരു മതത്തോട് പ്രത്യേക പരിഗണനയോ പ്രതിബന്ധതയോ പാടില്ല. നിഷ്പക്ഷമായ നിലപാടാണ് സ്വീകരിക്കേണ്ടത്. മതത്തില്‍ വിശ്വസിക്കുന്നവരും ഇല്ലാത്തവരും ഒക്കെയുള്ള സമൂഹമാണ് നമ്മുടേത്. എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയം മറിച്ചാണ്. മതം അന്തവിശ്വാസമാണെന്നും മതം മയക്കുമരുന്നുമാണെന്ന് വിശ്വസിക്കുന്നവരുമാണ് ഭരണത്തിലിരിക്കുന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഹിന്ദു മതത്തോടു മാത്രമാണ് പ്രത്യേക വിദ്വേഷം. മറ്റ് മതങ്ങളോട് പ്രത്യേക വിദ്വേഷമോ, കൈകടത്തലുകളോ ഇല്ലെന്നും രാജഗോപാല്‍ പറഞ്ഞു.
ഏകാധിപത്യ സ്റ്റാലിനിസ്റ്റായി മുഖ്യമന്ത്രി മാറുന്നു അത്തരം നിലപാടിനെതിരെ ജനവികാരം ഉയരണം. കൈയേറിയ കുരിശ് സ്ഥാപിച്ചത് ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥനെ കണ്ണ് ഉരുട്ടി ഭീഷണിപ്പെടുത്തിയത് നാം കണ്ടതാണ്. മുസ്ലിം മത വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പ്രത്യേക താല്പര്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എതിര്‍ക്കുകയും പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത് .ആചാരങ്ങള്‍ ലംഘിക്കാന്‍ നിരീശ്വര വാദികളെ പോലീസിന്റെ സായുധ സന്നാഹങ്ങളുപയോഗിച്ച് സംരക്ഷണം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
അയ്യപ്പനുള്ള ഇരുമുടി കെട്ടില്‍ നാപ്കിന് വെച്ച് പരിഹാസത്തോടെ വന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്കുമ്പോള് വിശ്വാസികളുടെ ഇരുമുടി കെട്ട് വരെ തുറന്ന് പരിശോധിക്കാന്‍ നിര്‍ബന്ധിതരാകുന്നു, വിശ്വാസികള്‍ക്ക് തടസം സൃഷ്ടിക്കുന്നു. വിധിയെ രാഷ്ട്രീയ മുതലെടുപ്പായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: