തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഹിന്ദു മതത്തോടു മാത്രമാണ് വിദ്വേഷമെന്നും മറ്റ് മതങ്ങളോട് പ്രത്യേക വിദ്വേഷമോ, കൈകടത്തലുകളോ ഇല്ലെന്നും രാജഗോപാല്‍ എംഎല്‍എ. ശബരിമലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനുമുന്നില്‍ നടത്തിയ നാമജപയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയം മറിച്ചാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദുമതത്തേയും സനാതനധര്‍മ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എതിര്‍ക്കുകയും പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്നത്. വിദ്വേഷം ഹിന്ദുമതത്തോട് മാത്രമാണ് കാട്ടുന്നത്.
കൈയേറി സ്ഥാപിച്ച കുരിശ് ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയത് നാം കണ്ടതാണ്. മുസ്ലിം മതവിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യമാണ്.
ഹിന്ദുമത ആചാരങ്ങള്‍ ലംഘിക്കാന്‍ നിരീശ്വരവാദികള്‍ക്ക് പോലീസിന്റെ സായുധ സന്നാഹങ്ങളുപയോഗിച്ച് സംരക്ഷണം നല്‍കുകയാണ്. അയ്യപ്പനുള്ള ഇരുമുടിക്കെട്ടില്‍ നാപ്കിന് വെച്ച് അവഹേളനത്തോടെ വന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്കുമ്പോള് വിശ്വാസികളുടെ ഇരുമുടിക്കെട്ടുവരെ തുറന്ന് പരിശോധിക്കുകയായാണ്. സുപ്രീംകോടതി വിധിയെ രാഷ്ട്രീയ മുതലെടുപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏകാധിപത്യ സ്റ്റാലിനിസ്റ്റായി മുഖ്യമന്ത്രി മാറുന്നു. അത്തരം നിലപാടിനെതിരെ ജനവികാരം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
നാമജപത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് പി. ജ്യോതീന്ദ്രകുമാര്‍, നേതാക്കളായ അഡ്വ. എസ്. സുരേഷ്, പൂന്തുറ ശ്രീകുമാര്‍, കെ. രാജശേഖരന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ശബരമില ദര്‍ശനം കഴിഞ്ഞെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരടക്കം നിരവധിപേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: