ശ്രീമദ്ഭാഗവതം വിശേഷപ്പെട്ട ഒരു പാരമഹംസ്യസംഹിതയാണ്. പരമഹംസന്മാര് വിശദീകരിച്ചുകൊടുത്താല്‍, പ്രയോജനമുണ്ടാവുന്നതും, ‘ഹംസം’ എന്നു പറയുന്ന മനുഷ്യജീവനെ പരമഹംസപദത്തിലേക്ക് എത്തിക്കുന്നതുമാണ് ശ്രീമദ്ഭാഗവതം. അതിനെ പാ
രമഹംസ്യസംഹിത എന്നാണ് ഗ്രന്ഥകാരന്‍തന്നെ വിശേഷിപ്പിക്കുന്നത്; എന്നാല്‍ കൂടുതലും മഹാപുരാണം എന്നേ ഭാഗവതത്തെപ്പറ്റി പറയാറുള്ളു.
അതെഴുതിയ വ്യാസദേവന് പരമഹംസനായിരുന്നു. പറഞ്ഞുകൊടുക്കാനെത്തിയതോ, വേദവ്യാസനെത്തന്നെ കവച്ചുവെക്കുന്ന പ്രഭാവമുള്ള, അവധൂതനായി ചെറുപ്പത്തില്‍ത്തന്നെ പരിവ്രജനം ചെയ്തുകൊണ്ടിരുന്ന ശുകമഹര്‍ഷിയും. പറഞ്ഞുകൊടുത്തത് പരീക്ഷിത്തിനും, എന്തിന്?
ഏഴാംദിവസം പാമ്പുവന്നു കടിക്കുന്നതിനുമുമ്പുതന്നെ ഹംസം എന്ന പരീക്ഷിത്ത്, പരമഹംസനായിത്തീരണം എന്നതായിരുന്നു ഉദ്ദേശ്യം. ഭാഗവതമെന്ന വിശേഷപ്പെട്ട തത്ത്വസംഹിതയില്‍ സ്തുതികള്‍ കുറേയധികമുണ്ട്. ഈ ഭാഗവതസ്തുതികളെല്ലാം വളരെയധികം തത്ത്വങ്ങളും സിദ്ധാന്തങ്ങളും ദാര്ശനികവിവരണങ്ങളും അടങ്ങുന്നതാണ്.
ഭക്തിപരിവേഷത്തില് ജഗത്തിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ദൈവത്തെക്കുറിച്ചും, ഇതു മൂന്നും കൂടിയാലുണ്ടാകുന്ന സ്ഥിതിവിശേഷത്തെക്കുറിച്ചും, വളരെ വ്യക്തമായി ഉദ്ബോധിപ്പിച്ചുകൊണ്ടാണ് സ്തുതികളെല്ലാംതന്നെ നീങ്ങുന്നത്. വളരെ മുമ്പുതന്നെ ഭാഗവതസ്തുതികള്‍ വളരെ വിശേഷപ്പെട്ടതാണ് എന്ന് ഞാന്‍ അറിയാനിടയായി.
ഭഗവദ്സ്തുതികളെല്ലാം സ്തുതിക്കുന്നവനെ ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ളതാണ്. സ്തുതിക്കപ്പെടുന്ന ഭഗവാന് ഈ സ്തുതികൊണ്ട് മാറ്റമോ വ്യത്യാസമോ വരാനില്ല.
എങ്ങും നിറഞ്ഞിരിക്കുന്ന സത്താവിശേഷമാണ,് ചൈതന്യമാണ,് ഈശ്വരന്. ആ ഭഗവാനെ എന്തെങ്കിലും തരത്തിലൊന്നു സമീപിക്കണമെങ്കില്‍ അതു സ്വന്തം ശരീരത്തിന്റെ ഉള്ളില്‍ ഹൃദയഭാഗത്ത,് അധ്യാത്മതലത്തില് മാത്രമേ സാധിക്കൂ. ആ അധ്യാത്മതലത്തിലേക്ക് സ്തുതിക്കുന്നവന്റെ മനസ്സിനേയും, ബുദ്ധിയേയും കൊണ്ടെത്തിക്കണം. ഇതാണ് സ്തുതികളുടെ ഉദ്ദേശ്യം.
നൈവാത്മനഃ പ്രഭുരയം നിജലാഭപൂര്ണോ
മാനം ജനാദവിദുഷഃ കരുണോ വൃണീതേ
യദ്യജ്ജനോ ഭഗവതേ വിദധീത മാനം
തച്ചാത്മനേ പ്രതിമുഖസ്യ യഥാ മുഖശ്രീഃ
(ഭാഗവതം 7.9.11)
വീണ്ടും വീണ്ടും ഉരുവിട്ടു പഠിച്ചു മനസ്സിലാക്കേണ്ട സന്ദേശമാണിതിലുള്ളത്; ഈശ്വരന് സ്വയംപൂര്ണനാണ്. അതിനാല്‍ അദ്ദേഹം ആരില്‍നിന്നും ബഹുമാനപൂജാസത്കാരങ്ങള്ക്ക് ഉറ്റുനോക്കുന്നേയില്ല. ഈ വസ്തുത അറിയാത്തതുകൊണ്ടാണ് അജ്ഞാനികള്‍ പലവിധ മാനവും സത്കാരങ്ങളും ഈശ്വരന്ന് ആവശ്യമാണെന്നു കരുതി നല്‍കുന്നത്. ജനങ്ങള്‍ ഇങ്ങനെ ഭഗവാന്നെന്നു പറഞ്ഞു പലതും സമര്‍പ്പിക്കുന്നതും, നല്‍കുന്നതും എന്തിന്? അ ങ്ങനെ ചെയ്യുന്നതൊക്കെ അതു ചെയ്യുന്നവരുടെ തന്നെ നന്മയ്ക്കും പ്രയോജനത്തിനും വേണ്ടിയാണ്. അതുപോലെ, ഒരുവന് കണ്ണാടിനോക്കി തന്റെ പ്രതിബിംബിത മുഖത്തിനു ചെയ്യുന്ന അലങ്കാരങ്ങള്‍, സ്വന്തം മുഖത്തില്‍ത്തന്നെ പതിയുന്നപോലെ.
ഭാവാത്മകമായ, വികാരഭൂയിഷ്ഠമായ മനസ്സ് ശുദ്ധമാകണം. അജ്ഞാനത്തിനു വിധേയമായ ബുദ്ധി ജ്ഞാനബദ്ധമാവണം, ജ്ഞാനത്താല്‍ പ്രബുദ്ധമാകണം. ഇങ്ങനെ മനസ്സിലുള്ള പവിത്രതയും വിശാലതയും, ബുദ്ധിയിലുള്ള പ്രബുദ്ധതയും കൂടിയാണ് ഭഗവദ്സ്തുതികള് നമ്മളില്‍ കാര്യമായ മാറ്റംവരുത്തുന്നത്. അതിനുതകുന്ന സ്തുതികള്‍ മാത്രമേ വാസ്തവത്തില്‍ ഭക്തനു പ്രയോജനപ്പെടൂ.
സ്തുതികള്‍ ഭംഗിയായി ആഴത്തില്‍ അങ്ങനെ ചൊല്ലാം, അതൊരു ജപസാധനയാണ്. എന്നാല്‍, അക്ഷരങ്ങള്‍, വാക്കുകള്‍, ആശയങ്ങള്‍, സിദ്ധാന്തങ്ങള്‍, തത്ത്വങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സ്തുതികള്‍ നാം ചൊല്ലുമ്പോള്‍, ചൊല്ലുന്നതിന്റെ ഉദ്ദേശ്യം, ആ തത്ത്വസിദ്ധാന്തവിവരണത്തിന് അനുരൂപമായി മനസ്സിലും ബുദ്ധിയിലും മാറ്റം വന്നു നമ്മള് പവിത്രരാകണം എന്നാണല്ലോ. ഇതിനു നിദാനമായ ചില കാര്യങ്ങളുണ്ട്.
എല്ലാ സ്തുതികളും തുടങ്ങി അവസാനിക്കുന്നതിങ്ങനെയാണ്: ‘ഭഗവാനേ, അങ്ങ് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു കാരണമാണ്. അങ്ങയെ ആശ്രയിക്കുന്നവനു വേറെ ഒരാവശ്യവുമില്ല.’
ഇനി ലോകത്തില്‍ ഓരോന്നും നടക്കുന്നതെങ്ങനെയെന്നു ചോദിച്ചാല്‍, പാഞ്ചഭൗതികമായ ഇവിടെ ഭൗതികവും അതിനപ്പുറവുമായ നിയമവ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ഭൂമി ഭ്രമണംചെയ്യുന്നതുപോലെ ഹൃദയം മിടിക്കുന്നതും ഗ്രഹങ്ങള്‍ ചുറ്റിത്തിരിയുന്നതും.
എല്ലാംതന്നെ അതാതു വ്യവസ്ഥകള്‍ക്കനുസരിച്ച് അനുക്രമം നടക്കുന്നതാണ്. ആ നടത്തിപ്പില്‍ നമുക്കു വരേണ്ടതെല്ലാം വരും, പോകേണ്ടതെല്ലാം പോകും. അതില്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും ഉണ്ടാകാം, സുഖദുഃഖങ്ങള്‍ വന്നുചേരാം. അതിനെല്ലാം ഉപരിയായി നിര്ബാധിതമായ ഒരു മേഖല ഓരോരുത്തരുടെ ഉള്ളിലും പ്രപഞ്ചകര്‍ത്താവ്, പ്രകൃതി, സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ആ അധ്യാത്മതലത്തെക്കുറിച്ചുള്ള ധാരണ, ക്രമത്തില്‍ അതോടുള്ള താത്പര്യവും ആഭിമുഖ്യവും, അവസാനം അതു സാക്ഷാത്കരിക്കാനുള്ള പ്രേരണയും നിര്‍ബന്ധവും, തുടര്‍ന്നു സാധനചെയ്ത് അതായിത്തീരല്, ഇതാണ് ഭഗവദ്ഭക്തികൊണ്ടും, ഭജനംകൊണ്ടും ഉണ്ടാകേണ്ട വളര്‍ച്ചയും പരിസമാപ്തിയും.
മന്യേകുതശ്ചിദ്ഭയമച്യുതസ്യ
പാദാംബുജോപാസനമത്രനിത്യം
ഉദ്വിഗ്നബുദ്ധേരസദാത്മഭാവാദ്-
വിശ്വാത്മനാ യത്ര നിവര്‍തതേ ഭീഃ
(ഭാഗവതം 11.2.33)
ഒരുതരത്തിലും വീഴ്ചയില്ലാത്ത ഭഗവാന്റെ പാദകമലങ്ങളെ ഉപാസിക്കുന്നവന് ഒരിടത്തുനിന്നും ഭയമില്ലതന്നെ. സാധാരണ മനുഷ്യമനസ്സ് സദാ ഭയപ്പെടുന്നതാണ്. കാരണം, നശ്വരസംഗതികളെയാണ് അതു പിടിച്ചുപൊത്തിക്കൊണ്ടിരിക്കുന്നത്. അതൊക്കെ ഭീതിജനകമാണുതാനും. ഭയവിഹ്വലത മാറണമെങ്കില്‍, മനസ്സ് വികസിച്ച് വിശ്വാത്മഭാവം ഉദിക്കണം. അച്യുതോപാസനകൊണ്ടേ ഇതുണ്ടാകൂ. വിശ്വവികാസം മനസ്സില്‍ ഊറിയുറയ്ക്കുന്നതോടെ എല്ലാവിധത്തിലുള്ള പേടിയും അസ്തമിക്കയായി. ഭക്തന്റെ ഭഗവദാശ്രയത്തെ സമഗ്രവും സംപൂര്‍ണവും, വേണ്ടത്ര ആഴവും വിസ്താരവുമുള്ളതാക്കുന്ന കൃത്യം ഭഗവാന് നിര്‍വഹിക്കില്ല. ഭക്തന്റെ മനസ്സും ബുദ്ധിയുംതന്നെവേണം ഇക്കാര്യം പ്രയത്നത്തിലൂടെ നേടാന്‍.
മനസ്സ് തെളിഞ്ഞ്, സന്തുഷ്ടമായി, ആശകളെല്ലാം അനാവശ്യമായിത്തീര്ന്ന്, ഭഗവദാശ്രയം സജീവവും സ്പന്ദമാനവുമാകുമ്പോള്, സ്വയം തോന്നുകയായി, ‘എന്താണ് എനിക്കിനി അപേക്ഷിക്കാനുള്ളത്? അപേക്ഷിക്കേണ്ടിവന്നാല് അതു ഭഗവാനെ ചെറുതാക്കും, എന്നെ കൊള്ളരുതാത്തവനുമാക്കും, ഇതുരണ്ടും ശരിയല്ല. അഭിലാഷങ്ങളെല്ലാം ഉദിക്കുന്നേടത്തുതന്നെ ഉടന്‍ അസ്തമിക്കട്ടെ. ഭഗവദാശ്രയത്താല് പൂര്‍ണമായ സംതൃപ്തിയും, സൗഭാഗ്യവും സാഫല്യവും അനുഭവിക്കാന്‍ എനിക്കു സാധിക്കണം’, എന്നു പറഞ്ഞ് മനസ്സ് പവിത്രവും തൃപ്തവുമായിത്തീരട്ടെ. അപ്പോഴാണ് ഭക്തമനസ്സ് ആകാശസമമാകുന്നത്.
ആകാശത്തിന് ഒരുവിധത്തിലുള്ള ബാധയുമില്ലല്ലോ. അണുബോംബും മറ്റും പൊട്ടിച്ചാല്‍ ഭൂമി തകരും, വായു മലിനപ്പെടും, വെള്ളം കേടുവരും. പക്ഷേ അഗ്നി തണുക്കില്ല, ആകാശം കറപിടിക്കയുമില്ല. അങ്ങനെയുള്ള ആകാശംപോലെ സ്വച്ഛമായിത്തീരണം മനസ്സ്.
ഈശ്വരന് അവയവാതീതനാണ്, സര്‍വവ്യാപിയാണ്, ആ ഈശ്വരന് നമ്മുടെ ഹൃദയത്തിലാണ് വസിക്കേണ്ടത്. ഈശ്വരനെ ഹൃദയത്തിലാണ് നാം സ്പര്‍ശിക്കേണ്ടതും. ഇതിനു സാധിക്കണമെങ്കില്‍ പവിത്രതയാണാവശ്യം. ഭക്തിയെന്ത്, ഭഗവാനാര്, ഭഗവദ് സാമീപ്യമെന്നാല് എന്ത്, ഭഗവദ്്പ്രാപ്തി എങ്ങനെ കൈവരിക്കാം, ഇതിനെയൊക്കെക്കുറിച്ചു കൂടുതല്‍ പ്രബുദ്ധതയുണ്ടാവണം.അതിനാണ് ശ്രീമദ്ഭാഗവതംപോലെയുള്ള ശാസ്ത്രങ്ങള്‍.
സഹായിക്കാന്‍ ഗുരു മാത്രമേയുള്ളു. ഗുരുവിനെ സ്വന്തം ആത്മാവായി, ഈശ്വരന്‍തന്നെയായി കരുതി ഉപാസിക്കുക, പൂജിക്കുക, അദ്ദേഹത്തിന്റെയടുത്തു പോവുക, അനുഗ്രഹം ചോദിക്കുക, പറയുന്നതു കേള്‍ക്കുക, ചോദ്യങ്ങളുണ്ടെങ്കില്‍ ഉന്നയിക്കുക, സംശയങ്ങള്‍ തീര്‍ക്കുക. അങ്ങനെ കൂടുതല്‍ക്കൂടുതല്‍ ഗുരുസംഗം ഉണ്ടാകണം. സജ്ജനസംഗംകൊണ്ടേ പ്രബുദ്ധത കൈവരൂ, പവിത്രതയുണ്ടാകൂ. സത്സംഗംകൊണ്ടുവേണം ബാക്കിയെല്ലാസംഗവും നീങ്ങിക്കിട്ടാന്‍. എന്നിട്ടുവേണം സത്തായിത്തീരാന്.
ഇതാണ് എല്ലാ സ്തുതികളിലുമുള്ള ഏകവിലമതിപ്പ്, നിരൂപണം. ഇതെല്ലാവരും മനസ്സിലാക്കിയാല്‍ നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: