ന്യൂദല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ എയര്‍ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിലും 111 വിമാനങ്ങള്‍ ഏറ്റെടുക്കല്‍ ഇടപാടിലും ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കു പുറമെയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിബിഐ രജിസ്റ്റര്‍ ചെയ്ത നാലുകേസുകളിലാണ് ഇഡി അന്വേഷണം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍ കേന്ദ്രവ്യോമയാന മന്ത്രിയായിരിക്കെയാണ് അഴിമതി നടന്നത്.
കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഉടന്‍ നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്.
2006ല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ചേര്‍ന്ന് 70,000 കോടിയുടെ ഇടപാടാണ് നടത്തിത്. ഈ കരാര്‍ വഴി വിദേശ വിമാനനിര്‍മാണ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. 2011-ല്‍ സിഎജിയും കരാര്‍ ചോദ്യം ചെയ്തിരുന്നു. റൂട്ടുകളിലെ ലാഭവും സാധ്യതയും പഠിക്കാതെ കൂടുതല്‍ വിമാനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ കരാറുണ്ടാക്കിയതും ലാഭകരമായ ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളും സമയവും സ്വകാര്യ കമ്പനികള്‍ക്കു നല്‍കിയതുവഴി കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയതും 2011-ല്‍ 225 കോടി രൂപ ചെലവിട്ട് ജര്‍മന്‍ കമ്പനിയായ സാപ് എജി, ഐബിഎം എന്നിവയില്‍നിന്ന് സോഫ്റ്റ്വെയറുകള് വാങ്ങിയതുമാണ് ലയനവുമായി ബന്ധപ്പെട്ട കേസുകള്‍.
കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് ദീപക് തല്‍വാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് എയര്‍ ഇന്ത്യയുമായുള്ള ഇടപാടിനെ കുറിച്ച് സൂചന ലഭിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറയുന്നു. എയര്‍ ഇന്ത്യയുമായി നടത്തിയ ഒരു ഇടപാട് ചെന്നുനില്ക്കുന്നത് ദീപക് തല്വാറിലാണ്. ഇത് വലിയ തുകയുടെ ഇടപാടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: