ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച് പ്രതിക്കൂട്ടിലായ സിപിഎമ്മും, സര്‍ക്കാരും രാഷ്ട്രീയ അടവുനയവുമായി രംഗത്ത്. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും അന്ധവിശ്വാസങ്ങളും, അനാചാരങ്ങളുമാണെന്ന് ഒരു ഭാഗത്ത് പ്രചരിപ്പിക്കുകയും, മറുഭാഗത്ത് വിവിധ സമുദായങ്ങളെ അനുനയിപ്പിക്കുക എന്ന സമീപനവുമാണ് സിപിഎം സ്വീകരിക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന കുടുംബസംഗമങ്ങളിലും, ഗൃഹസമ്പര്‍ക്കങ്ങളിലും ഈ തന്ത്രം പയറ്റാന്‍ നിര്‍ദേശം നല്കി കഴിഞ്ഞു. നിലവില്‍ വിവിധ സമുദായ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളും നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇവരെ നിര്‍ബന്ധമായും ഇത്തരം പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുപ്പിക്കണം. കൂടാതെ പരമാവധി സമുദായ നേതാക്കളെ പാര്‍ട്ടി നേതാക്കള്‍ നേരില്‍ കണ്ട് അനുനയിപ്പിക്കാനും, പാര്‍ട്ടി നിലപാട് വ്യക്തമാക്കാനും നിര്‍ദേശമുണ്ട്.
എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ ഹൈന്ദവ സമുദായങ്ങളെ ഏതുവിധേനയും കൂടെ നിലനിര്‍ത്താനുള്ള പരിശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഹിന്ദു ആചാരങ്ങള്‍ അപരിഷ്കൃതമാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ തന്നെ നവോത്ഥാനങ്ങള്‍ക്ക് വിവിധ സമുദായങ്ങള്‍ നല്കിയ പങ്ക് ഉയര്‍ത്തികാട്ടി സമുദായംഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്ന അടവുനയത്തിനാണ് സിപിഎം പരിശ്രമം. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ പ്രതികരണങ്ങള്‍ നാമജപയാത്രകളില്‍ അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിനും, സര്‍ക്കാരിനും ഉണ്ടായിരുന്നത്.
വ്യക്തമായ നേതൃത്വം ഇല്ലാതെ നടക്കുന്ന പ്രതിഷേധങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം കെട്ടടങ്ങുമെന്നുമായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ എങ്ങിനെ സന്നിധാനത്ത് എത്തിക്കുമെന്നും, അവര്‍ക്ക് എപ്രകാരം ദര്‍ശനസൗകര്യം ഒരുക്കുമെന്നും, സുരക്ഷയൊരുക്കുമെന്നുമുള്ള കാര്യങ്ങളില്‍ വ്യക്തമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പോയത്. സംഘപരിവാര്‍ സംഘടനകള്‍, തന്ത്രികുടുംബം, പന്തളം രാജകുടുംബം എന്നിവര്‍ അയ്യപ്പവിശ്വാസികള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന്റെ മുഴുവന്‍ കണക്കുകൂട്ടലുകളും പിഴയ്ക്കുകയായിരുന്നു.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ബിജെപിക്കുമെതിരെ നുണപ്രചാരണം നടത്തിയും, തന്ത്രികുടുംബത്തെയും രാജകുടുംബത്തെയും അവഹേളിച്ചും നിശ്ശബ്ദരുമാക്കാനുള്ള സിപിഎം പരിശ്രമവും പൊളിഞ്ഞു. ഹൈന്ദവ സമുദായങ്ങളെ അനുനയിപ്പിക്കുക, വിശ്വാസപ്രമാണങ്ങളെ തെരുവില്‍ അപഹസിക്കുക എന്ന പഴകിത്തേഞ്ഞ അടവുനയമാണ് സിപിഎം പയറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: