അമൃത്സര്‍: അറുപത്തൊന്നു പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. ദസറ ആഘോഷം സംഘടിപ്പിച്ച സംഘാടകരുടെ വീടിന് നേരെയും സര്‍ക്കാര്‍-റെയില്‍വേ ഉദ്യോഗസ്ഥരുടെ വീടുകള്‍ക്കു നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
കല്ലേറില്‍ പഞ്ചാബ് പോലീസ് കമാന്‍ഡോ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ ഭയന്ന് ചടങ്ങിന്റെ സംഘാടകരായ കൗണ്‍സിലര്‍ വിജയ് മദന്‍, അദ്ദേഹത്തിന്റെ മകന് സൗരഭ് മദന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരുടെ വീടുകള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
അപകടം നടന്ന സ്ഥലത്ത് റെയില്‍വെ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് നീക്കംചെയ്തു. അപകടം നടന്ന് രണ്ട് ദിവസത്തിനു ശേഷവും ആരെയും അറസ്റ്റു ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിക്കാത്തതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.
സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ റെയില്‍വെ പാളത്തില്‍ കുത്തിയിരുന്നത്. അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മജിസ്ട്രേട്ട് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍. ജനക്കൂട്ടം റെയില്‍വെ ട്രാക്കില്‍ അതിക്രമിച്ചു കടന്നാണ് അപകടത്തിന് ഇടയാക്കിയെന്നാണ് റെയില്‍വേയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: